‘ചെന്നിത്തല ഗാന്ധി’യുടെ വീട്ടിൽ ഇപ്പോഴും നമ്പൂതിരി കട്ടിലുണ്ടോ?; ചെന്നിത്തലക്കൊരു തുറന്ന കത്ത്

ചെന്നിത്തല ഗാന്ധിയുടെ വീട്ടിൽ ഇപ്പോഴും നമ്പൂതിരി കട്ടിലുണ്ടോ?; ചെന്നിത്തലക്കൊരു തുറന്ന കത്തുമായി രാജഗോപാൽ വാകത്താനം.

പ്രിയ രമേശ് ചെന്നിത്തലജി,

താങ്കൾക്ക് ഇങ്ങനെ ഒരു കത്ത് എഴുതുന്നത്, താങ്കളിപ്പോൾ ഏർപ്പെട്ടിരിക്കുന്ന മഹായുദ്ധത്തിലെ പരാക്രമങ്ങൾ കണ്ടിട്ടാണ്. രാഷ്ട്രീയ ഉത്തരവാദിത്വങ്ങളും മര്യാദയും കൈവിട്ട് ശബരിമല അയ്യപ്പനെ രക്ഷിക്കാൻ രാപ്പകൽ അദ്ധ്വാനിക്കുന്ന താങ്കൾ ആചാരങ്ങളുടെ സംരക്ഷകൻ എന്ന പേരിൽ ചെന്നിത്തല ഗാന്ധിയായി മാറുമെന്ന് സംശയം വേണ്ട.

സുപ്രീംകോടതിയെയും മുട്ടുകുത്തിക്കാനുള്ള കഠിനയത്നത്തിൽ ഒരു പകൽ ഉണ്ണാവൃതം എന്നപേരിൽ അധികഠോര സമരം നടത്തുകയും സ്ത്രീകളുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്തത് ദിനപത്ര മുത്തശ്ശിമാർ അഹമഹമികയാ കൊട്ടിഘോഷിക്കുന്നത് കണ്ടതു കൊണ്ടു കൂടിയാണ് ഈയുള്ളവന് ചില സംശയങ്ങൾ പെരുത്തത്.

പണ്ഡിതനും പരാക്രമിയുമായ താങ്കൾ ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട ഈ സംശയങ്ങൾ പരിഹരിക്കും എന്ന് കരുതുന്നു.

1. താങ്കളുടെ വീട്ടിൽ ഇപ്പോഴും നമ്പൂതിരി കട്ടിൽ ഉണ്ടോ? കേരളത്തിലെ കൊടികെട്ടിയ ബ്രാഹ്മണ ഹൈന്ദവ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു നമ്പൂതിരി കട്ടിൽ. നമ്പൂതിരിമാർക്ക് വേണ്ടി നായർ തറവാടുകളിൽ കരുതിയിരുന്ന നമ്പൂതിരി സന്ധ്യക്ക് ഏതെങ്കിലും നമ്പൂതിരി എത്തിയാൽ നായർ തന്റെ പായും കൊണ്ട് പുറത്തിറങ്ങി കിടക്കുന്ന ആർഷഭാരത സംസ്കാരത്തിന് തുടർച്ച ചെന്നിത്തലയിൽ ഇപ്പോഴും ഉണ്ടോ? അതോ ആ നല്ലഹൈന്ദവാചാരം ഇല്ലാതായോ?

2. താങ്കളുടെ വല്യമ്മ ബ്ലൗസ് ധരിച്ചിരുന്നുവോ? ധരിക്കാൻ വേണ്ടി കേരളത്തിൽ നടന്ന സമരങ്ങളെ പറ്റി താങ്കൾ കേട്ടിട്ടുണ്ടാകും. ആ മഹത് പാരമ്പര്യത്തെ പിന്തുടർന്ന് താങ്കളുടെ അമ്മയും ഭാര്യയും മകളുമൊക്കെ ബ്ലൗസ് ധരിച്ചാണോ നടക്കുന്നത്.? എന്തിനാണ് ആ നല്ല ആചാരത്തെ ധിക്കരിച്ചത്?

3. നമ്പൂതിരി നായർ തറവാടുകളിലെ മൂത്തയാൾക്ക് മാത്രമായിരുന്നു പുണ്യപുരാണ പാരമ്പര്യപ്രകാരം വേളി (കല്യാണം) അനുവദിച്ചിരുന്നത്. ബാക്കിയുള്ളവർക്ക് നാടു നീളെ സംബന്ധമായിരുന്നു. താങ്കൾ അങ്ങനെ ചെയ്തയാളാണോ? അല്ലെങ്കിൽ ധിക്കാരിയായ ആചാരലംഘനം നടത്തിയ കൊടും കുറ്റവാളിയാണ് താങ്കൾ.

4. ഭാര്യ ഗർഭിണിയായിരുന്നപ്പോൾ ‘പുളികുടി കല്യാണം’ നടത്തിയിരുന്നോ? മകൾക്ക് കുട്ടി പ്രായത്തിൽ കെട്ടുകല്ല്യാണവും, ഋതുമതിയായപ്പോൾ തിരണ്ടു കല്യാണവും നടത്തിയിരുന്നുവോ? ഇത്രയും നല്ല ആചാരങ്ങൾ ഒന്നും നടത്താത്ത ആളാണോ അച്ചിമാരെകൂട്ടി തെരുവിൽ ഇറങ്ങിയിരിക്കുന്നത്?

5. ദിവസം നാലഞ്ചു ജോഡി ഡ്രസ്സ് താങ്കൾ മാറുമെന്നാണ് അറിഞ്ഞത് താങ്കൾക്ക് മുണ്ടും ഷർട്ടും ഷഡിയുമൊക്കെയിടാൻ ഏത് സ്മൃതിയാണ് അനുമതി തന്നിരിക്കുന്നത്? തിരുവിതാംകൂറിലെ ശൂദ്രന്മാർ നീണ്ട കോണകം ചുറ്റിയുടുക്കുമായിരുന്നു. ആ ആചാരത്തെയാണ് താങ്കൾ ദിനംപ്രതി ലംഘിക്കുന്നത്.

6. മന്ത്രിയും പ്രതിപക്ഷനേതാവും ആവുക എന്നതു പോലും ആചാരലംഘനം ആണെന്ന് അറിയാമോ? ശൂദ്രന് പാദസേവയാണ് ഭഗവദ്ഗീത കൽപ്പിച്ചിരിക്കുന്നത്. നമ്പൂരിയുടെ വെറ്റിലച്ചെല്ലം ചുമക്കാനും അവർക്ക് സേവകൾ ചെയ്തുകൊടുക്കാനുമാണ് നായരുടെ വിധി. ഇത് താങ്കൾ തെറ്റിക്കുന്നത് ഒരർത്ഥത്തിൽ ബ്രഹ്മഹത്യാപാപം ആണ്.

7. ‘ശൂദ്രനക്ഷരം സംയുക്തം ദൂരതപരിവർജ്ജയേത്’ എന്ന സ്മൃതിവാക്യം ലംഘിച്ചാണ് താങ്കൾ മലയാളവും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പഠിച്ചതും പഠിപ്പിച്ചതും. എത്രവലിയ നരകമാണ് താങ്കളെ കാത്തിരിക്കുന്നത് എന്നറിയാമോ? വേദം പഠിക്കുന്നവന്റെ നെഞ്ച് പിളർക്കണമെന്നാണ് ഹൈന്ദവ വിധി.

8. ഒരു നൂറ്റാണ്ട് മുമ്പ് തിരുവിതാംകൂറിലെ നാടാർ സ്ത്രീകളും ഈഴവ പെണ്ണുങ്ങളും മാറുമറച്ചപ്പോൾ ബ്ലൗസുകൾ വലിച്ചുകീറി മുലകളിൽ വെള്ളക്ക തൂക്കി അവരുടെ ക്രൂരമായ ആചാര ലംഘനത്തെ താങ്കളുടെ വല്യച്ഛൻ മാർ കടന്നാക്രമിച്ചിരുന്നു. അതിന്റെ നേട്ടമുണ്ടാക്കിയ കുലസ്ത്രീകൾ ആണ് ഇപ്പോൾ താങ്കളോടൊപ്പം ആചാര ലംഘനത്തിനെതിരെ ശരണം വിളിക്കുന്നത്.

9. ഈഴവ സ്ത്രീകളെ അച്ചിപ്പുടവ ഇട്ട് മൂക്കുത്തി ധരിച്ചതിന് ആറാട്ടുപുഴ വേലായുധപണിക്കർ എന്ന നവോത്ഥാന പോരാളിയെ കായംകുളം കായലിൽ കുത്തിമലർത്തിയത് താങ്കൾ മറന്നാലും ഞങ്ങൾ മറക്കില്ല.

10. 1914 ൽ പുലയ സ്ത്രീകളും പറയ് സ്ത്രീകളും കല്ലയും മാലയും അരിഞ്ഞു കളഞ്ഞ് റൗക്ക ധരിച്ചിരുന്ന ഒരു ചരിത്രമുണ്ട്. കേരളത്തിൽ അതിന് നേതൃത്വം കൊടുത്ത കൊടുത്ത, കടുത്ത ആചാര ലംഘനായ അയ്യങ്കാളിയെ പറ്റി കേട്ടിട്ടുണ്ടോ?

11. അയ്യപ്പനെ രക്ഷിക്കാനിറങ്ങിയ കുലവധുക്കൾ 1930 വരെ നാണം മറക്കുകയോ വീടിനു പുറത്തിറങ്ങുന്നതോ അക്ഷരം പഠിക്കുന്നതോ കൊടിയ ആചാരലംഘനമായിരുന്നു. ആ ആചാരങ്ങൾ തച്ചുതകർത്ത് നമ്പൂതിരിസ്ത്രീകളെ പുറത്തുകൊണ്ടുവന്ന വി.ടി ഭട്ടത്തിരിപ്പാടിനെക്കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടോ?

12. താങ്കളുടെ പുറകിൽ നിൽക്കുന്ന കൊടിക്കുന്നിൽ സുരേഷ് എന്ന പട്ടികജാതിക്കാരൻ, എം.പി യായത് സംവരണത്തിലൂടെയാണ്. അന്നും ഇന്നും എന്നും സംവരണത്തെ എതിർക്കുന്ന പാരമ്പര്യ വാദികൾക്ക് വേണ്ടിയാണോ അദ്ദേഹം ആചാരവെടി മുഴക്കുന്നത്?

13. താങ്കൾ കോൺഗ്രസിൻറെ വിലാസത്തിൽ ആണല്ലോ വിലമ്പുന്നത്?ടി കെ മാധവൻ എന്നൊരു പഴയ കോൺഗ്രസുകാരൻ വൈക്കത്ത് തുടങ്ങിവെച്ച സത്യാഗ്രഹം ആചാരങ്ങൾക്കെതിരെ ആയിരുന്നു എന്ന് അറിയാമോ? ഗാന്ധിജി എന്നൊരാൾ അന്ന് സമരത്തിന് വന്നിരുന്നു. ഇണ്ടൻ തുരുത്തി മനയിലെ നമ്പൂതിരി ഗാന്ധിയെ തൊഴുത്തിലെ തറയിലിരുത്തി ‘ഹൈന്ദവ ധർമം’ പറഞ്ഞുകൊടുത്തതെന്താണെന്നറിയാമോ? വേദ വിരുദ്ധമായ ആവശ്യമാണ് ഗാന്ധി ആവശ്യപ്പെടുന്നതെന്ന്. എന്നിട്ടും ആ ഇണ്ടംതുരുത്തി മന ഇന്ന് എവിടെയാണ്?

14. മന്നത്തു പത്മനാഭൻ എന്നൊരാളെ പറ്റി താങ്കൾ കേട്ടിട്ടുണ്ടാവും. പക്ഷേ ഇദ്ദേഹം ചെയ്ത ചില കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല. നമ്പൂതിരിയായിരുന്നു ഇദ്ദേഹവും. ഞങ്ങളുടെ നാട്ടുകാരനായിരുന്നു ഈശ്വരൻ നമ്പൂതിരി. മന്നത്ത് പദ്മനാഭപിള്ള വാല് മുറിച്ചു എങ്കിലും NSS സ്ഥാപിക്കാൻ ജീവിതം മുഴുവൻ സമർപ്പിച്ചു.

ഒരു അമ്പലവും സ്ഥാപിച്ചില്ല. ഒരു ദേവനെ പ്രതിഷ്ഠിച്ച് പകരം നായന്മാരുടെ തലയിൽ വെളിച്ചം സ്കൂളുകളും കോളേജുകളും സ്ഥാപിച്ചു. ഒരു വലിയ പ്രസ്ഥാനത്തിനുവേണ്ടി ദുരിതമനുഭവിച്ചു. സകല മാമൂലുകളെയും ലംഘിച്ച് മന്നം 1916 ൽ ദിവാൻ കൃഷ്ണൻ നായർ ഇറക്കിയ ‘പുലസർക്കുലർ ‘ ലംഘിച്ച ഒരു ചരിത്രമുണ്ട്.

നമ്പൂതിരിയുടെ ബന്ധുക്കൾ മരിച്ചാൽ 10 ദിവസം പുല ആയിരുന്നത് നായർക്ക് 15 ദിവസമാക്കിയായിരുന്നു ഉത്തരവ്. (അങ്ങിനെയാണ് 16 അടിയന്തര ചടങ്ങ് ഉണ്ടായത്, അല്ലാതെ ദൈവം ഉണ്ടാക്കിയതല്ല ). അതിനെതിരെ പെരിയ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പതിമൂന്നാം പുലദിനത്തിൽ കയറി തൊഴുത് നമ്പൂരിമാർ കോലാഹലമുണ്ടാക്കി.

ശ്രീ മൂലം തിരുനാൾ ഉത്തരവിറക്കി മന്നത്തിനെ വിചാരണ ചെയ്തു. ഈ മനുഷ്യൻറെ കൊച്ചുമകളാണ് ഇപ്പോൾ അയ്യപ്പൻറെ ആചാരത്തിന് തെരുവിനെ തെറിമയം ആക്കുന്നത്.

15. താങ്കളുടെ വീട്ടിൽ മക്കത്തായമോ? മരുമക്കത്തായമോ? നായർക്ക് വീട്ടു സ്വത്തിന് അവകാശമില്ലാതിരുന്ന ആചാരത്തെ ലംഘിച്ച് 1925ൽ മക്കത്തായ ബിൽ നടപ്പാക്കാൻ രംഗത്തിറങ്ങിയത് സാഹിത്യ പഞ്ചാനൻ പി കെ നാരായണപിള്ളയും രാജരാജവർമയും ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു എന്നറിയുമോ?

താങ്കൾ ചരിത്രം പഠിക്കണം. മനോരമ മാത്രം വായിച്ചാൽ പോര. താങ്കൾ ഇരിക്കുന്ന കസേര ജനാധിപത്യവ്യവസ്ഥയുടേതാണ്. സുപ്രീംകോടതിയെ ചോദ്യം ചെയ്യാനുള്ള അവകാശം ആ കസേരക്കില്ല. രാഷ്ട്രീയക്കാരുടെ ജോലി മതം സംരക്ഷിക്കലല്ല.

മതവും രാഷ്ട്രീയവും വേർതിരിയുന്ന മതേതര രാഷ്ട്രമാണ് ഭരണഘടനാപരമായ ജനാധിപത്യം. താങ്കൾ കാട്ടുന്ന വിക്രിയകൾ ഭരണഘടനാവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്. സ്ത്രീകളെല്ലാവരും ശബരിമലയിൽ പോകണമെന്നല്ല കോടതി വിധിച്ചത്. ആടിനെ പട്ടിയാക്കുന്ന പണി താങ്കൾക്ക് ചേർന്നതാണെങ്കിലും ആസ്ഥാനത്തിന് പറ്റിയതല്ല.

പിന്നെ ഒരു വിമോചനസമരം നടത്തി കളയാം എന്ന വ്യാമോഹം ഉണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി. ഇനി അത് കേരളത്തിൽ നടക്കില്ല. അയ്യപ്പൻറെ കാര്യത്തിൽ ഇത്ര രോക്ഷം ഉള്ള താങ്കൾ രണ്ടാഴ്ച കുറെ കന്യാസ്ത്രീകൾ സമരത്തിൽ ഇരുന്നപ്പോൾ വാ പൊളിക്കാഞ്ഞതെന്താണ്? ഇത്രയുംനാൾ അണ്ണാക്കിൽ പുണ്ണായിരുന്നോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here