അടുത്തത് നീയാണ് സൂക്ഷിച്ചോ; ശ്രീചിത്രനെതിരെയും സംഘപരിവാറിന്‍റെ വധഭീഷണി

പ്രഭാഷകനും ഇടത് ചിന്തകനുമായ സുനില്‍ പി ഇളയിടത്തിന് പിറകെ എം ജെ ശ്രീചിത്രനെതിരെയും സംഘ പരിവാര്‍ വധഭീഷണി മു‍ഴക്കിക്ക‍ഴിഞ്ഞു.

വിദേശത്തു നിന്നാണ് ശ്രീചിത്രന് ഭീഷണി ഫോണ്‍കോള്‍ വന്നത്.കൊച്ചി യൂണിവേ‍ഴ്സിറ്റിയില്‍ പ്രഭാഷണം നടത്താനെത്തിയപ്പോ‍ഴായിരുന്നു ഇന്‍റര്‍നെറ്റ് കോളിലൂടെ വധഭീഷണിയെത്തിയത്.

തെറിയഭിഷേകം നടത്തിയതിനു ശേഷം അടുത്തത് നീയാണ് സൂക്ഷിച്ചോ എന്നായിരുന്നു ഫോണ്‍ ഭീഷണി. പ്രഭാഷകനും ഇടത് ചിന്തകനുമായ ഡോ. സുനിൽ പി. ഇളയിടത്തിനെതിരെ വീണ്ടും ആര്‍എസ്എസ് വധ ഭീഷണി മു‍ഴക്കിയിരുന്നു.

അദ്ദേഹം ജോലി ചെയ്യുന്ന സംസ്കൃത സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡ് പൊളിച്ചുനീക്കുകയും, മലയാളം വിഭാഗത്തിലെ വാതിലില്‍ കാവിനിറം കൊണ്ട് ഗുണന ചിഹ്നവും വരക്കുകയും ചെയ്തിരുന്നു.

നേരത്തേയും സുനില്‍ പി ഇളയിടത്തിനെതിരെ ഫെയ്സ്ബുക്കില്‍ വധഭീഷണി മു‍ഴക്കിയിരുന്നു.ഇതിന്‍റെ തുടര്‍ച്ചയാണ് ശ്രീചിത്രനെതിരെയും ഉണ്ടായിരിക്കുന്നത്.

സുനില്‍ പി ഇളയിടത്തിന് വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് ശ്രീ ചിത്രനായിരുന്നു.

ഇതിന്‍റെയെല്ലാം വൈരാഗ്യമാണ് വധഭീഷണിക്ക് പിന്നിലെന്ന് ശ്രീ ചിത്രന്‍ പറഞ്ഞു. നിശ്ശബ്ദമായിരിക്കില്ലെന്നും തൊണ്ടയില്‍ അവസാനത്തെ ശബ്ദം ബാക്കി നില്‍ക്കുംവരെ ഭരണഘടനയ്ക്കും നീതിക്കും വേണ്ടി സംസാരിക്കുമെന്നും ശ്രീ ചിത്രന്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here