തിരുവനന്തപുരം: ഓഖി വീശിയടിച്ചിട്ട് ഒരു വര്‍ഷം തികയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍.
സമഗ്രപദ്ധതികളിലൂടെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര തുകയും മരണപ്പെട്ടവരുടെ മക്കള്‍ക്ക് പഠിക്കുവാനുള്ള സഹായവും സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായമൊന്നും ഇതുവരെയും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമായിട്ടില്ല.
കടലിന്റെ മക്കള്‍ക്ക് ജീവനും സ്വത്തും നഷ്ടപെടുത്തി ഓഖി ചുഴലിക്കാറ്റ് ആഞ്ഞ് വീശിയിട്ട് ഇന്ന് ഒരു വര്‍ഷം. നൂറിലധികം ജീവനുകളാണ് ഓഖി ഒറ്റരാത്രികൊണ്ട് കവര്‍ന്നെടുത്തത്. എന്നാല്‍ വീശിയടിച്ച വിധിയില്‍ പകച്ചു നില്‍ക്കാതെ മരണപ്പെട്ടവരുടെയും കാണാതായവരുടേയും കുടുബത്തിന് താങ്ങും തണലുമായി സംസ്ഥാന സര്‍ക്കാര്‍.
ഓഖി നല്‍കിയ പാഠം ഉള്‍ക്കൊണ്ട് നിരവധി പദ്ധതികളാണ് മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
കടലില്‍ പോകുന്നവര്‍ക്ക് കരയുമായി ബന്ധപ്പെടാന്‍ ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ആശയവിനിമയ നടത്താനുള്ള പദ്ധതി, 200 മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് തീരദേശ പൊലീസില്‍ തൊഴില്‍, 900 തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം, വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് പുതിയ യാനങ്ങള്‍, വാസയോഗ്യമായ ഫ്‌ളാറ്റുകള്‍, ഇങ്ങനെ നീളുന്നു സര്‍ക്കാരിന്റെ സഹായം.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായമൊന്നും ഇതുവരെയും മത്സ്യതൊഴിലാളികള്‍ക്ക് ലഭ്യമായിട്ടില്ല.
കടലെടുത്ത ജീവനുകള്‍ക്ക് വേണ്ടിയുള്ള നിലവിളികള്‍ ഈ തീരങ്ങളില്‍ ഇപ്പോഴും തിരമാലകളുടെ ഇരമ്പലുകള്‍ക്കാെപ്പം നിലക്കാതെ നിലനില്‍ക്കുന്നുണ്ട്. കാണാതായ തങ്ങളുടെ ഉടയവന്മാര്‍ തിരിച്ചുവരുമെന്ന പ്രതീഷയോടെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here