ഇന്ന് നിര്‍ണ‍ായക ദിനം; ശബരിമല സ്ത്രീപ്രവേശനത്തിലെ പുനപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ശബരിമല വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ ഇന്ന് മൂന്ന് മണിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ പരിശോധിക്കും. അഭിഭാഷകര്‍ക്കും പ്രവേശനം ഇല്ല. വിധി പറഞ്ഞ ഭരണഘടന ബഞ്ചില്‍ ദീപക് മിശ്രയ്ക്ക് പകരംരഞ്ജന്‍ ഗോഗോയ് ഉള്‍പ്പെടും. നാല്‍പ്പത്തിയൊമ്പത് പുനപരിശോധന ഹര്‍ജികളും ഇന്ന് പരിഗണിക്കും.അതേ 4 റിട്ട് ഹര്‍ജികള്‍ നാളെ രാവിലെ വാദത്തിനെടുക്കും.

ശബരിമല വിധി പറഞ്ഞ ജസ്റ്റിസുമാരായ റോഹിടണ്‍ നരിമാര്‍,എ.എം.ഖാന്‍വാല്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബഞ്ചാണ് പുനപരിശോധന ഹര്‍ജികള്‍ പരിശോധിക്കുന്നത്.

ബഞ്ചിന് അദ്ധ്യക്ഷം വഹിച്ച മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ജസ്റ്റിസ് രജ്ഞന്‍ ഗോഗോയും ബഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആള്‍ കേരള ബ്രാഹ്മിന്‍ അസോസിയേഷന്‍, ബ്രാഹ്മിന്‍ ഫെഡറേഷന്‍, നായര്‍ വനിതാ സമാജം,നായര്‍ സര്‍വീസ് സൊസൈറ്റി, മുഖ്യതന്ത്രി,ലോക ഹിന്ദു മിഷന്‍ തുടങ്ങിനാല്‍പ്പത്തിയൊമ്പത് ഹര്‍ജികള്‍ ഇത് വരെ കോടതിയ്ക്ക് മുമ്പിലെത്തിയിട്ടുണ്ട്.

ഇവ ഒരുമിച്ച് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ വച്ചാണ് പരിശോധിക്കുന്നത്.ചട്ടമനുസരിച്ച് ചേമ്പര്‍ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് അഭിഭാഷകര്‍ക്കും പ്രവേശനം ഇല്ല. തുറന്ന് കോടതിയില്‍ വാദം കേള്‍ക്കണമോ, ഹര്‍ജികളെല്ലാം തള്ളണമോയെന്ന് ബഞ്ച് തീരുമാനം എടുക്കും.

അതേ സമയം സ്ത്രീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച മൂന്ന് റിട്ട് ഹര്‍ജികളില്‍ നാളെ രാവിലെ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി, എ.കെ.ഗൗള്‍, കെ.എം.ജോസഫ് എന്നിവര്‍ അംഗങ്ങളായ ബഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here