ശബരിമല വിഷയത്തിലെ നിലപാടില്ലായ്മ, ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ശ്രീധരൻപിള്ളയ്ക്കെതിരെ രൂക്ഷ വിമർശനം.
യുവതീ പ്രവേശനവും ആചാരലംഘനവും മുൻനിർത്തിയാവണം സമരം വേണ്ടതെന്ന് നേതാക്കൾ. ശബരിമലയിൽ സമരം നിർത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വി മുരളീധരപക്ഷം രംഗത്ത് വന്നു.
എന്നാൽ നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച വി മുരളീധരൻ യോഗത്തിൽ പങ്കെടുത്തില്ല.ബിജെപി കേരള ഘടകത്തിലെ പൊട്ടിത്തെറി കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃയോഗത്തിലും പ്രതിഫലിച്ചു.
വി മുരളീധരനെ അനുകൂലിക്കുന്ന വിഭാഗം ശ്രീധരൻപിള്ളയ്ക്കതിരെ രൂക്ഷ വിമർശനമുയർത്തി. ഇടക്കിടെ നിലപാടുകൾ മാറ്റുന്നശ്രീധരൻ പിള്ള സമൂഹത്തിൽ അപഹാസ്യനാകുന്നു എന്ന ആരോപണമാണ് മുരളീധര വിഭാഗം യോഗത്തിൽ ഉന്നയിച്ചത്.
ശബരിമലയിലെ സമരം നിർത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയും വിമർശനം ഉയർന്നു. കെ സുരേന്ദ്രനെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും യോഗത്തിൽ ഉണ്ടായി.
എന്നാൽ ശബരിമലയിൽ സമരം നിർത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച വി മുരളീധരൻ എംപി യോഗത്തിൽ പങ്കെടുത്തില്ല.
ഇതേ കുറിച്ചുള്ള ചോദ്യത്തിന് ശ്രീധരൻപിള്ള, അത് നിങ്ങളുടെ വിമർശനമെന്ന മറുപടി പറഞ്ഞ് വ്യക്തത വരുത്താതെ മടങ്ങി. വി മുരളീധരൻ പങ്കെടുക്കാതിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാരിൽ എം ടി രമേശ് മാത്രമാണ് എത്തിയത്.
ശബരിമല സർക്കുലർ ചോർന്നതും ശബരിമല വിഷയം നേതാക്കൾ ഗ്രൂപ്പ് കളിച്ച് കുളമാക്കിയെന്ന ആർ എസ് എസ് വിമർശനവും ചർച്ചയായതായാണ് വിവരം.
തിങ്കളാഴ്ച സെക്രട്ടറിയറ്റിന് മുന്നിൽ ആരംഭിക്കുന്ന നിരാഹാര സമരത്തിൽ ദിവസവും ഓരോ ജില്ലയിൽ നിന്നുള്ള പ്രവർത്തകരെ എത്തിക്കാനും നേതൃയോഗം തീരുമാനിച്ചു. വർത്തമാന സാഹചര്യം ബിജെപിക്ക് അസുലഭാവസരമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ശ്രീധരൻപിള്ള പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here