മലയാളികള്‍ നെഞ്ചേറ്റിയ സംഗീതത്തിന്‍റെ മാസ്മരികത മാഞ്ഞു; വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ‌് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന സംഗീതജ്ഞൻ ബാലഭാസ‌്കർ അന്തരിച്ചു.

40 വയസായിരുന്നു. ചൊവാഴ‌്ച പുലർച്ചെ രണ്ടോടെയായിരുന്നു അന്ത്യം. തിങ്കളാഴ‌്ച പൂർണമായ ബോധം വീണ്ടെടുത്തുവെങ്കിലും പുലർച്ചെയൊടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

സെപ‌്തംബർ 25ന‌് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ‌് മടങ്ങിയ ബാലഭാസ‌്കരും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട‌് മരത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഏക മകൾ രണ്ടുവയസുകാരി തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഭാര്യ ലക്ഷ‌്മി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ‌്. ഡ്രൈവർ അർജുനും ചികിത്സയിലാണ‌്.

12–-ാവയസിലാണ‌് ബാലഭാസ‌്കർ സ‌്റ്റേജ‌് പരിപാടികൾ അവതരിപ്പിച്ച‌് തുടങ്ങിയത‌്. 17–-ാം വയസിൽ മംഗല്യപല്ലക‌് എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.

മലയാളത്തിന‌് പുറമെ ഹിന്ദി, തമിഴ‌്, തെലുങ്ക‌് എന്നീ സിനികളിലും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട‌്. പ്രശസ‌്ത സംഗീതജ്ഞൻ എ ആർ റഹ‌്മാൻ, മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി, ഉസ‌്താദ‌് സക്കീർ ഹുസൈൻ, ശിവമണി, വിക്കു വിനായക‌് റാം, ഹരിഹരൻ, പാശ‌്ചാത്യ സംഗീതഞ‌്ജൻ ലൂയി ബാങ്ക‌്, ഫസൽ ഖുറൈഷി എന്നിവർക്കൊപ്പം ചേർന്ന‌് ജുഗൽബന്ദിയിലൂടെ ഏറെ ശ്രദ്ധേയനായി.

1978 ജൂലൈ പത്തിന‌് കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്ത‌ാണ‌് ജനനം. ഗായകൻ, സംഗീതസംവിധായകൻ, വയലിനിസ‌്റ്റ‌് എന്നീ നിലകളിൽ ശ്രദ്ധേയനായ ബാലഭാസ‌്കർ ഫ്യൂഷൻ, കർണാടക സംഗീത മേഖലയലിൽ പ്രാഗത്ഭ്യം തെളിയിച്ചു.

മൂന്നാം വയസിൽ അമ്മാവൻ ബി ശശികുമാറിൽനിന്ന‌് കർണാകട സംഗീതത്തിൽ ബാലപാഠം അഭ്യസിച്ചുതുടങ്ങി. നിനക്കായ‌്, ആദ്യമായ‌് തുടങ്ങിയവയടക്കം നിരവധി ആൽബങ്ങൾ പുറത്തിറക്കി.

തിരുവനന്തപുരം മോഡൽ സ‌്കൂൾ, മാർ ഇവാനിയസ‌് കോളേജ‌്, യൂണിവേഴ‌്സിറ്റി കോളേജ‌് എന്നിവിടങ്ങളിലാണ‌് പഠിച്ചത‌്. സഹോദരി മീര.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, കലാ സാംസ്‌കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ യൂണിവേഴ്സ്റ്റി കോളേജിലെത്തി അന്ത്യമോപചാരം അര്‍പ്പിച്ചു. കൈരളി ടിവിയ്ക്ക് വേണ്ടി എം.ഡി ജോണ്‍ ബ്രിട്ടാസ് എത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

പ്രതികൂലമായ കാലാവസ്ഥയെ പോലും അവഗണിച്ചാണ് നിരവധി പേര്‍ ബാലഭാസ്‌കറിനെ അവസാനമായി ഒന്നു കാണാന്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here