ശബരിമല: അക്രമം നടത്താനുള്ള ഗൂഢാലോചന വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍; ഗാന്ധീയന്‍ സമരം സ്വീകാര്യത നേടാനുള്ള കുറുക്കുവ‍ഴി

ശബരിമലയിൽ അക്രമികൾ നടത്തിയ ഗൂഢാലോചന വെളിപ്പെടുത്തി രാഹുൽ ഈശ്വർ. യുവതികൾ ആരെങ്കിലും സന്നിധാനത്ത് പ്രവേശിച്ചാൽ രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാൻ തയ്യാറായി 20 പേർ നിന്നിരുന്നുവെന്നാണ് രാഹുലിന്റെ വെളിപ്പെടുത്തൽ.

കയ്യിൽ മുറിവേൽപ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. ഇനി നട തുറക്കുന്ന ദിവസവും ഈ സംഘം സന്നിധാനത്തുണ്ടാകുമെന്നും രാഹുൽ ഈശ്വർ ഭീഷണി മുഴക്കി.

ശബരിമലയിൽ അക്രമ പരമ്പര നടത്തിയ സംഘപരിവാറുകാരുടെ ഗൂഢാലോചനകളിൽ ഒന്നിനെക്കുറിച്ചായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ.

സർക്കാരിനു മാത്രമല്ല തങ്ങൾക്കും ഒരു പ്ലാൻ ബി യും പ്ലാൻ സി യും വേണമല്ലോ. അതിലൊന്നാണ് ഇത്. സന്നിധാനത്ത് രക്തം വീണൊ മൂത്രം വീണൊ അശുദ്ധിയുണ്ടായാൽ മൂന്ന് ദിവസം നട അടയക്കും.

അതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചാണ് 20 ഓളം പേരടങ്ങുന്ന സംഘം സന്നിധാനത്ത് നിലയുറപ്പിച്ചത്.

യുവതികൾ ആരെങ്കിലും സന്നിധാനത്ത് എത്തിയാൽ തങ്ങളുടെ കയ്യിൽ മുറിവേൽപ്പിച്ച് രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധിയാക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

യുവതീ പ്രവേശത്തെ നിയമപരമായി നേരിടുമെന്ന് പറയുന്ന രാഹുൽ ഈശ്വർ ഇനി നട തുറക്കുന്ന ദിവസവും ഇത്തരം പ്രതിഷേധം ആവർത്തിക്കുമെന്നും ഭീഷണി മുഴക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News