ബലാല്‍സംഗ കേസില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച്
പൊലീസ്.
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ വരുന്നത് മുന്നില്‍ കണ്ട് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും.
ബിഷപ്പിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കും. കസ്റ്റഡി കാലാവധി നാളെ ഉച്ചയ്ക്ക് രണ്ടരയോടെ അവസാനിക്കും.
കനത്ത സുരക്ഷാലയത്തിലാണ് പ്രതി ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെ രാവിലെ 10.25 ഓടെ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചത്.
പീഡനം നടന്ന മഠത്തിലെ ഇരുപതാംനമ്പര്‍ മുറിയിലെ തെളിവെടുപ്പ് 50 മിനിട്ട് നീണ്ടുനിന്നു. പീഡന ദിവസം ബിഷപ്പ് എത്തിയ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാഗത്തും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പ് സമയത്ത് ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു.
പതിനൊന്നെകാലോടെ തെളിവെടുപ്പ് പൂര്‍ത്തീകരിച്ച അന്വേഷണ സംഘം തിരികെ പൊലീസ് ക്ലബ്ബിലേക്ക് പ്രതിയുമായി മടങ്ങി.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടരവരെയാണ് പ്രതി ഫ്രാങ്കോയെ കസ്റ്റഡിയില്‍ വയ്കാന്‍ കോടതി പൊലീസിന് അനുമതി നല്‍കിയിട്ടുള്ളത്.
നിലവിലെ തെളിവെടുപ്പ് പൂര്‍ത്തിയായെങ്കിലും പൊലീസ് ക്ലബ്ബിലുള്ള പ്രതിയെ ചോദ്യം ചെയ്യുന്ന നടപടികള്‍ അന്വേഷണസംഘം തുടരും.
അതേസമയം, കന്യാസ്ത്രിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കറിക്കാന്‍ പ്രതിയായ ബിഷപ്പിനോട് അടുപ്പമുള്ളവര്‍ ശ്രമം നടത്തിയിരുന്നു.
കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ സിഎംഐ സഭ വൈദികന്‍ ജെയിംസ് ഏര്‍ത്തയില്‍, ഇരയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി കെ സുഭാഷിന് നിര്‍ദേശം നല്‍കി.
അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളും കേസിന്റെ ഭാഗമായി ഉണ്ടാകും. ജെയിംസ് ഏര്‍ത്തയില്‍ നേരത്തെ പാലാ കോടതിയില്‍ നിന്ന് നിന്ന് ജാമ്യം നേടിയിരുന്നു.
കന്യാസ്ത്രിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കറിക്കാന്‍ നടന്ന ശ്രമങ്ങള്‍ ബിഷപ്പിന്റെ ഉന്നത സ്വാധീനം വ്യക്തമാക്കുന്നതാണ്.
ഈ സാഹചര്യത്തില്‍ ബിഷപ്പിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് തന്നെ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു.
ഈ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയാല്‍, ജാമ്യഹര്‍ജി പരിഗണിക്കുന്ന സമയത്ത് ഗുണകരമാകുമെന്നും പൊലീസ് കരുതുന്നത്.
അതേസമയം,തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി ജ്യാമപേക്ഷ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here