കോഴിക്കോട് : രാജ്യത്തെ ഞെട്ടിച്ച അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശി സുരേഷ് നായര്‍ ചെറുപ്പകാലം മുതല്‍ക്കെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍.
ഗുജറാത്തില്‍ സ്ഥിര താമസമാക്കിയ ഇയാള്‍ ഗുജറാത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് പരിശീലന ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കാറുമുണ്ട്.
ഗുജറാത്ത് ഖേഡ ജില്ലയിലെ ആനന്ദിനടുത്ത് ഡാകൂറിലെ സ്‌കൂളില്‍ ജീവനക്കാരനായിരുന്നു. ഈ സ്‌കൂളിന് ആര്‍എസ്എസുമായി ബന്ധമുണ്ട്. ഈ ജോലിക്കിടെയാണ് അജ്മീര്‍ ദര്‍ഗ കേസില്‍ ഉള്‍പ്പെടുന്നത്.
2007 ഒക്‌ടോബറില്‍ റമദാന്‍ കാലത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിനായി ബോംബ് കൊണ്ടുവന്ന കാറിലെ തെളിവുകളാണ് സുരേഷിനെ കുടുക്കിയത്.
തുടര്‍ന്ന് 11 വര്‍ഷക്കാലം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. സുരേശഷ് നായര്‍ ബറൂച്ചിലെ ഷുക്കാല്‍ തീര്‍ഥില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗുജറാത്ത് ഭീകരവിരു്ധ സേനയുടെ പിടിയിലാകുന്നത്.
ഗുജറാത്ത് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടില്‍ ജീവനക്കാരനായിരുന്നു സുരേഷിന്റെ അച്ഛന്‍ കൊയിലാണ്ടി കണയങ്കോട് ഒതയോത്ത് പരേതനായ ദാമോദരന്‍ നായര്‍.
സുരേഷ് ജനിച്ചതും വളര്‍ന്നതും ഗുജറാത്തില്‍. ഡാക്കൂറിലാണ് താമസിച്ചിരുന്നത്. കുട്ടിക്കാലത്ത് ഭറൂച്ചിലായിരുന്നു. അവിടുന്നാണ് ഇപ്പോള്‍ പിടിയിലായത്.
2007 മുതല്‍ ഒളിവിലാണ്. ഗുജറാത്തി സ്വദേശിനിയെയാണ് വിവാഹം കഴിച്ചത്. രണ്ടു മക്കളുണ്ട്. നാലു വര്‍ഷം മുമ്പാണ് പിതാവ് മരിച്ചത്.
അമ്മ കമല ഇപ്പോഴും ഗുജറാത്തിലാണ്. ഒരു സഹോദരിയുമുണ്ട്. നാടുമായി കാര്യമായ ബന്ധമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അടുത്ത ബന്ധുക്കളുടെ വിവാഹത്തിനും മറ്റുമാണ് നാട്ടിലെത്തിയിരുന്നത്. അവസാനം വന്നത് 2005ലാണ്. 2007ല്‍ സുരേഷ് നാട്ടിലെത്തിയെന്ന പ്രചാരണത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും വിവിധ അന്വേഷണ ഏജന്‍സികളും പലയിടത്തും അന്വേഷണം നടത്തി. കൊയിലാണ്ടിയിലെത്തിയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സുരേഷ് നായരെ കണ്ടെത്തുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.
2007 ഒക്ടോബര്‍ 11ന് നോമ്പുതുറ നേരത്താണ് ദര്‍ഗയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസില്‍ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍, സുനില്‍ ജോഷി എന്നീ മൂന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരെ കുറ്റവാളികളായി 2017ല്‍ എന്‍ഐഎ കണ്ടെത്തിയിരുന്നു.
ഇതില്‍ ദേവേന്ദ്ര ഗുപ്തയും ഭാവേഷ് പട്ടേലും ആര്‍എസ്എസ് പ്രചാരകരാണ്. ബോംബ് സ്‌ഫോടനം പദ്ധതിയിട്ടതിലും മതവികാരം ആളിക്കത്തിക്കുന്നതിലും മൂന്ന് പേര്‍ക്കും പങ്കുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.
അസീമാനന്ദ്, ചന്ദ്രശേഖര്‍, മുകേഷ് വാസനി, ഭരത് മോഹന്‍ രതേശ്വര്‍, ലോകേഷ് ശര്‍മ, സേഹുല്‍ കുമാര്‍, ഹര്‍ഷദ് സോളങ്കി എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍.
സുരേഷ് നായരെ കൂടാതെ സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരും ഒളിവില്‍ പോയി. മുഖ്യപ്രതിയായ അസീമാനന്ദിനെ ജയ്പൂര്‍ എന്‍ഐഎ കോടതി 2017ല്‍ വെറുതെ വിട്ടിരുന്നു.
സംശയത്തിന്റെ ആനുകൂല്യത്തിലാണ് അസീമാനന്ദിനെ കുറ്റ വിമുക്തനാക്കിയത്. ഹര്‍ഷദ് സോളങ്കി, ലോകേഷ് ശര്‍മ, മെഹുല്‍ കുമാര്‍, മുകേഷ് വസാനി, ഭാരത് ഭായ്, ചന്ദ്രശേഖര്‍ എന്നിവരേയും കോടതി വെറുതെ വിട്ടു.
ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍, സുനില്‍ ജോഷി എന്നീ പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പട്ടേലിനേയും ഗുപ്തയേയും കഴിഞ്ഞ ഓഗസ്റ്റില്‍ രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യത്തില്‍ വിട്ടു.
ജയിലില്‍ നിന്നിറങ്ങിയ ഭവേഷ് പട്ടേലിന് വീരോചിത സ്വീകരണമാണ് സംഘപരിവാര്‍ നല്‍കിയത്. ബിജെപി, വിഎച്ച്പി നേതാക്കള്‍ ഒരുക്കിയ സ്വീകരണത്തില്‍ ഘോഷയാത്രയും ഡിജെ പാര്‍ട്ടിയും ഉള്‍പ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here