കനത്തമഴയും മോശം കാലാവസ്ഥയും; മഞ്ജുവിന് ഇന്ന് മല കയറാന്‍ അനുമതിയില്ല; ക്രിമിനല്‍ കേസുള്ളതിനാല്‍ സുരക്ഷയും നല്‍കില്ല

പത്തനംതിട്ട: കനത്തമഴയെ തുടര്‍ന്ന് ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവിന് ഇന്ന് മല കയറാന്‍ അനുമതിയില്ല. മോശം

കാലാവസ്ഥയും സുരക്ഷാ കാരണങ്ങളും ്വപാലീസ് മഞ്ജുവിനെ അറിയിച്ചിട്ടുണ്ട്. എ.ഡി.ജി.പി അനില്‍കാന്ത്, ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ യുവതിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

അതേസമയം, ക്രിമിനല്‍ കേസുള്ളതിനാല്‍ മഞ്ജുവിന് സുരക്ഷ നല്‍കില്ലെന്ന് പൊലീസ് അറിയിച്ചു.

മഞ്ജുവിനെതിരെ വിവിധ ജില്ലകളിലായി 15 കേസുകള്‍ നിലവിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമേ മല കയറാന്‍ അനുവദിക്കാനാകൂയെന്നും പൊലീസ് മഞ്ജുവിനെ അറിയിച്ചു.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. താന്‍ വിശ്വാസിയാണെന്നും വ്രതമെടുത്താണ് അയ്യപ്പനെ കാണാന്‍ എത്തിയതെന്നും മല കയറണം എന്ന തീരുമാനത്തില്‍ തന്നെയാണ് താനെന്നും മഞ്ജു പറഞ്ഞു.

ഇതിനിടെ നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു.

എഎന്‍ രാധാകൃഷ്ണന്‍, ജെആര്‍ പത്മകുമാര്‍ തുടങ്ങി പത്തോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസെത്തി ഇവരെ അറസ്റ്റു ചെയ്തത്.

18ന് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here