ന്യൂഡല്‍ഹി : കര്‍ഷകരുടെ ശക്തിയില്‍ നവഇന്ത്യ ഉയരുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള.
കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണത്തിന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം നടത്തണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന കിസാന്‍ മുക്തി മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ ജീവല്‍പ്രശ്നങ്ങളെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിനെ ഈ ജനശക്തി തൂത്തെറിയും. ന്യായവിലയും കടത്തില്‍നിന്ന് മോചനവുമാവശ്യപ്പെടുന്ന കര്‍ഷകനുവേണ്ടി നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് സമയമില്ല.
മന്ദിറും മസ്ജിദും അജണ്ടയാക്കി അയോധ്യയിലേക്ക് പോകാനല്ല, കര്‍ഷക പ്രക്ഷോഭമുയര്‍ത്തി ഡല്‍ഹിയിലേക്കുവരാനാണ് രാജ്യം തയ്യാറായത്.
യുവാക്കള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പ്രൊഫഷണലുകള്‍ എല്ലാവരും കര്‍ഷകര്‍ക്ക് പിന്തുണയുമായി അണിനിരന്നു.
‘നരേന്ദ്രമോഡി കിസാന്‍ വിരോധി’ എന്ന മുദ്രാവാക്യമാണ് രാജ്യത്ത് മുഴങ്ങുന്നത്. കര്‍ഷക ശക്തിയില്‍ പുതിയ ഇന്ത്യയുടെ ചുവടുവെപ്പാണിതെന്നും ഹനന്‍ മൊള്ള പറഞ്ഞു.
ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി ഒരു ലക്ഷത്തോളം കർഷകരാണ് പാർലമെന്റിലേക്കുള്ള കിസാൻ മുക്തി മാർച്ചിൽ അണിനിരന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here