ഗോവധം ആരോപിച്ച് യുപിയില്‍ കലാപം; പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു; കലാപത്തിന് തിരികൊളുത്തിയത് ഹിന്ദുത്വ സംഘടനകള്‍

ലക്നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

ആള്‍ക്കൂട്ടത്തിന്റെ കല്ലേറിലാണ് പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്. സ്റ്റേഷനുനേരെ വ്യാപകമായ രീതിയില്‍ അക്രമിസംഘം കല്ലെറിയുകയായിരുന്നു. പ്രദേശവാസിയായ ഗ്രാമീണനാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ആള്‍.

കലാപത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അഞ്ച് കമ്പനി ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചിട്ടുണ്ട്. ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് 25 ഓളം കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ നടത്തിയ വഴിതടയല്‍ പ്രതിഷേധമാണ് കലാപത്തിന് തിരികൊളുത്തിയത്.

ഗോവധം ആരോപിച്ച് പ്രതിഷേധമുയര്‍ത്തി പകല്‍ 11 മണിയോടെ ചിത്രാവതി ക്രോസ്സിംഗിന് സമീപം നൂറുകണക്കിന് പേര്‍ സംഘടിച്ചു. പ്രതിഷേധം നിയന്ത്രിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനെത്തിയ പൊലീസ് സംഘവും അക്രമികളുമായി വാക്കേറ്റമുണ്ടായി.

തുടര്‍ന്ന് അക്രമികള്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ സുബോധ് കുമാര്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഘം ചേര്‍ന്ന് വഴിതടയുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനൂജ് ഝാ പറഞ്ഞു. വഴിതടയാനുള്ള നീക്കം പൊലീസ് തടഞ്ഞതാണ് പ്രകോപനത്തിന് വഴിവച്ചത്. തുടര്‍ന്ന് ജനങ്ങള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു എന്നും അനൂജ് ഝാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News