ഇടുക്കി – മാങ്കുളം മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാങ്കുളം പെരുമന്‍കുത്ത് സ്വദേശി തോട്ടപ്പിള്ളില്‍ ഷാജിക്കാണ് കാട്ടുപന്നിയാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പട്ടിയുടെ ശക്തമായ കുര കേട്ട് രാവിലെ ആറ് മണിയോടെ വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
പട്ടിയെ അക്രമിച്ചുകൊണ്ടിരുന്ന പന്നി ഷാജിയ്ക്ക് നേരെ തിരിയുകയായിരുന്നു. കുത്തേറ്റ് വീണ ഗൃഹനാഥന് നേരെ കാട്ടുപന്നി ആക്രമണം തുടർന്നു.
തേറ്റ കൊണ്ടുള്ള കുത്തേറ്റ് ഷാജിയുടെ വാരിയെല്ലിനും ഇരുകാലുകള്‍ക്കും ഇടതുകൈക്കും പരിക്കേറ്റു.
ആക്രമണത്തിന് ശേഷം കാട്ടുപന്നി സമീപത്തെ വനത്തിലേക്ക് മടങ്ങിയതോടെയാണ് ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ഷാജിയെ ആശുപത്രിയിലെത്തിച്ചത്. .കഴിഞ്ഞ ഏതാനും നാളുകളായി മാങ്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്.
കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കപ്പയും വാഴയും ഉള്‍പ്പെടെയുള്ള വിവിധ കൃഷികൾ നശിപ്പിക്കുന്നത് പതിവാണ്. ഇതിന് പിറകെയാണ് മനുഷ്യർക്കെതിരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here