തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം; സംഘപരിവാര്‍ അജണ്ട തുറന്ന് കാണിക്കാന്‍ ഡിസംബര്‍ 6 ന് മതസൗഹാര്‍ദ സദസ്സുകള്‍ സംഘടിപ്പിക്കും : എ വിജയരാഘവന്‍

വരാന്‍ പോകുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊതു സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌.

സുപ്രീംകോടതി വിധിയെന്തായാലും അതിന്‌ കാത്തിരിക്കാതെ തര്‍ക്ക സ്ഥലത്ത്‌ രാമക്ഷേത്ര നിര്‍മ്മാത്തിനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ്‌ അയോധ്യയില്‍ വിളിച്ചു ചേര്‍ത്ത ധര്‍മ്മസഭയില്‍ പരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

മുസ്ലീം സമുദായം തര്‍ക്കഭൂമിയ്‌ക്കു വേണ്ടിയുള്ള അവകാശവാദത്തില്‍ നിന്നും പിന്മാറണമെന്നും സംഘപരിവാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

നരേന്ദ്രമോദി ഗവണ്‍മെന്റിലെ മുതിര്‍ന്ന മന്ത്രിമാര്‍ തന്നെ ഈ പ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുമെന്നും ഇതിന്‌ അനുകൂലമായി ഓര്‍ഡിനന്‍സ്‌ ഇറക്കുമെന്നും സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

അയോധ്യയില്‍ ധര്‍മ്മസഭയുടെ മറവില്‍ സൃഷ്ടിച്ച തീവ്രമത സംഘര്‍ഷാന്തരീക്ഷത്തെ തുടര്‍ന്ന്‌ തദ്ദേശവാസികളായ നൂറുക്കണക്കിന്‌ മുസ്ലീം സമുദായംഗങ്ങള്‍ സ്ഥലം വിട്ടുപോയിരിക്കുന്നുവെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുകയാണ്‌.

അയോധ്യ വിഷയത്തില്‍ തീവ്രഹിന്ദുത്വ ശക്തികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്ന പ്രസ്‌താവനകളാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഇത്‌ മതേതര സമൂഹത്തില്‍ വലിയ തോതില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്‌. ചില മുസ്ലീം സംഘടനകള്‍ നടത്തുന്ന പ്രസ്‌താവനകളും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന തരത്തിലല്ല.

ഭരണഘടന വിഭാവനം ചെയ്‌തിട്ടുള്ള രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയെ സംരക്ഷിക്കുകയെന്നത്‌ എല്ലാ രാജ്യസ്‌നേഹികളുടേയും ഉത്തമ ചുമതലയാണ്‌.

വര്‍ഗ്ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട്‌ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ തുറന്നു കാണിക്കുന്നതിനായി എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 6ന്‌ മതസൗഹാര്‍ദ്ദ സദസ്സുകള്‍ സംഘടിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ തീരുമാനിച്ചിട്ടുണ്ട്‌.

140 അസംബ്ലി മണ്ഡലങ്ങളിലും ഒരു പ്രധാന കേന്ദ്രത്തില്‍ പരിപാടി സംഘടിപ്പിക്കാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. പരിപാടി വിജയിപ്പിക്കുന്നതിന്‌ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പിന്തുണ നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിയ്‌ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News