‘റണ്‍ ഫോര്‍ റീ ബിൽഡ് കേരള’ നവ കേരള നിര്‍മ്മിതിക്ക് മാരത്തണ്‍ മത്സരം; കായിക കേരളത്തിന്‍റെ പുതിയ കാല്‍വയ്പ്പിനൊരുങ്ങി തലസ്ഥാന നഗരി

കായിക കൂട്ടായ്മയുടെ മഹത്തായ പ്രതീകമായ മാരത്തണ്‍ മത്സരം കേരളത്തിലും സംഘടിപ്പിക്കുന്നു. സ്പോര്‍ട്സ് കേരളാ ട്രിവാന്‍ഡ്രം മാരത്തണ്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും മത്സരം നടത്താന്‍ സംസ്ഥാന കായിക വകുപ്പ് തീരുമാനിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ ജനവിഭാഗങ്ങലെയും ഉള്‍ക്കൊള്ളിച്ച് മഹത്തായ കായിക സംസ്ക്കാരം സൃഷ്ടിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്‍റെ ഭാഗമാണിത്.

ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാന്‍ സ്പോര്‍ട്സിനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആലോചനയില്‍ നിന്നാണ് മാരത്തണ്‍ എന്ന ആശയം ഉരുത്തിരിഞ്ഞത്.

ആഗോളതലത്തില്‍ വര്‍ഷം എണ്ണൂറോളം മാരത്തണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുവെന്നാണ് കണക്ക്. കുട്ടികളും പ്രായമേറിയവരും ഉള്‍പ്പെടെ മുഴുവന്‍പേരിലും വലിയ താല്‍പ്പര്യം ജനിപ്പിക്കുന്ന ഒന്നാണ് ഈ മത്സരങ്ങളെല്ലാം.

പ്രായ, ലിംഗ വ്യത്യാസമില്ലാതെ മുഴുവനാളുകളുടെയും സാഹോദര്യത്തില്‍ അധിഷ്ഠിതമായ ഒത്തുചേരല്‍ സാധ്യമാക്കുന്നത് കൂടിയാണ് മാരത്തണ്‍. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ധനശേഖരണത്തിനുള്ള ഒരു മാര്‍ഗ്ഗമായും ഇത് കണക്കാക്കപ്പെടുന്നു.

2018 ഡിസംബര്‍ 1 നാണ് ട്രിവാന്‍ഡ്രം മാരത്തണ്‍ സംഘടിപ്പിക്കുക. വാര്‍ഷിക കായിക കലണ്ടറിലെ ഒരു പ്രധാന ഇനമാക്കി ഇതിനെ മാറ്റും. 4 ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തുന്ന തരത്തില്‍ ഫാമിലി ഫണ്‍ റണ്‍ ആദ്യം നടക്കും. ഇത് മത്സര ഇനമല്ല. ഫാമിലി ഫണ്‍ റണ്‍ രാത്രി 8 ന് ഫ്ളാഗ് ഓഫ് ചെയ്യും.

10,000 പേര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മാരത്തണ്‍ മത്സരം 3 ദൂര വിഭാഗങ്ങളിലായി നടത്തും. 10 കിലോ മീറ്റര്‍ റോഡ് റേയ്സ്, 21.09 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 42.19 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍.

രാത്രി 12 ന് മാനവീയം റോഡില്‍ നിന്നാരംഭിച്ച് മാനവീയം റോഡില്‍ സമാപിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിക്കുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.

‘റണ്‍ ഫോര്‍ റീ ബിൽഡ് കേരള’ എന്നതാണ് 2018 ലെ മാരത്തണിന്‍റെ മുദ്രാവാക്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനശേഖരണത്തിനാണ് രജിസ്ട്രേഷന്‍ ഫീസ് ഉപയോഗിക്കുക.

കേരള പുനഃനിര്‍മ്മാണം എന്ന മഹാലക്ഷ്യത്തിനായി കായിക വകുപ്പ് മറ്റ് ഇതര സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്. മാരത്തണ്‍ നടത്തിപ്പില്‍ കായിക വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ട്രിവാന്‍ഡ്രം റണ്ണേഴ്സ് ക്ലബ് എന്ന സംഘടനയെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഫാമിലി ഫണ്‍ റണ്‍ – 500 രൂപ, 10 കിലോ മീറ്റര്‍ റണ്‍ – 600 രൂപ, 9 കിലോ മീറ്റര്‍ – 800 രൂപ, 19 കിലോ മീറ്റര്‍ – 1,000 രൂപ, എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ നിരക്ക്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഓരോ ഇനത്തിനും നിശ്ചയിച്ചിരിക്കുന്ന തുകയോ അതില്‍ കൂടുതലോ അടയ്ക്കാം. 2018 ആഗസ്റ്റ് 15 ന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക അടച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ രസീത് ഹാജരാക്കിയാല്‍ മതിയാകും.

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാന്‍ www.trivandrummarathon.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. +919745911164 എന്ന മൊബൈല്‍ നമ്പറിലും ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News