ഭക്തിയുടെ രണ്ട് പുതിയ ആചാരങ്ങള്‍; ഒരാള്‍ അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ തലയിൽ തേങ്ങ എറിഞ്ഞുടച്ച് പുണ്യം നേടാൻ ഓങ്ങുന്നു; മറ്റൊരാള്‍ വായ മൂടിക്കെട്ടി ഭക്തിസൂചകമായി നടുവിരൽ ഉയർത്തിക്കാട്ടുക എന്ന ആചാരത്തെ നിഷ്ഠയോടെ പാലിക്കുന്നു

ശബരിമലയില്‍ നിന്നു വരുന്ന ചിത്രങ്ങള്‍ കഥ പറയും- ഈ മല ഇപ്പോള്‍ എത്രമാത്രം കലുഷിതമാണെന്ന്. രക്തം ചിന്താൻ, തല പൊളിക്കാൻ, തച്ചു കൊല്ലാൻ ദാഹിക്കുന്ന കൊലപാതകികളാണ് ഇപ്പോള്‍ ശബരിമലയില്‍.

അതുകൊണ്ട് സ്ത്രീകൾ എന്നല്ല, യഥാർത്ഥ ഭക്തരാരും തന്നെ ശബരിമലയിൽ അടുത്തൊന്നും പോകാതിരിക്കയാവും നല്ലതെന്ന് എ‍ഴുത്തുകാരനും ഗവേഷകനുമായ ഡോ. എംവി നാരായണന്‍ ഫേസ് ബുക്കില്‍ എ‍ഴുതുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം:

“ഇത് രാഷ്ട്രീയത്തെയോ, ഭക്തിയേയോ, ആചാരത്തെയോ സംബന്ധിക്കുന്ന ഒരു നിരീക്ഷണമല്ല. കേവലം പ്രായോഗികതയുടെ മാത്രം കാര്യമാണ്. സ്ത്രീകൾ എന്നല്ല, യഥാർത്ഥ ഭക്തരാരും തന്നെ ശബരിമലയിൽ അടുത്തൊന്നും പോകാതിരിക്കയാവും നല്ലത്. കാരണം, അവിടെ നിറഞ്ഞു നിരങ്ങുന്നത് ശുദ്ധ ക്രിമിനലുകളാണ്.

രക്തം ചിന്താൻ, തല പൊളിക്കാൻ, തച്ചു കൊല്ലാൻ ദാഹിക്കുന്ന കൊലപാതകികളാണ്. അവർ അണിഞ്ഞിരിക്കുന്നത് ഭക്തരുടെ വേഷമാണെങ്കിലും, അവരുടെ മനസ്സിൽ ഭക്തിയല്ല വിദ്വേഷമാണ്. അവരുടെ കൈകാലുകളിൽ പതിയിരിക്കുന്നത് കാനനവാസനെ കാണാൻ വെമ്പുന്ന ഊർജ്ജമല്ല, ഹിംസയാണ്. അവരുടെ വായിൽ നിന്നൊഴുകുന്നത് ശരണം വിളികളല്ല, ശരണം വിളിയുടെ ഈണത്തിലുള്ള തെറിവിളികളും കൊലവിളികളുമാണ്.

താഴെയുള്ള ചിത്രങ്ങൾ കഥ മുഴുവൻ പറയും. ഒന്നിൽ, 52 വയസ്സായ ഒരു സ്ത്രീയെ, “അവളെ അടിച്ചു കൊല്ലടാ” എന്ന് ആർത്തട്ടഹസിച്ച്, കടിച്ചുകീറാൻ ആഞ്ഞടുക്കുന്ന കൂട്ടത്തിനിടയിൽ, സ്വന്തം അമ്മയുടെ പ്രായമുള്ള ആ സ്ത്രീയുടെ തലയിൽ തേങ്ങ എറിഞ്ഞുടച്ച് പുണ്യം നേടാൻ ഓങ്ങുന്ന ഒരു “യുവഭക്തൻ”. രണ്ടാമത്തേതിൽ, വായ മൂടിക്കെട്ടി, ഭക്തിപൂചകമായ നടുവിരൽ ഉയർത്തിക്കാട്ടുക എന്ന ആചാരത്തെ നിഷ്ഠയോടെ പാലിക്കുന്ന മറ്റൊരു ” യുവ അയ്യപ്പഭക്തൻ”.

ഇവരും, പിന്നെ പതിനെട്ടാം പടിയിൽ അയ്യപ്പന് പൃഷ്ഠം കാണിച്ച് പ്രസംഗിക്കുന്നവനും, സന്നിധാനത്ത് മൂത്രം ഒഴിച്ച് പുണ്യാഹശുദ്ധി വരുത്താൻ പ്ലാനിട്ടവനും, ഒക്കെയാണ് ഇന്ന് അയ്യപ്പഭക്തരും ശബരിമലയുടെ ആചാര സംരക്ഷകരും എന്നുണ്ടെങ്കിൽ അത് പൂങ്കാവനമല്ല, അക്രമഭൂമിയാണ്.

അവർക്ക് വേണ്ടത് പുണ്യമല്ല, രക്തവും ശവങ്ങളുമാണ്. അവരുടെ ദൈവം അയ്യപ്പനല്ല, രക്തം ഇറ്റിറ്റു വീഴുന്ന നാക്കു പുറത്തേക്കിട്ട്, തലയോട്ടികൾ കൊണ്ടുള്ള മാലയണിഞ്ഞ്, കണ്ണുകളിൽ ക്രോധത്തിന്റെ തീയോടെ പേട്ടതുള്ളി വരുന്ന മൃത്യു ദേവതയാണ്. അവരുടെ ലക്ഷ്യം ഭീതിയുടെ പുറത്തു പടുത്തുയർത്തപ്പെടുന്ന അധികാരമാണ്.

അങ്ങനെയെങ്കിൽ, ആ കാപാലികർക്ക് ഇരയാവാൻ യഥാർത്ഥ അയ്യപ്പഭക്തർ ആ വഴിക്കു തന്നെ പോകാതിരിക്കയാവും നല്ലത്. അവർ ആരെന്നും, അവരുടെ യഥാർത്ഥ ലക്ഷ്യങ്ങൾ എന്തെന്നും ജനതക്കു മുഴുവൻ മനസ്സിലാവുന്ന ഒരു ദിനം വരും. അന്ന്, വീണ്ടും കെട്ടു നിറയ്ക്കാം, ശരണം വിളിക്കാം, പതിനെട്ടാംപടി കയറാം. അന്ന്, അവക്ക് ഭക്തിയുടെ മാത്രമല്ല, ചരിത്രത്തിന്റെയും കരുത്തുണ്ടാവും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News