സ്വാതന്ത്ര സമരസേനാനിയും കുട്ടംകുളം സമരത്തിന്റെ നായകനുമായിരുന്ന കെ.വി ഉണ്ണി അന്തരിച്ചു

സ്വാതന്ത്ര സമരസേനാനിയും കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട കുട്ടംകുളം സമരത്തിന്റെ നായകനുമായിരുന്ന കെ.വി. ഉണ്ണി (96) അന്തരിച്ചു.

ഇരിങ്ങാലക്കുട നടവരമ്പിലെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര സമരസേനാനി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, ട്രെയ്ഡ് യൂണിയന്‍ സംഘാടകന്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നി നിലകളില്‍ ആറുപതിറ്റാണ്ടുനീണ്ടുനിന്ന പൊതുപ്രവര്‍ത്തനത്തിനാണ് അന്ത്യമായത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ഇരിങ്ങാലക്കുട എം.എല്‍.എ.യുമായിരുന്ന കെ.വി.കെ. വാരിയരാണ് ഉണ്ണിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാക്കി മാറ്റുന്നത്.

മുനിസിപ്പാലിറ്റിയിലെ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് കെ.വി. ഉണ്ണി ട്രേഡ് യൂണിയന്‍ രംഗത്തേക്ക് കടന്നുവരുന്നത്. സമൂഹം അറപ്പോടും വെറുപ്പോടും കൂടി കണ്ടിരുന്ന ആ സമൂഹത്തെ സംഘടിപ്പിച്ച അന്ന് വിപ്ലവകരമായ ഒരു പ്രവര്‍ത്തനമായിട്ടാണ് അറിയപ്പെട്ടത്. നടവരമ്പിലെ ഓടുനിര്‍മ്മാണ തൊഴിലാളി യൂണിയന്‍, ഇരിങ്ങാലക്കുട പിടിക തൊഴിലാളി യൂണിയന്‍ എന്നിവയും സംഘടിപ്പിച്ചു.

അന്തിക്കാട് കഴിഞ്ഞാല്‍ കേരളത്തിലെ പ്രധാനപ്പെട്ട ചെത്തുതൊഴിലാളി യൂണിയനാണ് ഇരിങ്ങാലക്കുട ചെത്തുതൊഴിലാളി യൂണിയന്‍. ഈ യൂണിയന്‍ സംഘടിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ഉണ്ണിയേട്ടനാണ്. തുടക്കം മുതലെ അതിന്റെ ഭാരവാഹിയായിരുന്നു. അന്തരിക്കുന്ന സമയം യൂണിയന്റെ പ്രസിഡന്റായിരുന്നു. 1956 മുതല്‍ ഇരിങ്ങാലക്കുട

മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. 1946 ജൂണ്‍ 23ന് ഐതിഹാസികമായ കുട്ടംകുളം സമരം നടക്കുന്നത്.

936ല്‍ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചീട്ടും പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആരാധാന സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും വിലക്കിയിരുന്നു. ക്ഷേത്രത്തിന് മുന്‍വശത്തുള്ള കുട്ടംകുളം റോഡില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഒരു തീണ്ടല്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ വിലക്കിനെതിരെ സമരം നടത്താന്‍ തീരുമാനിച്ചു.

എസ്.എന്‍.ഡി.പി.യും കെ.പി.എം.എസ്സും ഈ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം കൈകോര്‍ത്തു. പാര്‍ട്ടി നേതാക്കളായ പി.കെ. കുമാരന്‍, പി.കെ. ചാത്തന്‍ മാസ്റ്റര്‍, കെ.വി.കെ. വാരിയര്‍, പി. ഗംഗാധരന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ സമരത്തിന് നേതൃത്വം വഹിച്ചു.

ജൂണ്‍ 23ന് അയ്യങ്കാവ് മൈതാനത്തുചേര്‍ന്ന സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനത്തില്‍ പി. ഗംഗാധരന്റെ ആഹ്വാനപ്രകാരം കുട്ടംകുളം റോഡിലേക്ക് സമരഭടന്‍മാര്‍ എത്തി. കുപ്രസിദ്ധ നേതൃത്വത്തിലുള്ള വന്‍ പോലിസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരുന്നു. അവരേയും ഭേദിച്ചുകൊണ്ട് സമരക്കാര്‍ മുന്നോട്ടുപോയപ്പോള്‍ പോലീസ് ഭീകരമായി മര്‍ദ്ദിച്ചു.

ഉണ്ണിയേയും ഗംഗാധരനേയും വിളക്കുകാലില്‍ കെട്ടിയിട്ട് രാത്രിവരെ മര്‍ദ്ദിച്ചു. ഠാണാവിലെ പോലീസ് ലോക്കപ്പില്‍ അടച്ചു. 32 പേര്‍ക്കെതിരെ ഇതില്‍ കേസെടുത്തു. പിന്നീട് പനമ്പിള്ളി രാഘവമേനോന്‍ തിരുകൊച്ചി പ്രധാനമന്ത്രിയായതിന് ശേഷമാണ് കേസ് അവസാനിപ്പിച്ചത്. പാര്‍ട്ടിനിരോധിച്ച 1951 വരെ കെ.വി. ഉണ്ണി ഒളുവില്‍ പാര്‍ത്തു. പോലീസ് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ചു. പാലിയം സമരത്തിലും നടവരമ്പ് കര്‍ഷക സമരത്തിലും പങ്കെടുത്തിരുന്നു.

സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചീട്ടുണ്ട്. ഇരിങ്ങാലക്കുട കല്ലുങ്ങല്‍ വേലാണ്ടി കാളി ദമ്പതികളുടെ നാലാമത്തെ മകനാണ്. കുറച്ചുകാലം വൈദ്യം പഠിക്കുകയും ഠാണാവില്‍ അദ്ദേഹത്തിന്റെ ബന്ധുവിന്റെ സ്ഥാപനത്തില്‍ കണ്ണുചികിത്സ നടത്തുകയും ചെയ്തു. പവിത്രന്‍, ഹാരിഷ്, ജോതിഷ്, സിന്ധു, സ്വപ്‌ന എന്നിവരാണ് മക്കള്‍. മരുമക്കള്‍: റോസി, നിമ്മി, അനിമ, അജയകുമാര്‍ ഘോഷ്, മധു.

രാവിലെ 10 മുതല്‍ 11 വരെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസായ സി.അച്യുതമേനോന്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനം .സി എന്‍.ജയദേവന്‍ എംപി, പ്രൊഫ.കെ.യു. അരുണന്‍ എംഎല്‍എ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News