മുംബൈ 26/11; മരണം വേട്ടയാടിയ രാത്രി

മുംബൈ ജീവിതത്തിനിടയിലെ കറുത്ത ഓര്‍മ്മകള്‍ക്ക് പത്തു വര്‍ഷം തികയുമ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു. സിനി ബ്ലിറ്റ്‌സ്, ഹൈ ബ്ലിറ്റ്‌സ്, ഓക്കേ ഇന്ത്യ തുടങ്ങിയ സെലിബ്രിറ്റി, ലൈഫ്‌സ്‌റ്റൈല്‍ മാഗസിനുകളുടെ ഓണ്‍ലൈന്‍ എഡിഷന്റെ ചുമതല വഹിച്ചു കൊണ്ടിരുന്ന കാലം.

ഇന്നത്തെ പോലെ സമൂഹ മാധ്യമങ്ങള്‍ പ്രചാരത്തിലില്ല. എന്നാല്‍ ഓണ്‍ലൈന്‍ രംഗത്തെ വേഗതയേറിയ മാറ്റങ്ങള്‍ക്കായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് വേണ്ടതെന്ന കൂടിയാലോചനക്കായിരുന്നു അന്ന് ബന്ധപ്പെട്ട സഹപ്രവര്‍ത്തകരുമായി ഓഫീസില്‍ ഒത്തു കൂടിയത്. മീറ്റിംഗ് കഴിയുമ്പോഴേക്കും ഏകദേശം രാത്രി 7 മണി കഴിഞ്ഞിരുന്നു. ഓണ്‍ലൈന്‍ സാങ്കേതിക സംവിധാനങ്ങള്‍ പ്രദാനം ചെയ്തിരുന്ന വിശാല്‍ ദക്കോലിയ ഡല്‍ഹിയില്‍ നിന്നും ഇതിനായി പ്രത്യേകം വന്നതായിരുന്നു.

മുംബൈ അത്ര പരിചയമില്ലായിരുന്ന വിശാലിന് ഡിന്നര്‍ വാങ്ങി കൊടുക്കുവാനായാണ് ഞങ്ങള്‍ കൊളാബയില്‍ കറങ്ങിയത്. കൂടെ വെബ് എഡിറ്റര്‍ മനീഷ് ഭൂഷണും ഉണ്ടായിരുന്നു.

മനീഷിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അയാള്‍ക്കിഷ്ടപ്പെട്ട ലിയോപോള്‍ റെസ്റ്റാറ്റാന്റില്‍ ചെന്നിരുന്നത്. എന്നാല്‍ വിശാല്‍ വെജിറ്റേറിയന്‍ ആയിരുന്നതിനാല്‍ അവിടെ നിന്നും കഴിക്കുവാന്‍ അത്ര താല്പര്യം പ്രകടിപ്പിച്ചില്ല. അങ്ങിനെ ലിയോപോളില്‍ നിന്നും ഒരു സോഫ്റ്റ് ഡ്രിങ്ക് കഴിച്ച ശേഷം എല്ലാവരും കൂടി നേരെ മറൈന്‍ ഡ്രൈവിലേക്ക് വച്ച് പിടിച്ചു.

ചൗപ്പാത്തിക്കടുത്തുള്ള ക്രിസ്റ്റല്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിറങ്ങുമ്പോഴേക്കും സമയം 9 മണി കഴിഞ്ഞിരുന്നു. കുറച്ചു നേരം ചൗപ്പാത്തി ബീച്ചില്‍ സംസാരിച്ചു നിന്നപ്പോഴാണ് ആരോ പറഞ്ഞറിഞ്ഞത് ഒബ്റോയ് ഹോട്ടലില്‍ വെടിവയ്പ്പ് നടന്ന കാര്യം. ബീച്ചില്‍ നിന്നാല്‍ ക്യൂന്‍സ് നെക്ളേസ് എന്നറിയപ്പെടുന്ന മറൈന്‍ ലൈന്‍സിന്റെ അറ്റത്തായി ഒബ്റോയ് ഹോട്ടല്‍ ഒരു പൊട്ടു പോലെ കാണാം.

മുംബൈയില്‍ സാധാരണയായി നടക്കാറുള്ള ഏതെങ്കിലും അധോലോക ഗുണ്ടകളുടെ അടിപിടിയോ, പൊലീസ് പിടികൂടി നടത്തുന്ന എന്‍കൗണ്ടര്‍ ഓപ്പറേഷനോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കൂട്ടം കൂടി നില്‍ക്കാതെ പിരിഞ്ഞു പോകാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഞങ്ങളോട് പറഞ്ഞപ്പോള്‍ ഒരു പന്തി കേട് തോന്നാതിരുന്നില്ല.

അന്ധേരിയില്‍ താമസിച്ചിരുന്ന മനീഷ് അവിടുന്ന് തന്നെ ടാക്‌സി പിടിച്ചു യാത്ര പറഞ്ഞു. വിശാല്‍ താമസിച്ചിരുന്നത് ബോംബെ ഹോസ്പിറ്റലിനടുത്തുള്ള വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ ആയിരുന്നു. വിശാലിനെ അവിടെയിറക്കി സി എസ് ടിയില്‍ എത്തുമ്പോഴേക്കും ഏകദേശം 9.30 കഴിഞ്ഞിരുന്നു.

മുനിസിപ്പല്‍ ഓഫീസിന് മുന്നിലായാണ് ടാക്‌സിക്കാരന്‍ എന്നെ ഇറക്കിയത്. മറൈന്‍ ഡ്രൈവില്‍ നിന്നും സി എസ് ടി യില്‍ എത്താന്‍ 60 രൂപയോളമായി. കയ്യിലുണ്ടായിരുന്ന നൂറിന്റെ നോട്ടു കൊടുത്തപ്പോള്‍ അയാളുടെ കൈയ്യില്‍ ചില്ലറയുമില്ലായിരുന്നു. എന്തോ, അതൊരു ഭാഗ്യമായി ഇപ്പോള്‍ തോന്നുന്നു. അല്ലായിരുന്നെങ്കില്‍ നേരെ സ്റ്റേഷനിലേക്ക് വച്ച് പിടിക്കേണ്ടതായിരുന്നു ഞാന്‍.

ചില്ലറയുമായി വരുവാന്‍ അയാള്‍ കുറെയേറെ നേരമെടുത്തുവെന്ന് തന്നെ പറയാം. എവിടെ നിന്നോ ദീപാവലി സമയത്തെ പോലെ പടക്കം പൊട്ടുന്ന ഒച്ചകള്‍ കേട്ട് കൊണ്ടിരുന്നു. പെട്ടെന്നാണ് സ്റ്റേഷനില്‍ നിന്നും കുറെ ആളുകള്‍ ചിതറി ഓടി വരുന്നത് കാണാനായത്. ശ്രദ്ധിച്ചപ്പോള്‍ സ്റ്റേഷനകത്ത് നിന്ന് വെടിവയ്പ്പിന്റെ ശബ്ദവും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടായിരുന്നു.

‘ഗാങ് വാര്‍ ഹേ, ബാഗോ ജല്‍ദി ‘ എന്നെല്ലാം വിളിച്ചു കൂവി ആളുകള്‍ പരക്കം പായുകയായിരുന്നു. കാര്യമറിയാന്‍ മെല്ലെ ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗത്തേക്ക് ചെന്ന് നോക്കി. അവിടെ നിന്നാല്‍ സിഎസ്ടി സ്റ്റേഷന്‍ ശരിക്കും കാണാം. പതിവിന് വിപരീതമായി സ്റ്റേഷനകത്തു ആരെയും പ്രത്യക്ഷത്തില്‍ കാണാനായില്ല. രാജ്യത്തെ ഏറ്റവും തിരക്കേറിയ സിഎസ്ടി സ്റ്റേഷന്‍ ഇത് പോലെ വിജനമായി കാണുന്നത് ആദ്യമായിട്ടായിരുന്നു.

കുറെ നേരം കഴിഞ്ഞപ്പോഴാണ് തോള്‍ബാഗ് ധരിച്ച രണ്ടു ചെറുപ്പക്കാര്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗത്തേക്കുള്ള മേല്‍പ്പാലത്തിനരികിലേക്ക് നടന്നു നീങ്ങുന്നത് കാണാനായത്. അവരുടെ കയ്യില്‍ എന്തോ ഉണ്ടായിരുന്നു. അമ്പതോളം പേരെ ജീവനോടെ കൊന്നൊടുക്കിയുള്ള വരവായിരുന്നു അതെന്ന് മനസിലായത് ഏറെ വൈകിയാണ്. കയ്യിലുണ്ടായിരുന്നത് എ കെ 47 ആണെന്നും പിന്നീടാണ് അറിഞ്ഞത്.

അത് വഴി തിരക്ക് പിടിച്ചു പോയവരെല്ലാം കാര്യമറിയാതെ ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ഓടിയടുത്തു. അവിടെ വലിയൊരു ആള്‍കൂട്ടം തന്നെയായി. എന്താ കാര്യമെന്ന് തിരക്കി വരുന്നവരോടെല്ലാം അടുത്ത് നില്‍ക്കുന്നവര്‍ വിശദീകരണം നടത്തുന്നത് കേള്‍ക്കാമായിരുന്നു. ദാവൂദിന്റെയും ചോട്ടാ രാജന്റെയും ആള്‍ക്കാര്‍ കുടിപ്പക തീര്‍ത്തതാണെന്നും, പോലീസ് എന്‍കൗണ്ടര്‍ ആണെന്നുമൊക്കെ മനോധര്‍മ്മമനുസരിച്ചു അവര്‍ തട്ടി വിടുന്നുണ്ടായിരുന്നു.

ചിലര്‍ പറഞ്ഞു സല്‍മാന്‍ ഖാന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണെന്നും ഫൈറ്റ് സീനിന്റെ ഷൂട്ട് ആയിരുന്നുവെന്നുമെല്ലാം പറയുന്നുണ്ടായിരുന്നു. മുംബൈയുടെ ഒരു ശീലമാണത്. ഒന്നുമറിഞ്ഞില്ലെങ്കിലും പൊടിപ്പും തൊങ്ങലും വച്ച് ഭാവനക്കനുസരിച്ചു എന്തെങ്കിലും വച്ച് കാച്ചും. പല ഭാഷക്കാര്‍ ജീവിക്കുന്ന നഗരമായതിനാല്‍ ചിലര്‍ക്ക് മുഴുവന്‍ കാര്യങ്ങള്‍ മനസിലായില്ലെങ്കിലും തന്റേതായ രീതിയില്‍ മനസിലായത് അടുത്ത ആള്‍ക്കും കൈമാറും.

പെട്ടെന്നാണ് ഒരു ജീപ്പ് പാഞ്ഞെത്തിയത്. അതിലുണ്ടായിരുന്ന പോലീസുകാര്‍ അവിടെ കൂടി നില്‍ക്കരുതെന്നും സ്‌റേഷനുള്ളില്‍ ബോംബ് സ്‌ഫോടനം നടന്നെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മറുവാനും ഞങ്ങളോട് പറഞ്ഞു. ഇത് കേട്ടതോടെ എല്ലാവരും മുനിസിപ്പല്‍ ഓഫീസിന്റെ ഭാഗത്തേക്ക് ഓടിയപ്പോള്‍ ഞാനും അവരോടൊപ്പം കൂടി. ചുറ്റും നോക്കാതെയുള്ള ഓട്ടത്തില്‍ നേരെ ചെന്ന് നിന്നത് കാമ ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിനു മുന്നിലായിരുന്നു.

കാമാ ഹോസ്പിറ്റലിന്റെ ഭാഗത്തു നിന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്തു അന്വേഷിച്ചപ്പോള്‍ അവിടെ വിവരങ്ങളൊന്നും ഇത് വരെ അറിഞ്ഞിട്ടില്ല. അങ്ങിനെയാണ് സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ ചീഫ് റിസര്‍വേഷന്‍ ഇന്‍സ്പെക്ടര്‍ ആയി ജോലി നോക്കിയിരുന്ന അങ്കിളുമായി ബന്ധപ്പെട്ടത്. മുംബൈയില്‍ സി എസ് ടി അടക്കം രണ്ടു മൂന്ന് സ്ഥലങ്ങളില്‍ ബോംബ് ആക്രമണം നടന്നിട്ടുണ്ടെന്ന പ്രാഥമിക വിവരം അപ്പോഴാണറിഞ്ഞത്. ഇതിനെ തുടര്‍ന്ന് പരിചയമുള്ള കേന്ദ്രങ്ങളില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു.

ഇതിനിടെ യാദൃശ്ചികമായി കേരളത്തില്‍ നിന്നും സുഹൃത്ത് സത്യനും വിളിച്ചു. കുറെ വര്‍ഷം മുംബൈയിലുണ്ടായിരുന്ന സത്യനോട് തീവ്രവാദ ആക്രമണത്തിന്റെ വിവരങ്ങള്‍ പറഞ്ഞു.

സത്യന്‍ ഉടനെ തന്നെ കൈരളി ടി വിയുടെ ഡെസ്‌കില്‍ ശരത് ചന്ദ്രനെ വിളിച്ചു കണക്ട് ചെയ്തു. മുംബൈയിലെ തീവ്രവാദ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ബ്രേക്കിംഗ് ന്യൂസ് മലയാളി പ്രേക്ഷകര്‍ക്ക് ആദ്യം നല്‍കിയത് കൈരളി ടിവി ആയിരിക്കണം. 10 മണിയുടെ ബുള്ളറ്റിനില്‍ പ്രധാന വാര്‍ത്തയായി മുംബൈ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു.

സമയം ഏകദേശം പത്തരയോടടുത്തപ്പോള്‍ നേരെ മെട്രോ സിനിമയുടെ ഭാഗത്തേക്ക് നടന്നു. ഇതോടെ ഫോണുകള്‍ നിര്‍ത്താതെ വന്നു കൊണ്ടിരുന്നു. എവിടെയാണെന്ന് അന്വേഷിച്ചു വീട്ടില്‍ നിന്നും, ഓഫീസില്‍ നിന്നുമെല്ലാം ഫോണുകള്‍ വരുവാന്‍ തുടങ്ങിയതോടെ ടെന്‍ഷന്‍ കൂടി. വഴിയില്‍ എന്തോ പ്രശ്‌നം ഉള്ളത് കൊണ്ട് ട്രാഫിക് ബ്ലോക്ക് ആണെന്ന് പറഞ്ഞു മനീഷും വിളിച്ചു.

കസബും കൂട്ടുകാരനും സിഎസ്ടിയില്‍ വന്നിറങ്ങിയ ടാക്‌സിയില്‍ വച്ചിരുന്ന ബോംബ് വിലെ പാര്‍ലെയില്‍ വച്ച് പൊട്ടിത്തെറിച്ചതോടെയാണ് ആ ഭാഗത്തേക്കുള്ള ട്രാഫിക് പൂര്‍ണമായും അവതാളത്തിലായതെന്നു മനീഷും അറിഞ്ഞിരുന്നില്ല .

കല്യാണില്‍ നിന്നും സുഹൃത്ത് ഗോപകുമാര്‍ മേനോന്റെ ഫോണ്‍ നിര്‍ണായകമായിരുന്നു. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ് ആക്രമികള്‍ ലക്ഷ്യം വച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഏതെങ്കിലും ചെറിയ ഹോട്ടലില്‍ അഭയം തേടാനും മേനോന്‍ ഉപദേശിച്ചു. സമയോചിതമായിരുന്നു ആ സന്ദേശം.

ഞാന്‍ അവിടെ നിന്നും കിട്ടിയ ടാക്‌സി പിടിച്ചു രക്ഷപ്പെടുകയായിരുന്നു. തൊട്ടു പിന്നാലെയായിരുന്നു അജ്മല്‍ കസബും ഇസ്മയില്‍ ഖാനും കൂടി കാമ ഹോസ്പിറ്റല്‍ അക്രമം കഴിഞ്ഞു പോലീസ് ജീപ്പ് തട്ടിയെടുത്തു ഈ വഴി പാഞ്ഞു പോയത്. പോണ പോക്കില്‍ അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിച്ച കസബ് 10 പേരുടെ ജീവന്‍ കൂടി തട്ടിയെടുത്താണ് കടന്ന് പോയത്.

സുരക്ഷിതമായ സ്ഥലത്തേക്ക് രക്ഷപ്പെടാന്‍ ടാക്‌സിയില്‍ കയറി ഇരുന്നെങ്കിലും എവിടേക്ക് പോകണമെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഓഫീസിലേക്ക് വിളിച്ചപ്പോള്‍ കൊളാബ സുരക്ഷിതമല്ലെന്നും ഇപ്പോള്‍ പോലീസ് നിയന്ത്രണത്തിലായതിനാല്‍ എത്തി ചേരുക ബുദ്ധിമുട്ടായിരിക്കുമെന്നും വൈസ് പ്രസിഡന്റ് വേണുഗോപാല്‍ സൂചന നല്‍കി. കര്‍ഫ്യു പ്രഖ്യാപിച്ചതിനാല്‍ അപകടം നടന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുവാനും കഴിയുമായിരുന്നില്ല.

ആക്രമിക്കപ്പെട്ട ലിയോപോള്‍, താജ് ഹോട്ടല്‍, നരിമാന്‍ ഭവന്‍ തുടങ്ങിയ സ്ഥലങ്ങള്‍ അടുത്തടുത്തായിരുന്നതിനാല്‍ ആ പ്രദേശമാകെ റെഡ് അലേര്‍ട്ട് ആയിരുന്നു. ഞാന്‍ ടാക്‌സിക്കാരനോട് നേരെ വെസ്റ്റ് ഏന്‍ഡ് ഹോട്ടലില്‍ എത്തിക്കുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ നേരെ വിശാലിന്റെ റൂമില്‍ ചെന്ന് അന്ന് രാത്രി അവിടെ കൂടി.

ചാനല്‍ വാര്‍ത്തകള്‍ കണ്ടു വിശാല്‍ ആകെ ഭയന്നിരിക്കുകയായിരുന്നു. രാത്രി മുഴുവന്‍ ഞങ്ങള്‍ ടിവിയുടെ മുന്നില്‍ ഇമ വെട്ടാതെ ഇരുന്നു. സിഎസ്ടിയില്‍ 58 പേരും കാമ ഹോസ്പിറ്റലില്‍ 5 പോലീസുകാരും, മെട്രോ സിനിമാ ജംഗ്ഷനില്‍ 10 പേരും ലിയോപോളില്‍ 10 പേരും കൊല്ലപ്പെട്ടുവെന്ന വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി.

അവസാനം അര്‍ദ്ധ രാത്രിയോടെ കസബിനെ പിടി കൂടിയതും ചൗപ്പാത്തിയില്‍ യാത്ര പിരിഞ്ഞ സ്ഥലത്തു നിന്നും. തലനാരിഴക്കാണ് ഇവിടെ നിന്നെല്ലാം രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

രാവിലെ തന്നെ വിശാലിനോട് യാത്ര പറഞ്ഞു ആദ്യത്തെ ട്രെയിന്‍ പിടിച്ചു വീട്ടിലേക്ക് തിരിച്ചു. ഇതിനകം നഗരത്തിന് നഷ്ടപ്പെട്ടത് നിരപരാധികളായ നിരവധി പേരുടെ ജീവിതങ്ങളായിരുന്നു. മാരകമായ പരുക്കകളോടെ ജീവന്‍ തിരിച്ചു കിട്ടിയവരുടെ അവസ്ഥ ദുരിതം നിറഞ്ഞതായി. പാകിസ്ഥാനില്‍ നിന്നെത്തിയ പത്തംഗ സംഘമായിരുന്നു മൂന്ന് ദിവസത്തോളം നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. രണ്ടു പഞ്ച നക്ഷത്ര ഹോട്ടലുകളടക്കം എട്ടിടങ്ങളില്‍ നടന്ന പ്രധാന അക്രമങ്ങളില്‍ കൊല്ലപ്പെട്ടത് 166 പേരാണ്. അറുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

അന്ന് പിന്നിട്ട വഴികളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. ലിയോപോളില്‍ തുടങ്ങി ചൗപ്പാത്തിയില്‍ കസബിനെ പിടി കൂടിയ സ്ഥലവും, സിഎസ്ടി സ്റ്റേഷനും, കാമാ ഹോസ്പിറ്റലും, മെട്രോ ജംഗ്ഷനുമെല്ലാം മരണം താണ്ഡവമാടിയപ്പോള്‍ ഒരു നിമിത്തം പോലെ ഇവിടെ നിന്നെല്ലാം രക്ഷപ്പെടുവാനായത് ഭാഗ്യമായി കരുതുന്നു.

മുംബൈ തീവ്രവാദ ആക്രമണം കഴിഞ്ഞു രണ്ടു മൂന്ന് ദിവസത്തിനകം ഈ വിഷയത്തെ ആസ്പദമാക്കി കൈരളി ടിവി സംഘടിപ്പിച്ച ‘ക്രോസ്സ് ഫയര്‍’ എന്ന ടോക്ക് ഷോ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് നയിച്ച സംവാദത്തില്‍ ഹോട്ടല്‍ വ്യവസായി ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, ജ്വല്ലറി വ്യവസായി വി ജി നായര്‍, തൊഴിലാളി നേതാവ് പി ആര്‍ കൃഷ്ണന്‍, മുനിസിപ്പല്‍ കമ്മീഷണര്‍ ബാലചന്ദ്രന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി കെ രവീന്ദ്രനാഥ്, എന്‍ സി പി നേതാവ് എന്‍ കെ ഭൂപേഷ് ബാബു, സാമൂഹിക പ്രവര്‍ത്തകന്‍ ഇ പി വാസു, ഗിരീഷ് നായര്‍, ഗോപി നായര്‍, പ്രൊഫ. പറമ്പില്‍ ജയകുമാര്‍, മേഘനാഥന്‍, രുഗ്മിണി സാഗര്‍, ഓമന സുധാകരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. അന്നത്തെ സംവാദത്തില്‍ ഉയര്‍ന്ന് കേട്ട അഭിപ്രായങ്ങള്‍ക്കും, ആശങ്കള്‍ക്കും, ആകുലതകള്‍ക്കുമെല്ലാം ഇന്നും പ്രസക്തിയുണ്ടെന്നതാണ് ഇനിയും ഉണങ്ങാത്ത മറ്റൊരു മുറിപ്പാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News