ഒരു ട്വീറ്റ് നടത്തിയതിന്‍റെ പേരിൽ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയുടെ ചെയര്‍മാൻ സ്ഥാനം ഒഴിയേണ്ട അവസ്ഥയിലാണ് എലോണ്‍ മസക്ക്. കമ്പനി സ്വകാര്യവൽക്കരിക്കുന്നുവെന്ന തരത്തിൽ അനാവശ്യ പ്രസ്താനവകൾ നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതാണ് മസ്ക്കിന് വിനയായത്.
ടെസ്‌ലയും മസ്ക്കും രണ്ടു കോടി ഡോളര്‍ വീതം നഷ്ടപരിഹാരവും നൽകാനും അമേരിക്കന്‍ കോടതി ഉത്തരവിട്ടു.
നിലവിലെ സാഹചര്യത്തിൽ കുറഞ്ഞതു മൂന്നു വർഷത്തേക്കെങ്കിലും മസ്ക് ചെയർമാൻ സ്ഥാനത്തു നിന്നു മാറി നിൽക്കേണ്ടി വരും. എന്നാൽ സിഇഒ സ്ഥാനത്തു തുടരാനാകും.
ഓഗസ്റ്റ് ഏഴിന് മസ്കിന്റേതായി വന്ന ഒരു ട്വീറ്റാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാനിടയാക്കിയത്. ടെസ്‌ല കമ്പനി സ്വകാര്യവൽക്കരിക്കാൻ പോകുകയാണെന്ന മട്ടിൽ ട്വീറ്റ് ചെയ്തതാണ് ഇദ്ദേഹത്തിനു തിരിച്ചടിയായത്. ടെസ്‍ലയെ ഒരു ഓഹരിക്ക് 420 ഡോളർ എന്ന നിരക്കിൽ പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നായിരുന്നു ട്വീറ്റ്. ഇതിന് ഏകദേശം 7000 കോടി ഡോളർ വേണ്ടി വരുമെന്നും പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടു ചില കമ്പനികളുമായി ചർച്ചകളിലാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കമ്പനിയുമായി ചർച്ച നടന്നെന്ന അഭ്യൂഹവും ശക്തമായി. താൻ സിഇഒയായി തുടരുമെന്നും കൈവശമുള്ള ഓഹരികൾ വിൽക്കില്ലെന്നും മസ്ക് വ്യക്തമാക്കിയതോടെ നിക്ഷേപകരും ഇടഞ്ഞു.
ഓഗസ്റ്റ് ഏഴു മുതൽ ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ടെസ്‌ലയുടെ തലപ്പത്തു നിന്നു മസ്ക് മാറുകയാണെങ്കിൽ കമ്പനിയുടെ ഓഹരിനിലവാരത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here