ശബരിമലയെ കലാപഭൂമിയാക്കാന്‍ ബിജെപി; നിയന്ത്രണങ്ങള്‍ ലംഘിച്ച് സംഘടിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം; ബിജെപി സര്‍ക്കുലര്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി 

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ ബിജെപി സര്‍ക്കുലര്‍.

ഓരോ ദിവസം ഓരോ സംഘ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്ന് പരമാവധി പ്രവര്‍ത്തകെ സന്നിധാനത്തെത്തിക്കാനാണ് നിര്‍ദേശം. പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

മണ്ഡലകാലത്ത് നവം. 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ സന്നിധാനത്ത് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ബിജെപി ഘടകങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറിലുള്ളത്.


നവം 17ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് സര്‍ക്കുലര്‍ തയ്യാറാക്കി അയച്ചത്. ഓരോ ദിവസവും എതൊക്ക സംഘജില്ലയില്‍ നിന്നും പ്രവര്‍ത്തകരെത്തണമെന്ന വിവരങ്ങളും ഇതിന് നേതൃത്വം നല്‍കേണ്ട നേതാക്കളുടെ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

പ്രവര്‍ത്തകര്‍ എവിടെ എത്തണമെന്നും ശബരിമലയിലേക്ക് എപ്പോള്‍ പോവണമെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുമെന്നാണ് സംസ്ഥാന കമ്മറ്റി അംഗങ്ങളും സംസ്ഥാന കൗണ്‌സില്‍ അംഗങ്ങളും മോര്‍ച്ച സംസ്ഥാന ഭാരവാഹികളും മേഖല ജില്ലാ ഭാരവാഹികളും പ്രതിഷേധത്തിന് നേതൃത്വം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ശബരിമലയില്‍ ഏത്തേണ്ട ദിവസം പിന്നീട് അറിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നടപ്പന്തലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് നേതാക്കളെയടക്കം അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസിന്റെ പരിവാര്‍ സംഘടനകളെല്ലാം സമാനമായ രീതിയില്‍ ശബരിമലയില്‍ സംഘടിച്ചെത്താന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ശബരിമലയില്‍ കഴിഞ്ഞ ദിവസം നടന്നതുള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍ ആസൂത്രിതമാണെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here