ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ രക്തം ഒഴുക്കി ക്ഷേത്രം അശുദ്ധമാക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന വിവാദ പ്രസ്താവനയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം.
എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും സ്റ്റേഷനില്‍ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്ന് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയത്. ഇതിനായി ഇരുപതോളം പേർ തയ്യാറായി നിന്നിരുന്നു എന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. 118, 528(എ) പ്രകാരമായിരുന്നു കേസ്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, ജനങ്ങളെ ഭിന്നിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
എറണാകുളത്തുനിന്നെത്തിയ പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്ലാറ്റിലെത്തി രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here