കൊലക്കത്തി കൈവിടാതെ ബിജെപി; ത്രിപുരയില്‍ ബിജെപിക്കാര്‍ ക്രൂരമായി ആക്രമിച്ച സിപിഐ എം പ്രവര്‍ത്തക കൊല്ലപ്പെട്ടു; 8 മാസത്തിനിടെ കൊല്ലപ്പെട്ടത് 5 സിപിഐ എം പ്രവര്‍ത്തകര്‍

ത്രിപുരയില്‍ ബിജെപിക്കാര്‍ വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ച അധ്യാപിക മരിച്ചു. ധലായി ജില്ലയിലെ കമലപൂരിലാണ് അമിയ ദാസ് എന്ന അധ്യാപിക ദാരുണമായി കൊലചെയ്യപ്പെട്ടത്.

ബിജെപിയുടെ കൊലക്കത്തിക്കിരയാകുന്ന ആദ്യ വനിതാ സിപിഐ എം പ്രവര്‍ത്തകയാണ് അമിയ ദാസ്. അധികാര ഹുങ്കുപയോഗിച്ച് കഴിഞ്ഞ 8 മാസത്തിനുള്ളില്‍ 5 സിപിഐ എം പ്രവര്‍ത്തകരെയാണ് ബിജെപി ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്.

മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന ഇവര്‍ അധ്യാപക സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഇവരുടെ ഭര്‍ത്താവ് ബിശ്വനാഥ് സെന്‍ പാര്‍ടി അംഗവും പ്രാദേശിക തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം കഴിഞ്ഞ സെപ്തംബര്‍ 11നാണ് വീട്ടിനുള്ളില്‍ കയറി ബിശ്വനാഥ് സെനിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു.

ഇതിനെ പ്രതിരോധിച്ച അമിയ ദാസിനെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. നിരന്തരം ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നെങ്കിലും ബിജെപി നേതാക്കള്‍ സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തിയതുകാരണം അവര്‍ക്ക് ലീവ് നിഷേധിക്കുകയായിരുന്നു.

ഇവരുടെ വീടിന് സമീപത്ത് തന്നെയുള്ള കായികമന്ത്രി മനോജ് കാന്തി ദേബാണ് സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തിയത്. ലീവ് നിഷേധിച്ചതിനെ തുടര്‍ന്ന് ചികിത്സ തുടരാന്‍ അമിയക്ക് സാധിച്ചില്ല. തുടര്‍ന്ന് ശരീരത്തിലുണ്ടായിരുന്ന മുറിവിന്റെ ആഘാതം വിട്ടുപോവാഞ്ഞതിനാല്‍ അമിയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ ധറിന്റെ നേതൃത്വത്തിലുള്ള സംഘം അമിയയുടെ വീട് സന്ദര്‍ശിച്ചു. കേസില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here