സന്നിധാനത്ത് നാമജപം എന്ന പേരില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്ന് അഡ്വക്കറ്റ് ജനറല്‍. നടപ്പന്തലില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ആര്‍ എസ് എസ് ആണെന്നും എ ജി ഹൈക്കോടതിയെ അറിയിച്ചു.പ്രശ്‌നമുണ്ടാക്കാന്‍ തീരുമാനിച്ച് ഇവര്‍ സര്‍ക്കുലര്‍ ഇറക്കിയെന്നും എ ജി കോടതിയെ ബോധിപ്പിച്ചു.
ശബരിമലയില്‍ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ കോടതിയില്‍ വിശദീകരണം നല്‍കുകയായിരുന്നു എ ജി.
അതേ സമയം ശബരിമലയെ യുദ്ധമുഖമാക്കിയതില്‍ ഹര്‍ജിക്കാര്‍ക്കും പങ്കുണ്ടെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആരെയൊക്കെയാണ് ചുമതലപ്പെടുത്തിയതെന്ന് വിശദീകരിക്കുന്നതിന് എ ജിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ എ ജി പോലീസ് പരിധി വിട്ട് പെരുമാറിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു.
സന്നിധാനത്ത് നിരോധനാജ്ഞ ലംഘിക്കപ്പെട്ടു.നാമജപം എന്ന പേരില്‍ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ ആസൂത്രിത പ്രതിഷേധമാണ് നടന്നത്.
പ്രശ്‌ന മുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ബി ജെ പി സര്‍ക്കുലര്‍ പുറത്തിറക്കിയെന്ന് ചൂണ്ടിക്കാട്ടിയ എ ജി ഈ സര്‍ക്കുലര്‍ കോടതിയില്‍ ഹാജരാക്കി. നടപ്പന്തലില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രശ്‌നക്കാരെ മാത്രമെ തടഞ്ഞിട്ടുള്ളൂവെന്നും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും എ ജി കോടതിയെ അറിയിച്ചു.
അതേസമയം പലര്‍ക്കും പല അജണ്ടകള്‍ ഉണ്ടെന്ന് വ്യകതമാക്കിയ കോടതി ശബരിമലയെ യുദ്ധഭൂമിയാക്കിയതില്‍ ഹര്‍ജിക്കാര്‍ക്കും പങ്കുണ്ടെന്നും നിരീക്ഷിച്ചു.ഭക്തരുടെ കാര്യം മാത്രമെ കോടതി പരിഗണിക്കുന്നുള്ളൂ.പ്രശ്‌നക്കാരുടെ പേരില്‍ നടപടികളാവാമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിലെ നിയന്ത്രണങ്ങള്‍ ബുദ്ധിട്ടുണ്ടാക്കാത്ത വിധം വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഇതിനോട് എല്ലാവരും സഹകരിക്കണം.നടപ്പന്തലില്‍ കുട്ടികള്‍ക്കും,സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും അംഗ പരിമിതര്‍ക്കും പ്രവേശനം അനുവദിക്കണം.
ഇവര്‍ക്ക് സൗകര്യങ്ങള്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.നടപ്പന്തലില്‍ കഴിഞ്ഞ ദിവസം പൊലീസ് വെള്ളമൊഴിച്ചത് ഏത് സാഹചര്യത്തിലെന്ന് ഉഏജ വ്യക്തമാക്കണം.
സന്നിധാനത്ത് എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് അക്കമിട്ട് അറിയിക്കണമെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here