മധ്യകേരളത്തിലെ എടിഎം കവര്‍ച്ചക്ക് പിന്നില്‍ ഇതര സംസ്ഥാനക്കാരെന്ന് ഉറപ്പിച്ച് പോലീസ്. മൂന്നംഗ സംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവരുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സുരക്ഷാ ജീവനക്കാരില്ലാത്ത സംസ്ഥാനത്തെ എ ടി എമ്മുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.
കഴിഞ്ഞ ദിവസം മൂന്ന് ജില്ലകളിലായി അഞ്ചിടങ്ങളില്‍ നടന്ന ATM കവര്‍ച്ചക്കു പിന്നില്‍ ഒരേ സംഘമാണെന്ന് പോലീസിന് വ്യക്തമായിരുന്നു.കവര്‍ച്ചകളിലെ സമാനതകളാണ് പോലീസിനെ ഈ നിഗമനത്തില്‍ എത്തിച്ചത്.കവര്‍ച്ച നടത്തുന്നതിനു മുന്‍പ് സിസിടിവി ക്യാമറയില്‍ സ്പ്രേ പെയിന്‍റ് അടിച്ചതും കവര്‍ച്ചക്ക് ശേഷം ഷട്ടറിട്ടതും ഇതിനുദാഹരണമാണ്.
ഇതര സംസ്ഥാനക്കാരായ മൂന്നംഗ പ്രൊഫണല്‍ കവര്‍ച്ച സംഘമാണ് മോഷണം നടത്തിയിരിക്കുന്നതെന്നും പോലീസ് ഉറപ്പിച്ചു കഴിഞ്ഞു.മൂന്നു പേരില്‍ രണ്ട് പേരാണ് എ ടി എമ്മുകളില്‍ കയറിയത്.ഒരാള്‍ വാഹനത്തിലിരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
എ ടി എമ്മില്‍ നിന്നും ലഭിച്ചതിനു പുറമെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവിയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കോട്ടയം കോടിമതയില്‍ നിന്നും മോഷ്ടിച്ച പിക്കപ്പ് വാനാണ് ഇവര്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്.ചാലക്കുടി ഹൈസ്ക്കൂള്‍ ഗ്രൗണ്ടില്‍ വാഹനം ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.നേരത്തെ പിടിക്കപ്പെട്ടവരുടെതുമായി ഈ വിരലടയാളങ്ങള്‍ താരതമ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.
മൂന്ന് ജില്ലകളിലെ അന്വേഷണം ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.സുരക്ഷാ ജീവനക്കാരില്ലാത്ത ATMകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കോട്ടയം എറണാകുളം തൃശ്ശൂര്‍ ജില്ലകളിലെ ATM കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്.കൊച്ചി ഇരുമ്പനത്തെയും തൃശ്ശൂര്‍ കൊരട്ടിയിലെയും ATM കളില്‍ നിന്നായി 35 ലക്ഷം രൂപയാണ് സംഘം കവര്‍ന്നത്.
4 Attachments
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here