കുമ്മനത്തിന്റെ കാര്‍ ഡ്രൈവറായിരുന്ന യുവാവിനെ കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം

കണ്ണൂര്‍: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ജീവനക്കാരനായിരുന്ന യുവാവിനെ ആര്‍എസ്എസ്സുകാര്‍ ആക്രമിച്ചു പരുക്കേല്‍പിച്ചു. ഇരിക്കൂര്‍ കുയിലൂരിലെ നല്ല വീട്ടില്‍ സനേഷിനെ (28)യാണ് സാരമായ പരുക്കുകളോടെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ കാര്‍ ഡ്രൈവറായിരുന്ന സനേഷ്, പാര്‍ടിയുടെ ഡല്‍ഹി ഓഫീസിലും തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ സംഘപരിവാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സനേഷ് ആര്‍എസ്എസ് നിലപാടുകളിലും നടപടികളിലും മനം മടുത്താണ് ജോലി ഉപേക്ഷിച്ച് പാര്‍ട്ടി വിട്ടത്.

താന്‍ പാര്‍ട്ടി വിടുകയാണെന്നും സിപിഐഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കാണിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെയാണ് സംഘപരിവാറുകാര്‍ സനേഷിനെതിരെ തിരിഞ്ഞത്.

കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള ആര്‍എസ്എസുകാര്‍ ഫോണിലൂടെയും മറ്റും തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ചിലര്‍ നേരിട്ടെത്തി വകവരുത്തുമെന്ന് ഭീഷണി മുഴക്കി. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോയി വീട്ടിലേക്കു മടങ്ങുമ്പോള്‍ ഞായറാഴ്ച വൈകിട്ടാണ് ആര്‍എസ്എസ്സുകാരനായ അനീഷിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്. കല്ലുകൊണ്ട് സനേഷിന്റെ തലക്കിടിച്ചു വീഴ്ത്തുകയായിരുന്നു.

എകെജി ആശുപത്രിയില്‍ കഴിയുന്ന സനേഷിനെ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പ്രകാശന്‍, പിവി ഗോപിനാഥ് എന്നിവര്‍ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here