കോക്ളിയറിന്‍റെ ആഗോള ഹിയറിങ് അംബാസിഡറും അന്താരാഷ്ട്ര ക്രിക്കറ്റ് ഇതിഹാസവുമായ ബ്രെറ്റ് ലീ മുഖ്യമന്ത്രിയെ സന്ദർശിച്ചു.
കേരളത്തിലെ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം കേള്‍വി ശേഷി സംബന്ധിച്ച പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള ആശയ വിനമയം അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തി.
നവജാത ശിശുക്കളിലെ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ തല്‍സമയം രേഖപ്പെടുത്താനും ഡിസ്ട്രിക്ട് ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളുമായി പങ്കുവെക്കാനും നിലവിൽ സംവിധാനങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ നവജാത ശിശുക്കളിലും പരിശോധന നടത്തണമെന്നും അതു വഴി കേള്‍വി പ്രശ്നമുള്ള കുട്ടികളെ നേരത്തേ തന്നെ കണ്ടെത്തി കേള്‍വി സഹായികളോ, കോക്ളിയര്‍ ഇംപ്ലാന്‍റോ പോലുള്ള നടപടികള്‍ നേരത്തേ തന്നെ സ്വീകരിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നു.
ഇന്ന് കേരളത്തിൽ ജനിക്കുന്ന നൂറു കുട്ടികളില്‍ 86 പേരേയും കേള്‍വി ശേഷി പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. ഇത് പൂര്‍ണ തോതിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2017ല്‍ താന്‍ നടത്തിയ സന്ദര്‍ശനത്തെ അപേക്ഷിച്ച് ഈ രംഗത്ത് കേരളം വളരെ മികച്ച രീതിയിലുള്ള പുരോഗതി നേടിയിട്ടുണ്ടെന്ന് ബ്രെറ്റ് ലീ പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള 66 മെറ്റേണിറ്റി കേന്ദ്രങ്ങളില്‍ നവജാത ശിശുക്കള്‍ക്കളുടെ കേള്‍വി ശേഷി നഷ്ടത്തെക്കുറിച്ചുള്ള പരിശോധനയ്ക്ക് തുടക്കം കുറിച്ചതോടെ എല്ലാ നവജാത ശിശുക്കള്‍ക്കും കേള്‍വി പരിശോധന നടത്താനായുള്ള അഖിലേന്ത്യാ തലത്തിലെ നീക്കങ്ങള്‍ക്കു ഉദാഹരണമായി കേരളത്തെ ചൂണ്ടിക്കാട്ടാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here