കോട്ടയത്ത് ഒടിപി പോലുമില്ലാതെ അധ്യാപകരുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഉപഭോക്താക്കള്‍ ആശങ്കയില്‍

കോളേജ് അധ്യാപകരുടെ അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനിലൂടെ പണം തട്ടിയെടുത്ത സംഭവത്തില്‍ സൈബര്‍ അന്വേഷണം തുടങ്ങി. കോട്ടയം സിഎംഎസ് കോളേജിലെ രണ്ട് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നായി ഒന്നരലക്ഷത്തിലധികം രൂപയാണ് തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുത്തത്.

ഒടിപി പോലുമില്ലാതെ അക്കൗണ്ടില്‍ നിന്നും പണം ചോര്‍ത്തപ്പെട്ടതോടെ തങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

സിഎംഎസ് കോളേജിന് സമീപത്തെ എസ്ബിഐ ശാഖയില്‍ അക്കൗണ്ട് ഉള്ള അഞ്ചിലധികം അധ്യാപകര്‍ക്ക് പണം നഷ്ടമായെങ്കിലും ബയോ ടെക്നോളജി അധ്യാപകനായ ഡോ ജിനു ജോണ്‍, ഫിസിക്സ് അധ്യാപികയായ നുജെ എന്നിവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ചിപ്പ് ഘടിപ്പിച്ച പുതിയ എഡിഎം കാര്‍ഡുകള്‍ ലഭിക്കാന്‍ കാത്തിരുന്ന അധ്യാപകരാണ് തട്ടിപ്പിന് ഇരയായത്. എസ്ബിഐയുടെ നിലവിലുള്ള കാര്‍ഡുകള്‍ റദ്ദു ചെയ്യുമെന്നും സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഫോണിലൂടെ ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് ഓണ്‍ലൈനായി തിരികെ സന്ദേശം അയയ്ക്കാനുമാണ് അധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.

ഇതനുസരിച്ച ഡോ ജിനു ജോണിന് രണ്ട് അക്കൗണ്ടുകളില്‍ നിന്ന് ഒരു ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരം രൂപയാണ് നഷ്ടമായത്. ഉടന്‍ ബാങ്കിനെ സമീപിച്ച് അക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എടിഎം കാര്‍ഡ് റദ്ദാക്കുക മാത്രമാണുണ്ടായതെന്നും ഡോ ജിനു പറഞ്ഞു.

അധ്യാപികയായ നുജെയുടെ 11000 രൂപയാണ് ഓണ്‍ലൈനിലൂടെ തട്ടിപ്പുകാര്‍ അപഹരിച്ചത്. ഡോ ജിനു സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന പ്രാഥമിക അന്വേഷണത്തില്‍ പേടിഎം അക്കൗണ്ടിലേക്കാണ് പണം ചോര്‍ത്തിയതെന്ന് കണ്ടെത്തി.

അന്വേഷണം പുരോഗമിക്കുകയാണ്. ഒടിപി പോലുമില്ലാതെ അക്കൗണ്ടില്‍ നിന്നും പണം ചോര്‍ത്തപ്പെട്ടതോടെ തങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here