
ശബരിമലയെ സംഘർഷിത ഭരിതമാക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ കൊല്ലത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച റാലി മനുഷ്യകടലായി.
ഗുരുദേവനും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും മാനവിക മൂല്യങ്ങളുടെ കൊടിക്കൂറ ഉയർത്തിയ മണ്ണിൽ മതമൈത്രിയും സാഹോദര്യവും സംരക്ഷിക്കുമെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷന്റെ വനിതാ അവകാശ സംരക്ഷണ കൂട്ടായ‌്മ പ്രതിജ്ഞ ചെയ‌്തു.
വർഗ രാഷ്ട്രീയവും നവോത്ഥാന മൂല്യങ്ങളും പിച്ചവച്ച മണ്ണിൽ വർഗീയതയ‌്ക്കും സാമുദായിക ശക്തികൾക്കും ഇടമില്ലെന്നു പ്രഖ്യാപിച്ച‌് കൊല്ലം ചിന്നക്കടയിൽ ഒത്തുചേർന്നത‌് ആയിരക്കണക്കിനു വനിതകൾ.
ശബരിമലയിൽ സ‌്ത്രീകൾക്കു പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ സ്ത്രീത്വത്തെ അപഹസിക്കാനും സാമുദായിക സംഘർഷം സൃഷ്ടിക്കാനുമുള്ള സംഘപരിവാർ നീക്കങ്ങൾക്ക‌് കൂട്ടായ‌്മ താക്കീതായി. സതീദേവീ ഉത്ഘാടനം ചെയ്തു.
സ്ത്രീ പ്രവേശം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് സംഘപരിവാർ ബന്ധമുളളവരാണെന്ന് സൂസൻകോടി ചൂണ്ടികാട്ടി.
ജില്ലാ പ്രസിഡന്റ‌് പ്രസന്ന ഏണസ‌്റ്റ‌് അധ്യക്ഷയായി. സെക്രട്ടറി എം ലീലാമ്മ, ജോയിന്റ‌് സെക്രട്ടറി സബിതാബീഗം, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് സി രാധാമണി, രാജമ്മ ഭാസ‌്കരൻ, എം കെ നിർമല, എം ബി ബിന്ദു,തുടങിയവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here