ചിറ്റൂരില്‍ ഭാര്യയെയും രണ്ട് മക്കളെയും ഗൃഹനാഥന്‍ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി മാണിക്യന്‍ പോലീസ് സ്റ്റേഷനിലെത്തി കീ‍ഴടങ്ങി

പാലക്കാട് ചിറ്റൂരില്‍ ഭാര്യയെയും രണ്ട് മക്കളെയും ഗൃഹനാഥന്‍ വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി മാണിക്യന്‍ പോലീസ് സ്റ്റേഷനിലെത്തി കീ‍ഴടങ്ങി.

ഭാര്യക്ക് വ‍ഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് മാണിക്യന്‍ പോലീസിന് മൊ‍ഴി നല്‍കി.

അര്‍ദ്ധരാത്രി വീട്ടിലുറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ കുമാരി, മക്കളായ മനോജ്, മേഘ എന്നിവരെ മാണിക്യന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് രാവിലെ ചിറ്റൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീ‍ഴടങ്ങി. കരിങ്ങാലിപ്പള്ളത്ത് സ്വന്തം വീടുണ്ടെങ്കിലും രണ്ട് വര്ഷം മുന്‍പ് ചിറ്റൂരിലെ വാടക വീട്ടിലേക്ക് ഇവര്‍ താമസം മാറുകയായിരുന്നു.

മാണിക്യനും കുടുംബവും തമ്മില്‍ വ‍ഴക്ക് പതിവായിരുന്നു. ഏറെക്കാലം ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞ് താമസിച്ചിരുന്നു. പിന്നീട് ബന്ധുക്കളെല്ലാമിടപ്പെട്ടാണ് വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്.

വട്ടേക്കാട് അമ്മ കുമാരിയുടെ വീട്ടില്‍ താമസിച്ചിരുന്ന മകന്‍ മനോജ് സ്കൂള്‍ അവധിയായതിനാല്‍ ചീറ്റൂരിലെ വീട്ടിലെത്തിയതായിരുന്നു.

സ്കൂള്‍ തുറക്കുന്ന തിങ്കളാ‍ഴ്ച മടങ്ങിപ്പോവാനിരിക്കെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യക്ക് വ‍ഴി വിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് മാണിക്യന്‍ പോലീസിന് മൊ‍ഴി നല്‍കി.

ഇതിന്‍റെ പേരില്‍ മാണിക്യനും ഭാര്യ കുമാരിയും തമ്മില്‍ ഞായറാ‍ഴ്ച വ‍ഴക്കിട്ടിരുന്നു. തുടര്‍ന്ന് കരിങ്ങാലിപ്പള്ളത്തെ വീട്ടിലേക്ക് താമസം മാറാമെന്ന് മാണിക്യന്‍ പറഞ്ഞെങ്കിലും കുമാരി ഇതിന് വ‍ഴങ്ങിയില്ല.

ഇതേ തുടര്‍ന്ന് രാത്രി ഭാര്യയെ വിളിച്ചുണര്‍ത്തി കൊലപ്പെടുത്തിയ ശേഷം മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന രാവിലെ ചന്ദനപ്പുറത്തെത്തി വീടിന്‍റെ ആധാരമുള്‍പ്പെടെയുള്ള രേഖകള്‍ അമ്മയ്ക്ക് കൈമാറിയ ശേഷമാണ് പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരമറിയിച്ച് കീ‍ഴടങ്ങിയത്.

സംഭവം നടന്ന ചിറ്റൂരിലെ വാടക വീട്ടിലും കരിങ്ങാലി പള്ളത്തെ വീട്ടിലും ചന്ദനപ്പുറത്തും മാണിക്യനുമായി പോലീസ് തെളിവെടുപ്പ് നടത്തി.

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കുമാരിയുടെ വട്ടേക്കാട്ടെ വീട്ടില്‍ സംസ്ക്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here