കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും ഇന്ന് തെരഞ്ഞെടുക്കും. വൈകീട്ട് നടക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
3 ദിവസമായി കോഴിക്കോട് നടക്കുന്ന ഡി വൈ എഫ് ഐ പതിനാലാം സംസ്ഥാന സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുക്കും. പുതിയ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവരുടെ തെരഞ്ഞെടുപ്പും ഉച്ചയോടെ പൂർത്തിയാകും.
വൈകീട്ട് 4 മണിക്ക് കടപ്പുറത്തെ ഫിഡൽ കാസ്ട്രോ നഗറിലാണ് യുവജന റാലി. കോഴിക്കോട് ജില്ലയിൽ നിന്നു ഒരു ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്ന് സംസ്ഥാന നേതാക്കൾ അറിയിച്ചു.
യുവജനറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ഭാരവാഹികളായ അവോയ് മുഖർജി, പി എ മുഹമ്മദ് റിയാസ്, സമ്മേളനം തെരഞ്ഞെടുക്കുന്ന പുതിയ സംസ്ഥാന ഭാരവാഹികൾ, സി പി ഐ (എം) നേതാക്കളായ എളമരം കരീം എം പി, മന്ത്രി ടി പി രാമകൃഷ്ണൻ എന്നിവരും റാലിയിൽ സംസാരിക്കും.
11 വനിതകൾ അടക്കം 46 പേരാണ് ആറര മണിക്കൂർ നീണ്ട പൊതുചർച്ചയിൽ പങ്കെടുത്തത്. ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം സ്വരാജും അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും മറുപടി പറഞ്ഞു.
നവമാധ്യമ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്താൻ സമ്മേളനം തീരുമാനിച്ചു. പരിസ്ഥിതി – കലാ സാംസ്ക്കാരിക രംഗങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാനും സമ്മേളനത്തിൽ തീരുമാനമായി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി വിപുലമായ രണ്ടാം ഘട്ട പ്രചാരണത്തിനും സംസ്ഥാന സമ്മേളനം രൂപം നൽകും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here