സാഹിത്യകാരന്മാർ വർഗീയതക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ശക്തമായ നിലപാട് എടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ. പിന്തിരിപ്പൻ ശക്തികൾ അന്ധകാരം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണ്.
വിശ്വാസത്തെ കലാപത്തിന് വേണ്ടി ഉപയോഗിക്കുകയാണിവരെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു. ദേശാഭിമാനി സാഹിത്യ പുരസ്ക്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ 2017 ലെ ദേശാഭിമാനി സാഹിത്യ അവാർഡുകൾ വിതരണം ചെയ്തു.
കഥയ്ക്ക് അംബികാസുതൻ മാങ്ങാടും, കവിതയ്ക്ക് പി രാമനും നോവൽ വിഭാഗത്തിൽ രാജേന്ദ്രൻ എടത്തുകരയും പുരസ്ക്കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
സമൂഹത്തിൽ എക്കാലത്തും ക്രിയാത്മകമായി ഇടപെട്ടത് സാഹിത്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു. എഴുത്തുകാർ എത് ചേരിയിലെന്നത് ഇന്നും പ്രസക്തമായ ചോദ്യമാണ്. ദുരാചാരം മാറുമ്പോൾ സമൂഹത്തിൽ പ്രതികരണങ്ങൾ ഉണ്ടാകും. അത് കൊണ്ട് തന്നെ സാഹിത്യകാരന്മാർ ശക്തമായ നിലപാട് എടുക്കണം.
സ്വാമി ശരണം വിളിച്ചാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. അക്രമം ന്യായീകരിക്കാൻ നാമജപം മറയാക്കുകയാണ് . തെരുവിൽ കലാപം നടത്തി കോടതി വിധി എങ്ങനെ മറികടക്കുമെന്നും കോടിയേരി ചോദിച്ചു. ചടങ്ങിൽ കഥാകാരൻ ടി പത്മനാഭൻ മുഖ്യാതിഥിയായി.
മന്ത്രി എ കെ ശശീന്ദ്രൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്, ജനറൽ മാനേജർ കെ ജെ തോമസ്, പി മോഹനൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here