കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.
കോഴിക്കോട് കസബ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ മതവികാരം ഇളക്കിവിടുന്ന ശ്രീധരൻപിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കലാപാഹ്വാനം, നാടിന്റെ സമാധാനാന്തരീഷം തകർക്കാൻ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ശ്രീധരൻപിള്ളക്കെതിരെ ചുമത്തിയത്.
ഐപിസി 505ാം വകുപ്പ് പ്രകാരമാണ് കേസ്. ശ്രീധരൻപിള്ളക്കെതിരെ കേസ് എടുക്കാൻ വ്യാഴാഴ്‌ച കോടതി അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്ന് കസബ പൊലീസ് അറിയിച്ചു.
തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്നോട് ആലോചിച്ച ശേഷമാണെന്നും യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.
ബിജെപിയുടെ അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമലയിലെ സുപ്രീം കോടതി വിധിക്കെതിരെ നടത്തുന്ന സമരമെന്നും വ്യക്തമാക്കുന്നതായിരുന്നു ശ്രീധരൻപിള്ളയുടെ പ്രസംഗം.
ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here