12 വര്‍ഷത്തെ നിയമ പോരാട്ടങ്ങളിലിടപെടാതെ ഇപ്പോ‍ഴുണ്ടാക്കുന്ന കോലാഹലങ്ങളില്‍ രാഷ്ട്രീയമാണ്; സുപ്രീം കോടതി വിധി സര്‍ക്കാര്‍ വാദം മാത്രം കേട്ട് രേഖപ്പെടുത്തിയതല്ല: കോടിയേരി

പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചരിത്രപരമാണ്‌.

ഈ വിധി പ്രായോഗികമാക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ്‌ ഇനി ചെയ്യേണ്ടത്‌. അതുചെയ്യാനുള്ള ചുമതല ഭരണസംവിധാനങ്ങൾക്കുമാത്രമല്ല, നാടിനു പൊതുവിലുണ്ട്‌.

എന്നാൽ, വിധി നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്താനുള്ള പ്രതിഷേധ പരിപാടികൾക്ക്‌ ചില വിഭാഗങ്ങൾ രംഗത്തുവന്നിരിക്കുകയാണ്‌.

എൽഡിഎഫ്‌ സർക്കാരിനെതിരായ രാഷ്ട്രീയനീക്കത്തിനുള്ള വകയായി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മാറ്റാനാകുമോ എന്ന ലാക്ക്‌ ചില കേന്ദ്രങ്ങൾക്കുണ്ട്‌.

ഭക്തജനങ്ങൾ എന്ന മറവിൽ ഒരുകൂട്ടം വിശ്വാസികളെ സമരത്തിലിറക്കാനുള്ള പുറപ്പാട്‌ ആരംഭിച്ചിരിക്കുന്നു. ഇതിന്‌ പിന്തുണയും നേതൃത്വവുമായി യുഡിഎഫിലെയും ബിജെപിയിലെയും ചില നേതാക്കളും വിഭാഗങ്ങളും കൈകോർത്തിരിക്കുന്നു എന്നത്‌ കാണേണ്ടതാണ്‌.

സുപ്രീംകോടതി വിധി വന്നത്‌ പൊടുന്നനെയല്ല. എൽഡിഎഫ്‌ സർക്കാരിന്റെ വാദംമാത്രം കേട്ട്‌ രേഖപ്പെടുത്തിയ വിധിയുമല്ല.

12 വർഷത്തെ സംഭവബഹുലമായ നിയമപോരാട്ടമായിരുന്നു. വാദപ്രതിവാദങ്ങൾ ശക്തമായിരുന്നു. 2006ലാണ്‌ ഇന്ത്യൻ യങ്‌ ലോയേഴ്‌സ്‌ അസോസിയേഷനിലെ വനിതാ അഭിഭാഷകയും സംഘടനയുടെ സെക്രട്ടറിയുമായ ഭക്തി പസ്രീജ സേത്തി ഹർജി നൽകിയത്‌.

പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള സ്‌ത്രീകൾക്ക്‌ ശബരിമല ക്ഷേത്രപ്രവേശനത്തിനുള്ള നിരോധനം നീക്കാനായിരുന്നു ആവശ്യം.

ഹർജിക്കാരുടെ വിശ്വാസ്യതമുതൽ സംസ്ഥാന സർക്കാരുകളുടെ നിലപാട്‌ മാറ്റം വരെ കേസിൽ ചോദ്യംചെയ്യപ്പെട്ടു. 2007ൽ അന്നത്തെ എൽഡിഎഫ്‌ സർക്കാർ സ്‌ത്രീപ്രവേശനത്തിന്‌ അനുകൂലമായ സത്യവാങ്‌മൂലം നൽകി.

ഒരേ മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ലിംഗഭേദമെന്യേ തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന്‌ അതിൽ ചൂണ്ടിക്കാട്ടി.

2016ൽ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ കേസെത്തിയപ്പോൾ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ശബരിമലയിൽ സ്‌ത്രീപ്രവേശനം ആവശ്യമില്ലെന്ന നിലപാട്‌ സ്വീകരിച്ചു.

വിഷയം ഭരണഘടനാ ബെഞ്ചിന്‌ വിടണമെന്ന്‌ ദേവസ്വം ബോർഡ്‌ അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരം കേസ്‌ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെത്തി.

കേസ്‌ ആ ബെഞ്ച്‌ പരിഗണിച്ചപ്പോൾ ഇപ്പോഴത്തെ എൽഡിഎഫ്‌ സർക്കാർ സ്‌ത്രീവിലക്ക്‌ നീക്കാനുള്ള 2007ലെ നിലപാട്‌ ആവർത്തിച്ചു.

എന്നാൽ, യുഡിഎഫ്‌ നിയന്ത്രിത ദേവസ്വം ബോർഡ്‌ ആകട്ടെ പ്രവേശനവിലക്ക്‌ തുടരണം എന്ന നിലപാടിലായിരുന്നു.

ഇങ്ങനെ എൽഡിഎഫ്‌ ‐ യുഡിഎഫ്‌ സർക്കാരുകളുടെ വ്യത്യസ്‌ത നിലപാടുകൾ വരെ മനസ്സിലാക്കിയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അമിക്കസ്‌ ക്യൂറിയുടെയും അഭിപ്രായങ്ങൾ പരിശോധിച്ചും ഭരണഘടനാനുസൃതമായ വിധിയാണ്‌ സുപ്രീംകോടതിയിൽനിന്ന‌് ഉണ്ടായത്‌.

സ്‌ത്രീപ്രവേശനത്തിന്‌ കേന്ദ്രസർക്കാരും അനുകൂലമായിരുന്നു. കാലത്തിന്റെ ചുമരെഴുത്ത്‌ വായിക്കുന്നതാണ്‌ സുപ്രീംകോടതിയുടെ ശബരിമല വിധി.

സ്‌ത്രീപ്രവേശന വിലക്ക്‌ മതത്തിന്റെ യഥാർഥ സത്തയ‌്ക്ക്‌ എതിരാണെന്നും ആർത്തവവും ആരാധനാസ്വാതന്ത്ര്യവും തമ്മിൽ ബന്ധമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ്‌ ഇന്ദു മൽഹോത്ര മതാചാരങ്ങൾ തുല്യതയ‌്ക്കുള്ള അവകാശത്തിന്റെ ഉരകല്ലിൽ ഉരച്ചുനോക്കേണ്ടതില്ലെന്ന വിയോജനവിധി രേഖപ്പെടുത്തി.

എങ്കിലും ഭൂരിപക്ഷവിധി സ്‌ത്രീസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നത്‌ മാത്രമല്ല, അനാചാരസമ്പ്രദായങ്ങളുടെ ശിരസ്സ്‌ ഉടയ്‌ക്കുന്നതുമാണ്‌.

കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനാനുമതി സംബന്ധിച്ച ചട്ടം 3(ബി) റദ്ദാക്കിയത്‌ എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമായി.

ആചാരവും കീഴ്‌വഴക്കവുംമൂലം ക്ഷേത്രങ്ങളിൽ ആർത്തവംപോലുള്ള ചില സമയങ്ങളിൽ സ്‌ത്രീകൾക്ക്‌ നിലവിൽ വിലക്കുണ്ടായിരുന്നു.

അത്‌ ഇല്ലാതായിരിക്കുന്നു. ഇക്കാര്യത്തിൽ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളെ ബാധിക്കുന്ന ഉത്തരവ്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. അതെല്ലാം സുപ്രീംകോടതി വിധിയോടെ അസാധുവായി.

ഹിന്ദുസ്‌ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഇറങ്ങുന്ന കമ്യൂണിസ്റ്റുകാർ ന്യൂനപക്ഷ സമുദായങ്ങളുടെ സ്‌ത്രീകളുടെ കാര്യങ്ങളിൽ ഇറങ്ങാറില്ലല്ലോ എന്ന അഭിപ്രായം ചില ‘അയ്യപ്പസേവാ സംഘക്കാർ’ പറയുന്നുണ്ട്‌.

ഇത്തരം ആക്ഷേപകർത്താക്കൾ ചരിത്രം അറിയാത്തവരോ അറിഞ്ഞിട്ടും അത്‌ മറച്ചുപിടിക്കുന്നവരോ ആണ്‌. ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ വിഷയത്തിലും ശരിയത്ത്‌ നിയമത്തിന്റെ മറവിലെ ബഹുഭാര്യാത്വ പ്രശ്‌നത്തിലും സ്‌ത്രീകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ നിലപാടാണ്‌ സിപിഐ എം സ്വീകരിച്ചിട്ടുള്ളത്‌.

ശബരിമല സ്‌ത്രീപ്രവേശന കാര്യത്തിൽ കമ്യൂണിസ്റ്റുകാരെയും എൽഡിഎഫ്‌ സർക്കാരിനെയും ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുന്നതിന്‌ കേരളത്തിലെ ബിജെപി അധ്യക്ഷനും കെപിസിസി ഭാരവാഹികളും ഒരേ സ്വരത്തിലാണ്‌. പക്ഷേ സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.

എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതംചെയ്‌തു. എന്നിട്ടാണ്‌ പ്രതിപക്ഷനേതാവ്‌ രമേശ‌് ചെന്നിത്തല ഇപ്പോൾ നിറംമാറിയിരിക്കുന്നത്‌. കോടതിവിധി വന്നപ്പോൾ അതിനെ എതിർക്കാതിരുന്ന ചെന്നിത്തല ഇപ്പോൾ കളംമാറി ചവിട്ടുകയാണ്‌.

ആർഎസ്‌എസ്‌ ദേശീയനേതൃത്വമാകട്ടെ ശബരിമല കേസ്‌ കോടതിയിൽ മുന്നോട്ടുപോകുന്ന ഘട്ടത്തിൽ സ്‌ത്രീപ്രവേശന വിലക്കിന്‌ അനുകൂലമായി ഇടപെട്ടില്ല എന്ന്‌ അതിന്റെ നേതാക്കൾതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

വിധിയെ ആർഎസ്‌എസ്‌ ദേശീയനേതൃത്വം അനുകൂലിക്കുകയുംചെയ്‌തു. വിധി മനോഹരം എന്നാണ്‌ കേന്ദ്രമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടത്‌.

വിധിയെ പിന്തുണച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനാകട്ടെ ശബരിമലയിൽ നിത്യപൂജയ‌്ക്ക്‌ സംവിധാനം ഒരുക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു.

എന്നാൽ, ബിജെപിയിലെ ഗ്രൂപ്പ്‌ അംഗത്തിൽ മേൽക്കൈ നേടാൻകൂടി ഉദ്ദേശിച്ചാകണം കോടതിവിധി നടപ്പാക്കുന്നതിന‌് മാർഗതടസ്സം സൃഷ്ടിക്കുന്നതിനുള്ള പ്രതിഷേധസമര പരിപാടികൾക്ക്‌ ചൂട്ട്‌ കത്തിച്ചുകൊടുക്കുകയാണ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. പി എസ്‌ ശ്രീധരൻപിള്ള.

അഭിഭാഷകനെന്നനിലയിൽ പ്രഗത്ഭനായ അദ്ദേഹം രാഷ്ട്രീയനേതാവെന്ന നിലയിൽ നിയമസാക്ഷരത ഇല്ലാത്തവരെ പോലെ ഇടപെടുകയും സംസാരിക്കുകയുമാണ്‌.

12 വർഷം കേസ്‌ നടന്നപ്പോൾ അതിലിടപെടാൻ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രസർക്കാരിനെക്കൊണ്ട്‌ നിലപാട്‌ സ്വീകരിക്കാൻ സമ്മർദം ചെലുത്താമായിരുന്നില്ലേ. ഇനിയും വേണമെങ്കിൽ പുനഃപരിശോധനാ ഹർജി നൽകാമല്ലോ.

ഇങ്ങനെയുള്ള നിയമവഴികൾ തേടാതെ എൽഡിഎഫ്‌ സർക്കാരിനെതിരെ ഒരുവിഭാഗം അയ്യപ്പഭക്തന്മാരെ സമരത്തിന്‌ ഇറക്കിവിടാനും ശബരിമലയുടെ ശാന്തി തകർക്കാനുമുള്ള നീക്കം വിപൽക്കരമാണ്‌.

കലക്കവെള്ളത്തിൽ മീൻ പിടിച്ച്‌ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയിൽ സംസ്ഥാനത്തെ കോൺഗ്രസ്‌‐ബിജെപി നേതൃത്വങ്ങൾ കൈകോർക്കുകയാണ്‌.

ശബരിമലയുടെ ശാന്തിയും സമാധാനവും തകർക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികൾ തള്ളും എന്ന്‌ ഉറപ്പാണ്‌. അനാചാരങ്ങളും വിവേചനവും ഇല്ലാതാക്കാൻ ക്ഷേത്രങ്ങളിൽ സാമൂഹ്യ പരിഷ്‌കരണത്തിന്റെ വെള്ളിവെളിച്ചം എൽഡിഎഫ്‌ ഭരണകാലത്ത്‌ പരക്കുന്നുണ്ട്‌.

ഇതിന്റെ ഫലമായി ശ്രീകോവിലിൽ പൂജചെയ്യാൻ ദേവസ്വം ക്ഷേത്രങ്ങളിൽ പോലും ഇതുവരെ സ്വാതന്ത്ര്യം കിട്ടാതിരുന്ന വിഭാഗങ്ങൾക്ക്‌, എൽഡിഎഫ്‌ സർക്കാരിന്റെ നയത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ അനുമതി ലഭിച്ചു.

അങ്ങനെയാണ്‌ വേദമന്ത്രങ്ങൾ അഭ്യസിച്ച ദളിതർ ക്ഷേത്രപൂജാരിമാരായിരിക്കുന്നത്‌. ഇത്തരം സാമൂഹ്യവിപ്ലവ പ്രക്രിയയെ ബലപ്പെടുത്തുന്നതാണ്‌ പ്രായഭേദമെന്യേ സ്‌ത്രീകൾക്ക്‌ ലഭിക്കുന്ന ശബരിമല പ്രവേശനം.

സുപ്രീംകോടതി വിധിയിലൂടെയാണ്‌ സ്‌ത്രീപദവി ഉയർത്തുന്ന ആരാധനയിലെ വിവേചനം അവസാനിപ്പിക്കുന്ന നടപടിക്ക്‌ വഴിതുറന്നിരിക്കുന്നത്‌.

നവോത്ഥാന‐സാമൂഹ്യപരിഷ്‌കരണ ചിന്തയുള്ളവർ ഇതിനെ തുരങ്കംവയ്‌ക്കാൻ ഇറങ്ങില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ വികാരംകൊള്ളിച്ച്‌ സമരത്തിനിറക്കി താൽക്കാലിക നേട്ടമുണ്ടാക്കാമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌.

വിശ്വാസത്തെ അടിച്ചമർത്താനാണ്‌ സിപിഐ എം നീക്കമെങ്കിൽ വിശ്വാസികളോടൊപ്പം ബിജെപി നിലയുറപ്പിക്കുമെന്ന വെല്ലുവിളി ശ്രീധരൻപിള്ള നടത്തിയിട്ടുണ്ട്‌.

ശബരിമലയിൽ പ്രാർഥിക്കാൻ ഭക്തരായ സ്‌ത്രീകൾക്ക്‌ പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്‌ത്രീകൾക്ക്‌ ഉപയോഗിക്കാം.

താൽപ്പര്യമില്ലാത്തവർക്ക്‌ അങ്ങോട്ട്‌ പോകണ്ട. ഇത്തരം കാര്യങ്ങളിൽ സ്‌ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഐ എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവർക്ക്‌ പോകാം.

ഇഷ്ടമില്ലാത്തവർ പോകണ്ട എന്ന നിലപാടാണ്‌ ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്‌. അതെല്ലാം വിസ്‌മരിച്ച്‌ വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമർത്താൻ സിപിഐ എം ഇടപെടുന്നു എന്ന്‌ ആരോപിക്കുന്നത്‌ അസംബന്ധമാണ്‌.

പ്രായഭേദമെന്യേ സ്‌ത്രീകൾക്ക്‌ ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നത്‌ തടയാൻ ശ്രമിക്കുമ്പോഴാണ്‌ വിശ്വാസത്തെ അടിച്ചമർത്തുന്ന പ്രവണത തലയുയർത്തുന്നത്‌.

ആ പണിക്ക്‌ ബിജെപി‐കോൺഗ്രസ്‌ നേതാക്കൾ ഇറങ്ങി പുറപ്പെടുന്നത്‌ ഭരണഘടനാവിരുദ്ധവും സ്‌ത്രീസ്വാതന്ത്ര്യ നിഷേധവുമാണ്‌.

നമ്മുടെ നാട്ടിൽ അനാചാരങ്ങൾ പലതുണ്ടായിരുന്നു. സ്‌ത്രീകൾക്ക്‌ മാറുമറയ്ക്കാൻ സ്വാതന്ത്ര്യമില്ലായിരുന്നു. ഓടിട്ട വീട്ടിൽ പാർക്കാൻ അവർണർക്കും പിന്നോക്കക്കാർക്കും അവകാശമില്ലായിരുന്നു.

ക്ഷേത്രപ്രവേശനവും ആരാധനാസ്വാതന്ത്ര്യവും ഒരു വലിയവിഭാഗത്തിന്‌ നിഷേധിച്ചിരുന്നു. വഴിനടക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു.

സാമൂഹ്യപരിഷ്‌കർത്താക്കളുടെയും അവരുടെ പ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റ‌് നേതാക്കളുടെയും പുരോഗമനപ്രസ്ഥാനങ്ങളുടെയും ഇടപെടലുകളിലൂടെയാണ്‌ പല അനാചാരങ്ങളും പൊളിഞ്ഞുവീണത്‌.

അവർണർക്ക്‌ ക്ഷേത്രങ്ങളിൽ കയറാൻ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത്‌ അരുവിപ്പുറത്ത്‌ വിഗ്രഹപ്രതിഷ്‌ഠ നടത്തി ശ്രീനാരായണഗുരു ആരാധനാസ്വാതന്ത്ര്യ വിപ്ലവം സൃഷ്ടിച്ചു.

വൈക്കം ‐ ഗുരുവായൂർ ‐ പാലിയം സത്യഗ്രഹങ്ങൾ ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്‌. ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എല്ലാ ജാതിക്കാരെയും അനുവദിച്ചിരുന്നില്ല.

അത്‌ നേടിയെടുക്കാനും വലിയ പോരാട്ടം നടന്ന മണ്ണാണ്‌ കേരളം. പൊളിച്ചുകളയേണ്ട അനാചാരങ്ങളിൽ ശേഷിക്കുന്ന ഒന്നാണ്‌ ശബരിമലയിലെ സ്‌ത്രീപ്രവേശന വിലക്ക്‌.

നൂറിലേറെ അയ്യപ്പക്ഷേത്രങ്ങൾ കേരളത്തിലുണ്ടെങ്കിലും അവിടെയൊന്നും ഇല്ലാത്ത പ്രവേശന നിരോധനമാണ്‌ ശബരിമലയിലേതെന്ന്‌ പ്രശസ്‌ത എഴുത്തുകാരി ഡോ. എം ലീലാവതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ക്ഷേത്രപ്രവേശന വിളംബരം വന്നതോടെ എല്ലാവർക്കും ക്ഷേത്രത്തിൽ പോകാമെന്നായി. അതുകൊണ്ട്‌ ദേവന്മാർ പിണങ്ങി പോയില്ലല്ലോ.

ഹരിഹരപുത്രനാണെങ്കിലും അയ്യപ്പൻ സ്‌ത്രീവിദ്വേഷി അല്ലെന്നും ഹരി വിഷ്‌ണുവാണെങ്കിൽ ലക്ഷ്‌മിയാണ്‌ പത്നി എന്നും ഹരൻ ശിവനാണെങ്കിൽ ഭാര്യ പാർവതിയാണെന്നും ലീലാവതി ടീച്ചർ അഭിപ്രായപ്പെടുമ്പോൾ സ്‌ത്രീപ്രവേശനത്തിനെതിരെ സമരം നടത്തുന്ന വിശ്വാസികളുടെ കണ്ണ്‌ തുറക്കേണ്ടതാണ്‌.

തിരക്കാണ്‌ പ്രശ്‌നമെങ്കിൽ ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ നേരിടാത്ത എന്ത്‌ പ്രശ്‌നമാണ്‌ സ്‌ത്രീകൾ വരുന്നതുകൊണ്ട്‌ ശബരിമലയിൽമാത്രം നേരിടാൻ പോകുന്നതെന്ന ടീച്ചറിന്റെ ചോദ്യവും പ്രസക്തമാണ്‌.

സ്‌ത്രീയെ രണ്ടാംതരമാക്കുന്നതിന്‌ അറുതിവരുത്തുന്ന വിധിയാണ്‌ സുപ്രീംകോടതിയിൽനിന്നുവന്നത്‌. ഈ വിധിക്കുമുന്നിൽ പതറുകയല്ല വിധി നടപ്പാക്കാനുള്ള പ്രായോഗികമാർഗങ്ങൾ ധീരതയോടെ സ്വീകരിക്കാനുള്ള ഇച്ഛാശക്തിയാണ്‌ വേണ്ടത്‌. ഇതാണ്‌ പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്നത്‌.

ശബരിമല സ്‌ത്രീപ്രവേശനത്തെ ഒരു സംഘർഷവിഷയമാക്കാനല്ല എല്ലാവരെയും സഹകരിപ്പിച്ച്‌ നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

പുരുഷന്റെ തുല്യപങ്കാളിയെന്ന നിലയിൽ സ്‌ത്രീയുടെ പദവി മെച്ചപ്പെടുത്താൻകൂടി ഉപകരിക്കുന്നതാണ്‌ ശബരിമല സ്‌ത്രീപ്രവേശനം. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ല, നവോത്ഥാനപരമായ കടമയും കേരളസമൂഹത്തിനുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News