ഗോവയിൽ ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചുവപ്പു പരവതാനിയിലൂടെ ജാഹ് ന്‍വി കപൂർ ചുവടു വെച്ചു വരുമ്പോൾ താരത്തിനൊപ്പം കാണികളും കണ്ണീരണിഞ്ഞുവോ?
കഴിഞ്ഞ വർഷത്തെ ഗോവാ മേളയിൽ അമ്മ ശ്രീദേവിക്കൊപ്പമായിരുന്നു ആരാധകർ ജാഹ് ന്‍വിയെ ഗോവയിലെ പരവതാനിയിൽ കണ്ടിരുന്നത്. ഇഷാൻ ഖാതറിനൊപ്പം ത്സാൻവി അഭിനയിച്ച ധടക്ക് എന്ന സിനിമയുടെ വിജയാഹ്ലാദത്തിലായിരുന്നു അന്ന് കപൂർ കുടുംബം.
എന്നാൽ മൂന്നു മാസം കഴിഞ്ഞതോടെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആ താര കുടുംബത്തിൽ നിന്നും ഒരിതൾ അടർന്നു പോയി. ദുബായിൽ വെച്ചുള്ള നടി ശ്രീദേവിയുടെ മരണത്തിന്റെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല.
ഒമ്പത് മാസത്തിന് ശേഷം അമ്മയില്ലാതെ മകൾ രണ്ടാമതും ഗോവയിലെത്തുകയായിരുന്നു. അച്ഛൻ ബോണീ കപൂറിനൊപ്പം. അന്തരീക്ഷത്തിൽ നിറഞ്ഞ് നിന്നതെല്ലാം ശ്രീദേവിയുടെ ഓർമ്മകൾ.
” ഒരിക്കലും അമ്മയ്ക്ക് ഞാൻ സിനിമയുടെ ഗ്ലാമർ ലോകത്തേക്ക് വരുന്നതിൽ താൽപ്പര്യമുണ്ടായിരുന്നില്ല. പഠിപ്പിച്ച് മറ്റെന്തെങ്കിലും പ്രൊഫഷനിലേക്ക് വിടാനായിരുന്നു ആഗ്രഹം. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. മോഡലിംഗും സിനിമയും. അമ്മയ്ക്കിഷ്ടമില്ലാത്ത വഴികളിലൂടെ, അല്ലെങ്കിൽ അമ്മയുടെ വഴിയേ നടക്കുകയാണ്. അമ്മ എത്തിയ സ്ഥലത്തെത്താൻ എന്നാൽ എത്രയോ ദൂരമുണ്ട്.”-ജാഹ് ന്‍വി ഗോവയിൽ പറഞ്ഞു.
ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന കോൺവർസേഷൻ വിത്ത് കപൂർ എന്ന പരിപാടി അക്ഷരാർത്ഥത്തിൽ വികാരനിർഭരമായിരുന്നു. ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറും മകൾ ജാഹ് ന്‍വി കപൂറുമാണ് പരിപാടിയിൽ പങ്കെടുത്തത്. അമ്മയെക്കുറിച്ച് താനെഴുതിയ കവിത ചൊല്ലിക്കൊണ്ടായിരുന്നു ജാഹ് ന്‍വിയുടെ തുടക്കം
“അമ്മയുടെ അഭിനയം അൽഭുതമായിരുന്നു. അനായാസാമായിരുന്നു കഥാപാത്രമായുള്ള അമ്മയുടെ രൂപമാറ്റം. ഏത് ഭാഷയിലുള്ള അഭിനയവും അമ്മയ്ക്ക് വഴങ്ങും. അതു കൊണ്ട് അമ്മയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും, ജാഹ് ന്‍വിഅഭ്യർത്ഥിച്ചു.
ഗോവ ചലച്ചിത്ര മേളയിൽ ഇത്തവണ ശ്രീദേവിക്ക് ആദരമർപ്പിച്ചുള്ള സിനിമകളുടെ പ്രത്യേക പാക്കേജും പ്രദർശിപ്പിക്കുന്നുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here