
ശബരിമലയില്‍ സുരക്ഷയ്ക്ക് എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ്. ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിന്‍റെ നേതൃത്വത്തിൽ ഇരുപതംഗ കമാന്‍റോ സംഘം ഉൾപ്പടെ 2300 പൊലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.
ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള പോലീസ് അറിയിച്ചു.
തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോൾ സ്ത്രി പ്രവേശന വിഷയത്തിൽ സംഗ പരിവാർ സംഘടനകൾ വലിയ അക്രമമാണ് അഴിച്ച് വിട്ടത്. ഈ പശ്ചാത്തലത്തിൽ പൊലീസ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കും.
ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എ ഡി ജി പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് പോലീസ് കോര്‍ഡിനേറ്റര്‍ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍.അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി.അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കും.
പത്ത് വീതം എസ്.പിമാരും ഡി.വൈ.എസ്.പി മാരും ഡ്യൂട്ടിയിലുണ്ടാകും. സന്നിധാനത്തും നിലയ്ക്കല്‍, പമ്പ മേഖലകളിലുമായി 20 അംഗ കമാന്റോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 2300 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here