ചെന്നൈ: വയനാട‌് എംപിയും കോൺഗ്രസ‌് നേതാവുമായ എം ഐ ഷാനവാസ‌് അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
പാന്‍ക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുളള അദ്ദേഹത്തിന് ദീര്‍ഘനാളായി ആരോഗ്യപ്രശ്നങ്ങള്‍ നിലനിന്നിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് നവംബര്‍ രണ്ടിന് കരള്‍ മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു.
എന്നാല്‍ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. കെപിസിസി വർക്കിങ‌് പ്രസിഡന്റാണ‌്.
കെഎസ‌്‌യുവിലൂടെ രാഷ‌്ട്രീയ രംഗത്ത‌് പ്രവേശിച്ച അദ്ദേഹം യൂത്ത‌് കോൺഗ്രസ‌് സേവാദൾ എന്നീ സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു.
1972ൽ കാലിക്കറ്റ‌് യൂണിവേഴ‌്സിറ്റി യൂണിയൻ ചെയർമാൻ, 1978ൽ യൂത്ത‌് കോൺഗ്രസ‌് വൈസ‌് പ്രസിഡന്റ‌്, 1983ൽ കെപിസിസി ജോയിന്റ‌് സെക്രട്ടറി, 1985ൽ കെപിസിസി വൈസ‌് പ്രസിഡന്റ‌് എന്നീ നിലകൾ വഹിച്ചു.
പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ കേരളത്തിന്‍റെ വികസനകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ എം വി ഇബ്രാഹിം കുട്ടിയുടെയും നൂർജഹാൻ ബീഗത്തിന്റെയും മകനായി 1951 സെപ‌്തംബർ 22ന‌് കോട്ടയത്താണ‌് ഷാനവാസ‌് ജനിച്ചത‌്. ഭാര്യ: ജുബൈരിയത്ത‌് ബീഗം. മക്കൾ: ആമിന, ഹസീബ‌്.
ഷാനവാസിന്‍റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം വിമാനമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുവരും. കബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കൊച്ചി തൊട്ടടുത്തുംപടി പള്ളിയില്‍ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here