
സംസ്ഥാനത്തെ 155 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിച്ചു.ആര്‍ദ്രം മിഷന്‍റെ ഭാഗമായിട്ടാണ് മാറ്റം. ഈ സാമ്പത്തിക വര്‍ഷം 503 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റാനാണ് സര്‍ക്കാർ തീരുമാനം. മിഷന്‍റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളേജ് ഒ.പി.കളും രോഗീസൗഹൃദവുമായി.
ആർദ്രം മിൺന്‍റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷവും ഒ.പി. പ്രവര്‍ത്തിക്കുന്നത് സാധാരണ തൊഴിലാളികള്‍ക്ക് വലിയ സഹായമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മിഷന്‍റെ ഭാഗമായി സംസ്ഥാനത്തെ 155 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിച്ചത്. ഇതിനുപുറമെ 503 പി.എച്ച്.സികൾ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റുകയാണ് സർക്കാർ ലക്ഷ്യം.
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുവേണ്ടി 2017-18-ല്‍ 830 തസ്തികകളാണ് കൂടുതലായി സൃഷ്ടിച്ചത്. സംസ്ഥാന ചരിത്രത്തില്‍ റെക്കോഡാണിത്.
സംസ്ഥാനത്തെ എട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഔട്ട് പേഷ്യന്‍റ് വിഭാഗം രോഗീസൗഹൃദമായി മാറ്റിയെടുത്തു. രോഗികള്‍ക്ക് കാത്തുനില്‍പ്പില്ലാതെ കൃത്യമായി ചികിത്സ ലഭിക്കാന്‍ ഇതുവഴി കഴിയുന്നതായും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ആര്‍ദ്രം മിഷന്‍റെ ഭാഗമായി ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.
ഇതിനു പുറമെ കാന്‍സര്‍, പക്ഷാഘാതം മുതലായ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ഫലപ്രദമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 2018-19 ല്‍ 28 താലൂക്ക് ആശുപത്രികള്‍ വികസിപ്പിച്ച് രോഗീസൗഹൃദമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ-ജനറല്‍ ആശുപത്രികളിലെ ഔട്ട് പേഷ്യന്‍റ് വിഭാഗവും മെച്ചപ്പെടുത്തി രോഗീസൗഹൃദമാക്കും. 13 ആശുപത്രികളില്‍ ഇതിനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും വിലയിരുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here