വനിതാ ക്രിക്കറ്റിലെ തമ്മിലടി; മിതാലി രാജ് ട്വന്റി-20യില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു.

ട്വന്റി-20യില്‍ പുരുഷ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരേക്കാളേറെ റണ്‍സ് നേടിയിട്ടുള്ള മിതാലിയെ പുറത്തിരുത്തി ഇംഗ്ലണ്ടിനെതിരെ സെമിഫൈനല്‍ കളിച്ച ഇന്ത്യ 8 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

നിര്‍ണായക മത്സരത്തില്‍ കളിപ്പിക്കാതിരുന്നത് മിതാലിയെ മാനസികമായി തളര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിരമിക്കുന്നതാണ് ഉചിതമെന്ന് താരം അടുപ്പമുള്ളവരോട് വ്യക്തമാക്കിയിട്ടുണ്ട്.

മത്സരം ഇന്ത്യ തോറ്റതോടെയാണ് ടീം സെലക്ഷനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും കടുത്തിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന മിതാലി തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി ഫോമിലാണെന്ന് തെളിയിച്ചിട്ടും എന്തുകൊണ്ട് സെമിഫൈനലില്‍ പുറത്തിരുത്തിയെന്നാണ് വിമര്‍ശകരുടെ ചോദ്യം.

മിതാലിയെ ഒഴിവാക്കിയ നടപടിയെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും സൗരവ് ഗാംഗുലിയും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഗ്രെഗ് ചപ്പിലിന്റെ കാലത്ത് പുരുഷ ക്രിക്കറ്റ് ടീമില്‍ നിന്ന് തന്നെ ടീമില്‍ നിന്ന് പുറത്തിരുത്തിയ സന്ദര്‍ഭം ഉദ്ധരിച്ചാണ് ഗാംഗുലി വനിതാ ടീം നടപടിയെ വിമര്‍ശിച്ചത്.

മിതാലിയുടെ മാനേജരാകട്ടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ വ്യക്തിപരമായി തന്നെ വിമര്‍ശിക്കുകയും ചെയ്തു.

മിതാലിയെ പുറത്തിരുത്തിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നിര്‍ദേശപ്രകാരമായിരുന്നു എന്ന ആരോപണത്തെക്കുറിച്ച് ബി സി സി ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മിതാലിയെ ഒഴിവാക്കിയതില്‍ ദുഃഖമില്ലെന്ന നിലപാടിലാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.

ടീമിനു വേണ്ടിയാണ് മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. ടീം ഒറ്റക്കെട്ടായെടുത്ത തീരുമാനമാണിതെന്നും ഹര്‍മന്‍പ്രീത് കൗര്‍ അവകാശപ്പെട്ടിരുന്നു.

വിവാദം കടുത്തതോടെയാണ് ഏകദിന ടീം ക്യാപ്റ്റനായ മിതാലി ട്വന്റി-20യില്‍ നിന്ന് വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News