സംസ്ഥാനത്ത് ഇന്ന് മുതല്‍ ഈ മാസം 30 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് കേരളത്തിലെ എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിപ്പിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
7 മുതല്‍ 11 സെന്‍റീമീറ്റര്‍ മഴയും, 12 മുതല്‍ 20 സെന്‍റീമീറ്റര്‍ വരെയുമുള്ള കനത്തമഴയുമായിരിക്കും അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തുണ്ടാവുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 28,29,30 തിയതികളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ കനത്തിലുള്ള മഴയ്ക്കും സാധ്യതയുണ്ടെന്നാണ് നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. ഇതേത്തുടര്‍ന്നാണ് കേരളത്തിലെ എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും 28 ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും 29 ന് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 30ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍തന്നെ ചില ജില്ലകളില്‍ ഇന്നു മുതല്‍ 30 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താനായി അതാത് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള ഇടുക്കി ജില്ലയിൽ ഉരുള്‍പൊട്ടല്‍ , വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ പ്രദേശത്തുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നൽകി.
കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നറിയിച്ചിട്ടുണ്ട്. ഇൗ സാഹചര്യം കൂടി കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സംസ്ഥാന സർക്കാർ ശക്തിപ്പെടുത്താൻ നിർദേശം നൽകി.
Get real time update about this post categories directly on your device, subscribe now.