ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം; 39ല്‍ 21സീറ്റും ഇടതിന്; ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന വര്‍ഗീയ അഴിഞ്ഞാട്ടത്തിന് കേരളം നല്‍കിയ മറുപടി

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം.

തിരുവനന്തപുരത്തും തൃശൂരിലും എറണാകുളത്തും മലപ്പുറത്തുമായി യുഡിഎഫില്‍ നിന്ന് ആറും ബിജെപിയില്‍ നിന്നും ഒരു വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു.

ആലപ്പുഴയില്‍ യുഡിഎഫിന്റെ രണ്ടു വാര്‍ഡ് ബിജെപി പിടിച്ചു. എല്‍ഡിഎഫ് 21 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന് 11 സീറ്റ് മാത്രം. ബിജെപിയ്ക്ക് രണ്ടും എസ്ഡിപിഐക്ക് രണ്ടു സീറ്റും ഉണ്ട്. രണ്ടിടത്ത് സ്വതന്ത്രരും (ഒരാള്‍ യുഡിഎഫ് റിബല്‍) ഒരിടത്ത് യുഡിഎഫ് വിട്ടു മത്സരിച്ച കേരള കോണ്‍ഗ്രസും വിജയിച്ചു.

തെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ 20 എണ്ണം കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ചതും 17 എണ്ണം യുഡിഎഫ് ജയിച്ചതും ആയിരുന്നു. ഓരോ വാര്‍ഡുകള്‍ ബിജെപിയ്ക്കും എസ്ഡിപിഐയും ആയിരുന്നു.
തൃശൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡും എല്‍ഡിഎഫ് നേടി. ഒരു വാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ചു. നാലെണ്ണം നിലനിര്‍ത്തി.പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡില്‍ ബിജെപി ജയിച്ച വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിജെപി അംഗം ഷീജ സജി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി പിജെ സിബി ആണ് വിജയിച്ചത്. ബിജെപിയിലെ രേഷ്മസാജുവും യുഡിഎഫിലെ ജെ പ്രേംദാസുമാണ് മല്‍സരിച്ചത്.

ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാര്‍ഡില്‍് (ബംഗ്ലാവ്) സിപിഐയിലെ കെ എം കൃഷ്ണകുമാര്‍ 85 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ് അംഗം സിപിഐയിലെ വി കെ സരള മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി ഒ ഫ്‌ളോന്‍സ് ബിജെപിയിലെ പ്രവീണ്‍ ഭരതന്‍ എന്നിവരായിരുന്നു എതിരാളികള്‍.

കടവല്ലൂര്‍ പഞ്ചായത്തിലെ കോടത്തുകുണ്ട് വാര്‍ഡില്‍ സിപിഐഎമ്മിലെ കെ വി രാജന്‍ 149 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ് അംഗം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ കെ കെ സതീഷും ബിജെപിയിലെ ബബിത പ്രേമനും മല്‍സരിച്ചു.

ചേലക്കര പഞ്ചായത്ത് വെങ്ങാനെല്ലൂര്‍ വെസ്റ്റ് രണ്ടാം വാര്‍ഡില്‍ സിപിഐ എമ്മിലെ പി ഗിരിഷ് വിജയിച്ചു.സിപിഐഎം അംഗം ടി ഗോപിനാഥന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ സജീ്വ് തേലക്കാട്ട്, ബിജെപിയിലെ ശ്രീകാന്ത് മുണ്ടയ്ക്കല്‍ എന്നിവരായിരുന്നു രംഗത്ത് . 22 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 11 അംഗങ്ങള്‍ വീതമാണ് ഉള്ളത്.

വള്ളത്തോള്‍നഗര്‍ യത്തീംഖാന വാര്‍ഡില്‍ സിപിഐഎമ്മിലെ പി നിര്‍മ്മലദേവി വിജയിച്ചു. സിപിഐഎം അംഗം സുലൈഖ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ ഷാജില ബാദുഷ, ബിജെപിയിലെ സുനന്ദ എന്നിവരാണ് മല്‍സരിച്ചത്.
എറണാകുളം ജില്ലയിലും തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് മൂന്നു വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. രണ്ട് വാര്‍ഡ് നിലനിര്‍ത്തി.

കോട്ടുവള്ളി ഇരുപത്തിരണ്ടാം വാര്‍ഡാണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്ത ഒരു വാര്‍ഡ്. എല്‍ഡിഎഫിലെ ആശ സിന്തില്‍ 92 വോട്ടുകള്‍ക്ക് വിജയിച്ചു.പഞ്ചായത്തില്‍ ഇതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി. 2015-ല്‍ 47 വോട്ടിന് വിജയിച്ച യുഡിഎഫിലെ സിന്ധു മനോജ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്.

വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് ഒമ്പതാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ടി എ ജോസാണ് വിജയി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എ വില്‍സനെയാണ് പരാജയപ്പെടുത്തിയത്. ബി ജെ പിയുടെ രമാദേവി രതീശും മത്സരിച്ചിരുന്നു. യുഡിഎഫിന്റെ കുത്തക വാര്‍ഡായ ഇവിടെ കഴിഞ്ഞ തവണ യുഡിഎഫിലെ കെ പി ഗോപിനാഥ് 130 വോട്ടിനാണ് ജയിച്ചത്.ഗോപിനാഥ് അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാവക്കാട് ഡിവിഷന്‍ എല്‍ ഡി എഫ് നിലനിര്‍ത്തി. 821 വോട്ടിനാണ് എല്‍ഡിഎഫിലെ രജിതാ ശങ്കര്‍ വിജയിച്ചത്.

തൃപ്പൂണിത്തുറ നഗരസഭ 49-ാം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെ ജെ ജോഷി വിജയിച്ചു. തോപ്പില്‍ ഉദയന്‍ (യുഡിഎഫ്)ആണ് രണ്ടാമതെത്തിയത്. യുഡിഎഫ് കൗണ്‍സിലറായിരുന്ന ടി കെ ഷൈന്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.അനില്‍ നാഗപ്പാടി ( ബിജെപി ) എം ആര്‍ ജയലാല്‍ (ശിവസേന) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന മറ്റുള്ളവര്‍.
എളങ്കുന്നപ്പുഴ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വി കെ സമ്പത്ത് കുമാര്‍ (എല്‍ഡിഎഫ്) വിജയിച്ചു. പി എം പ്രവീണ്‍കുമാര്‍ (യുഡിഎഫ്), എം പി വിനോദ് (ബിജെപി), സുനില്‍ സേവ്യര്‍, രതീഷ് തിരുനിലത്ത്, വി കെ ശോഭന്‍ എന്നിവരാണ് രംഗത്തുള്ളത്. പഞ്ചായത്ത്പ്രസിഡന്റായിരുന്ന വി കെ കൃഷ്ണന്റെ മരണത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൃഷ്ണന്റെ മകന്‍ വി കെ സമ്പത്ത് കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
കണ്ണൂര്‍ ജില്ലയില്‍ നാലിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും സീറ്റുകള്‍ നിലനിര്‍ത്തി. കണ്ണൂര്‍ ബ്ലോക്കിലെ വന്‍കുളത്തുവയല്‍ ഡിവിഷന്‍, ന്യൂമാഹി പഞ്ചായത്തിലെ ചവോകുന്ന്, പന്ന്യന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന്, നടുവില്‍ പഞ്ചായത്തിലെ അറക്കല്‍ താഴെ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വന്‍കുളത്തുവയല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പ്രസീത 1717 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എല്‍ഡിഎഫ് 3150 വോട്ടും യുഡിഎഫിന് 1433 വോട്ടും ലഭിച്ചു. എല്‍ഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കൂടി. എല്‍ഡിഎഫിലെ എ ബിന്ദുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

പന്ന്യന്നൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. സുലാഫ ശംസുദ്ധീന്‍ 229 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പഞ്ചായത്തംഗം പി സമീറ സര്‍ക്കാര്‍ ജീവനക്കാരിയായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് 474, യുഡിഎഫ് 206 വോട്ട് നേടി. ഇവിടെയും എല്‍ഡിഎഫിന് വോട്ട് കൂടി.

നടുവില്‍ പഞ്ചായത്ത് അറക്കല്‍ത്താഴെ വാര്‍ഡ്പി യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുഹമ്മദ് കുഞ്ഞി 594വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യുഡിഎഫ് 875, എല്‍ഡിഎഫ് 281. പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് പ്രതിനിധിയുമായ കെ അബ്ദുള്ളയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ന്യൂമാഹി പഞ്ചായത്ത് ചവോക്കുന്ന് പന്ത്രണ്ടാംവാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥി സി കെ മഹറൂഫ് 50 വോട്ടിനാണ് വിജയിച്ചത്. മുസ്ലിംലീഗിലെ സമീറിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കാസര്‍കോട് ജില്ലയില്‍ രണ്ടു വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ചെറിയാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി ഇന്ദിര 300 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ബേഡഡുക്ക പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥി ബിജു തായത്തിന് വിജയം. 543 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.ബിജു തായത്തിന് 728 വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ കുഞ്ഞികൃഷ്ണന്‍ മാടക്കല്ലിന് 185 വോട്ടും ബി ജെ പി യിലെ സദാശിവന്‍ ചേരിപ്പാടിക്ക് 143വോട്ടും ലഭിച്ചു

ഇടുക്കിയില്‍ ജില്ലയില്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ഒരുസ്വതന്ത്രനും രണ്ട് യുഡിഎഫ് സ്ഥാനാര്‍ഥിയും വിജയിച്ചു.

കുടയത്തൂര്‍ പഞ്ചായത്ത് രണ്ടാംവാര്‍ഡായ കൈപ്പയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശശി പുന്നപ്പാറയില്‍ വിജയിച്ചു. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. രാജന്‍ പുന്നപ്പാറയിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിലെ കെ സോമനും മത്സരിക്കാനുണ്ടായിരുന്നു. എല്‍ഡിഎഫിലെ പി സി ഗോപാലന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്.

അടിമാലി പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡില്‍ കോണ്‍ഗ്രസിലെ മഞ്ചു ബിജു 133 വോട്ടിന് ജയിച്ചു. പഞ്ചായത്ത് മുന്‍ പ്രസിഡന്റായ സ്മിത മുനിസ്വാമിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പഞ്ചായത്തംഗത്വം രാജിവച്ച് സിപിഐ എമ്മില്‍ ചേര്‍ന്നിരുന്നു.

കൊന്നത്തടി പഞ്ചായത്ത് നാലാം വാര്‍ഡായ മുനിയറ നോര്‍ത്തിലെ ഉപതെരഞ്ഞെടുപ്പില്‍ 194 വോട്ടിന് യുഡിഎഫിലെ ബിനോയി മാത്യു വിജയിച്ചു. ഇവിടെ എല്‍ഡിഎഫിലെ സുബീഷ് ഗോപിയായിരുന്നു സ്ഥാനാര്‍ഥി. നിലവിലെ എല്‍ഡിഎഫ് അംഗം വിദേശത്ത് പോകാനായി രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
ആലപ്പുഴ ജില്ലയില്‍ ആകെ തെരഞ്ഞെടുപ്പു നടന്ന അഞ്ച് വാര്‍ഡില്‍ എല്‍ഡിഎഫ് ഉണ്ടായിരുന്ന ഒരു വാര്‍ഡ് നിലനിര്‍ത്തി. യുഡിഎഫിന് ഉണ്ടായിരുന്ന രണ്ടു വാര്‍ഡ് പോയി.രണ്ടും ബിജെപി ജയിച്ചു. ഒരു വാര്‍ഡ് നിലനിര്‍ത്താനായി. ഒരിടത്ത് എസ്ഡിപിഐ സീറ്റ് നിലനിര്‍ത്തി.

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ജിത്തു കൃഷ്ണന്‍ (എല്‍ഡിഎഫ്) വിജയിച്ചു.എസ് രാധാകൃഷ്ണന്‍ നായര്‍ (യു ഡി എഫ്) ആണ് പരാജയപ്പെട്ടത്. , എസ് ഗോപകുമാറും (ബി ജെ പി) മത്സരിച്ചു.സിപിഐ എം അംഗമായിരുന്ന ബി രവികുമാര്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സീറ്റ് നിലനിര്‍ത്തി. സീനത്ത് ആണ് വിജയി.
എസ്ഡിപിഐ അംഗം നസീര്‍ തടിവെട്ടുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.സ്ഥാനാര്‍ത്ഥികള്‍ – പി എം നാസിമുദ്ദീന്‍ (എല്‍ഡിഎഫ്), നാസര്‍ ബഷീര്‍ (യു ഡി എഫ്), ബാബുരാജ് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

ആലപ്പുഴ ജില്ലയില്‍ തകഴി ഗ്രാമപഞ്ചായത്തില്‍ 11,5 വാര്‍ഡുകളിലെ ഉപതെരെഞ്ഞെടുപ്പില്‍ ഒന്നില്‍ യുഡിഎഫും ഒന്നില്‍ ബിജെപിയും ജയിച്ചു. രണ്ട് വാര്‍ഡും നിലവില്‍ യുഡിഎഫിന്റെത്. കുന്നുമ്മ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗീതാഞ്ജലി വിജയിച്ചു. നിലവില്‍ അംഗമായിരുന്ന എം കെ രാജപ്പന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത്.

അഞ്ചാം വാര്‍ഡ് -വേഴപ്രം വാര്‍ഡില്‍ ബിജെപിയിലെ പി കെ വാസുദേവന്‍ വിജയിച്ചു. കഴിഞ്ഞതവണ യുഡിഎഫ് ജയിച്ച വാര്‍ഡാണ്.ബെന്‍സണ്‍ ജോസഫ് (യുഡിഎഫ്) ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.. യുഡിഎഫ് അംഗമായ ജയിംസ് സാമുവല്‍ രാജി വിദേശത്ത് പോയി, ഇവിടെ എല്‍ഡിഎഫ് സ്വതന്ത്രനായി ഉത്തമന്‍ കെ മത്സരിച്ചു.

കാവാലം പഞ്ചായത്തിലെ പത്താം പത്താം വാര്‍ഡ് യുഡിഎഫില്‍ നിന്ന് ബിജെപി പിടിച്ചു. അജിതയാണ് വിജയി. യുഡിഎഫ് മൂന്നാമതാണ്. നിലവിലെ യുഡിഎഫ് അംഗമായിരുന്ന പാച്ചന്‍ ഇടത്തറയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി മഞ്ചുഷ ഇ പി, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജേഷ് കുമാര്‍ ഇടത്തറ എന്നിവര്‍ മത്സരിച്ചു.
തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടില്‍ യുഡിഎഫ് വിജയിച്ചു. ഒരു വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ നെല്ലിമൂട് വാര്‍ഡില്‍ സിപിഐ എമ്മിലെ എല്‍ ചന്ദ്രികാ കുമാരി വിജയിച്ചു.യുഡിഎഫിലെ ബി ആര്‍ രഞ്ജിനി രണ്ടാമതായി. കോണ്‍ഗ്രസിലെ എല്‍ അംബികയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിയിലെ ബിന്ദുവും മത്സരിച്ചു.

ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പാലച്ചല്‍കോണം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ സിന്ധുവിന് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ് വന്നത് . കഴിഞ്ഞ തവണ 36 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. അന്ന് കോണ്‍ഗ്രസിന് റിബലായി മത്സരിച്ച മൂന്നാം സ്ഥാനത്തെത്തിയ രാജന്‍ ആയിരുന്നു ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. ബിജെപിയുടെ രാധാകൃഷ്ണനും മത്സരിച്ചു.

തിരുവനന്തപുരം കോര്‍പറേഷനിലെ 12-ാം വാര്‍ഡായ കിണവൂരില്‍ യുഡിഎഫിലെ കെ ഷീലാസ് വിജയിച്ചു. എല്‍ഡിഎഫിലെ എം അരുണ്‍ രണ്ടാമതെത്തി. കൗണ്‍സിലറായിരുന്ന യുഡിഎഫിലെ കെ സി വിമല്‍കുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പുവേണ്ടിവന്നത്. ബിജെപിയിലെ എ സനല്‍കുമാര്‍ മൂന്നാമതായി.യുഡിഎഫ്- -2047 -,എല്‍ഡിഎഫ് 1314,ബിജെപി 1120.
കൊല്ലം ജില്ലയില്‍ ഒരു വാര്‍ഡിലായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ ഡി എഫിന് വാര്‍ഡ് നഷ്ടമായി.വിളക്കുടി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കുന്നിക്കോട് നോര്‍ത്ത് (ഒന്നാം വാര്‍ഡ്) വാര്‍ഡില്‍ 146 വോട്ടിന് യുഡിഎഫ് പ്രതിനിധി ലീനാ റാണി വിജയിച്ചു .എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി പി എം ലെ ബി റെജീനയെയാണ് പരാജയപ്പെടുത്തിയത് ബിജെപി ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ലീനാ റാണി. അന്ന് സി പി എം സ്ഥാനാര്‍ത്ഥി എ സബീന 350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.എ സബീനക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സിപിഐ എം ഭരിക്കുന്ന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോട്ടയം ജില്ലയില്‍ ഒരു വാര്‍ഡിലായിരുന്നു തെരഞ്ഞെടുപ്പ് .ഇവിടെ യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് വിജയിച്ചു.രാമപുരം ഗ്രാമ പഞ്ചായത്ത് അമനകര 18ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരത്തില്‍ കേരളകോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ബെന്നി തെരുവത്ത് 129 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചു. 1037 വോട്ട് പോള്‍ ചെയ്തതില്‍ കെ സി സഖറിയാസ് കോതമ്പനാനിയില്‍ (എല്‍ഡിഎഫ് സ്വത. – സിപിഐ) – 16, ബിനോയി തോമസ് (കോണ്‍. സ്വത) – 375 ബെന്നി, എബ്രഹാം തെരുവത്ത് (കേ. കോ. എം) – 504, ശ്രീരാജ് വി വിശ്വനാഫ് (ബിജെപി) – 133, സ്വതന്ത്രന്‍ – 9.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് റിബലായി മത്സരിച്ച് വിജയിച്ച് പിന്നീട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടിയില്‍ ചേര്‍ന്ന അരുണ്‍ ബേബി വിദേശത്തേക്ക് പോയ ഒഴിവിലാണ് ഉപ തെരഞ്ഞെടുപ്പ്. തുടര്‍ച്ചയായി ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാതെ അരുണിന്റെ അംഗത്വം റദ്ദാവുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വാര്‍ഡില്‍ യുഡിഎഫ് കക്ഷികള്‍ വേറിട്ടാണ് മത്സരിച്ചത്. യുഡിഎഫ് കക്ഷികളുടെയും എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയില്‍ അരുണ്‍ വിജയിച്ചത്.
ബത്തേരി നഗരസഭയിലെ എട്ടാം ഡിവിഷനായ കരിവള്ളിക്കുന്നില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റിനു ജോണ്‍ വിജയിച്ചു.എല്‍ഡിഎഫ് കഴിഞ്ഞ നവണ 55 വോട്ടിന് ജയിച്ച ഡിവിഷനാണ്.
മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് തദ്ദേശ വാര്‍ഡുകളില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യു ഡിഎഫും വിജയിച്ചു. ഒരുവാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ യുഡിഎഫിന് ഒന്നു നഷ്ടമായി. കൊണ്ടോട്ടി ബ്ലോക്ക് -ഐക്കരപ്പടിയില്‍ വെട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. അവിടെ യുഡിഎഫ് ലീഡിലാണ്.

അമരമ്പലം പഞ്ചായത്ത്- ഉപ്പുവള്ളി വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ്‌സ്വതന്ത്ര
അനിത രാജു 146 വോട്ടിന് യുഡിഎഫിലെ ബേബി കളരിക്കലിനെ (യുഡിഎഫ്), പരാജയപ്പെടുത്തി. അനിത 625 വോട്ടു നേടിയപ്പോള്‍ ബേബി കളരിക്കല്‍ 479 വോട്ടു നേടി. രജനി ദാസ്(ബിജെപി) 164 വോട്ടുനേടി. മുമ്പ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച അനിത രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

വട്ടംകുളം പഞ്ചായത്തിലെ മേല്‍മുറി വാര്‍ഡ് എല്‍ഡിഎഫ് സീറ്റ് നില നിര്‍ത്തി. കെ വി കുമാരന്‍ (എല്‍ഡിഎഫ്) 61 വോട്ടിന് ബിജെപിയിലെ സൊമനാഥന്‍ കളരിക്കലിനെ പരാജയപ്പെടുത്തി. കുമാരന്‍ 502ഉം, സോമനാഥന്‍ 442ഉം വോട്ടു നേടി. അബ്ദുല്‍ കരീം കെ പി(യുഡിഎഫ് സ്വതന്ത്രന്‍) 141 വോട്ടു നേടി മൂന്നാം സ്ഥാനത്തായി.

വളാഞ്ചേരി നഗരസഭ- മീമ്പാറയില്‍ യുഡിഎഫിലെ എം ഫാത്തിമ് നസിയ 55 വോട്ടിന് വിജയിച്ചു. ആകെ 401 വോട്ടു നേടി. എല്‍ഡിഎഫിലെ അസ്മാബി പാറക്കല്‍ 346 വോട്ടുനേടി. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 242 വോട്ടായിരുന്നു.കെ പി മുനീറ ടീച്ചര്‍(സ്വതന്ത്ര) 42 വോട്ടു നേടി.
പത്തനംതിട്ട ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന രണ്ടു നഗരസഭാ ഡിവിഷനുകളില്‍ ഒന്നില്‍ എസ്ഡിപിഐയും ഒന്നില്‍ സ്വതന്ത്രനും ജയിച്ചു.

പത്തനംതിട്ട നഗരസഭ പതിമൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍സര്‍ മുഹമ്മദ് വിജയിച്ചു. എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന വി എ ഷാജഹാന്‍ അന്തരിച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഷാജഹാന്റെ മകനാണ് അന്‍സര്‍ മുഹമ്മദ്. കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്നു. 443 വോട്ടാണ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടിയത്. 251 വോട്ടിന്റെ ഭൂരിപക്ഷമാണ്. 192 വോട്ട്‌നേടി രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ കരീം തെക്കേത്ത്. മൂന്നാമത് ടഉജക സ്ഥാനാര്‍ഥി സിറാജ് സലീം. 163 വോട്ട്. നാലാമതാണ് എല്‍ഡിഎഫ് എത്തിയത്. സ്ഥാനാര്‍ഥി അന്‍സാരി എസ് അസീസിന് 142 വോട്ട്. ബിജെപിക്ക് ലഭിച്ചത് ഏഴ് വോട്ട്.

പന്തളം നഗരസഭ വാര്‍ഡ് 10 ല്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി ഹസീന (276) വിജയിച്ചു.
റസീന യുഡിഎഫ് – 267 റോസിന ബീഗം എല്‍ഡിഎഫ് – 247 രജനി ആഖജ 12. എല്‍ഡിഎഫ് കൗണ്‍സിലര്‍ ജാന്‍സി ബീഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോഴിക്കോട് ഒരു വാര്‍ഡിലേക്കായിരുന്നു ഉപതെരെഞ്ഞെടുപ്പ്. അത് എല്‍ഡിഎഫ് നിലനിര്‍ത്തി.പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബഹു ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് സീറ്റ് നില നിര്‍ത്തി.8040വോട്ട് പോള്‍ ചെയ്തതില്‍ എല്‍ ഡി എഫ് 4116വോട്ട് നേടി. യു ഡി എഫിന് 2924വോട്ട് ലഭിച്ചു ഭൂരിപക്ഷം 1192വോട്ട്. ബിജെപി ക്ക് 804,എസ് ഡി പി ഐ ക്ക്, 206.കഴിഞ്ഞ2015ലെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഭൂരിപക്ഷം 229വോട്ട് ആയിരുന്നു. 1138വോട്ടുണ്ടായിരുന്ന ബിജെപി ക്ക് ഇത്തവണ ലഭിച്ചത് 794വോട്ടും 428വോട്ടുണ്ടായിരുന്ന എസ് ഡി പി ഐ ക്ക് ഇത്തവണ 206വോട്ടുമാണ് ലഭിച്ചത്.

കഴിഞ്ഞതവണ 3568വോട്ട് ലഭിച്ച യൂ ഡി എഫിന് ഇത്തവണ 2924ആയി കുറഞ്ഞു. 3797വോട്ട് നേടിയ എല്‍ ഡി എഫ് വോട്ട് 4116ആയി വര്‍ധിപ്പിച്ചു. എല്‍ ഡി എഫ് വോട്ടും ഭൂരിപക്ഷവും ഗണ്യ മായി വര്‍ദ്ധിപ്പിച്ചപ്പോള്‍ യൂ ഡി എഫ്, ബിജെപി, എസ് ഡി പി ഐ എന്നിവ പിന്നോക്കം പോയി. മൊത്തം പോള്‍ ചെയ്ത വോട്ട് 8040ആണ്.
പാലക്കാട് ജില്ലയില്‍ രണ്ടു വാര്‍ഡും എല്‍ ഡി എഫ് നിലനിര്‍ത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോതച്ചിറ ഡിവിഷനില്‍ കെ പി ഉഷ 2373 വോട്ടിന് വിജയിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ 2100 ഭൂരിപക്ഷം മറികടന്ന് പോളിങ്ങില്‍ 1400 വോട്ടുകള്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു കുറവ് വന്നിട്ടും 2373 വോട്ടുകള്‍ക്ക് സിപിഐഎം വിജയ കൊടി പാറിച്ചു.

പുതുപരിയാരം പഞ്ചായത്ത്, കൊളകണ്ടാം പൊറ്റ വാര്‍ഡ് ( 21 ) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി എംഷിമല്‍ കുമാര്‍ വിജയിച്ചു, നിലവില്‍ എല്‍ഡിഎഫ് വാര്‍ഡാണ്. പഞ്ചായത്ത് പ്രസിഡന്റ് എം കെ നാരായണന്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News