പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന ഒരു അമ്മയുടെ കൊടും ക്രൂരതയില്‍ നടുക്കംമാറാതെ ഒരു ഗ്രാമം. തൃശൂർ ചെവ്വൂർ ചെറുവത്തേരിയിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ അമ്മ തന്നെയാമെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന്‍റെ മരണത്തില്‍ സംശയം തോന്നി ഇരിങ്ങാലക്കുട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണു മരണകാരണം പുറത്തുവന്നത്.
വാട്ടർ അതോറിറ്റി ഒല്ലൂർ സെക്ഷനിലെ ജീവനക്കാരിയും താഴത്തുവീട്ടിൽ ബിനീഷ്‌കുമാറിന്റെ ഭാര്യയുമായ രമ്യയ്ക്കെതിരെയാണു (33) കൊലക്കുറ്റത്തിനു കേസെടുത്തത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. വാതിലിൽ തട്ടുന്ന ശബ്ദം കേട്ടു തുറന്നപ്പോൾ ഒരാൾ തന്നെയും മകളെയും ബലമായി കിണറ്റിൽ തള്ളിയിട്ടെന്നായിരുന്നു രമ്യയുടെ മൊഴി.
സംഭവം ഇങ്ങനെ
ടെറസ് പണിക്കാരനായ ബിനീഷ്‌കുമാറും ഭാര്യയും തമ്മില്‍ അധികവും വഴക്കിടാറുണ്ട്. സംഭവദിവസം രാത്രി ഭർത്താവ് വരാൻ വൈകിയതോടെ ഫോണിൽ ഇവർ വഴക്കിട്ടിരുന്നു.
തുടര്‍ന്ന് ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ രമ്യ മകളെയുമെടുത്തു കിണറ്റിൽ ചാടുകയായിരുന്നു. മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന രമ്യ അൽപനേരം കഴിഞ്ഞു പൈപ്പിൽ പിടിച്ചു മുകളിലേക്കു കയറി.
മകളെക്കുറിച്ചോർത്തപ്പോള്‍ വീണ്ടും ചാടി വെള്ളത്തിൽ തിരഞ്ഞെങ്കിലും ഇതു നിഷ്ഫലമായപ്പോൾ തിരികെ കയറുകയും ഭർത്താവിനെ വിളിച്ചുവരുത്തി കള്ളക്കഥ പറഞ്ഞു ഫലിപ്പിക്കുകയുമായിരുന്നു.
എസ്ഐ ഐ.സി.ചിത്തരഞ്ജൻ, എസ്ഐ ഉഷ, എഎസ്ഐ സുരേഷ്, സിപിഒമാരായ ഹരി, അഷറഫ്, ജീവൻ, ഗോപി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here