പ്രസവവാര്‍ഡില്‍ പര്‍ദയിട്ട് കയറിയ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ വാർഡിൽ പർദ ധരിച്ച് കയറിയ പൊലീസുകാരനു സസ്പെൻഷനിലായി. കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ നൂർ സമീറിനെ ആണ് സസ്പെന്‍ഡ് ചെയ്തത്.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാ‍ഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പർദ ധരിച്ചുകൊണ്ട് ഇയാള്‍ പ്രസവ വാർഡിലൂടെ ചുറ്റിക്കറങ്ങുന്നതു കണ്ട് സംശയം തോന്നിയത് വാർഡിലെ സ്ത്രീകൾക്കാണ്.

പുരുഷനാണെന്നു തിരിച്ചറിഞ്ഞതോടെ ഇയാൾ പുറത്തിറങ്ങി ഓടുകയായിരുന്നു. തുടര്‍ന്നു സുരക്ഷാ ജീവനക്കാർ തടഞ്ഞുനിർത്തിയപ്പോൾ പർദ മാറ്റിയശേഷം താന്‍ പൊലീസുകാരനാണെന്നു പറഞ്ഞു കടന്നു കളയുകയും ചെയ്യുകയായിരുന്നു. നൂർ സമീറിനെതിരെ ആൾമാറാട്ടത്തിനു കേസെടുത്തിരുന്നു.

സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിനെ തുടർന്നാണു ഇയാള്‍ക്ക് സസ്പെൻഷൻ. നൂർ സമീർ ആശുപത്രിയിൽ എത്താനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു ക‍ഴിഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡിലെ അംഗങ്ങളെന്നു ഭീഷണിപ്പെടുത്തി കഞ്ചാവു വിൽപ്പനക്കാരനിൽ നിന്നു 96,000 രൂപ തട്ടിയെടുത്ത കേസിൽ നൂർ സമീറിനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, പൊലീസുകാരായ മുജീബ് റഹ്മാൻ, സുനീഷ് കുമാർ എന്നിവരെയും 2017 ജനുവരിയിൽ പാലക്കാടു നിന്ന് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു.

ഇതെത്തുടർന്നു മൂന്നുപേരും സസ്പെൻഷനിലായിരുന്നു.. മൂവരെയും അടുത്തിടെയാണു തിരിച്ചെടുത്തത്. അച്ചടക്കനടപടി മുന്‍പും നേരിട്ടതിനാല്‍ സർവീസിൽ നിന്നും പിരിച്ചു വിടുന്ന നടപടി പരിശോധിക്കുമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here