സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.
ജൂലൈ മാസം മുതല്‍ സിബിഐയിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിട്ടും ഒക്ടോബര്‍ 23 ന് രാത്രി അലോക് വര്‍മയെ തിടുക്കത്തില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് വിധി പറയാന്‍ മാറ്റി.
ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയുമായി ആലോചിക്കാതെ എന്തടിസ്ഥാനത്തിലാണ് അലോക് വര്‍മയെ മാറ്റിയത്.
കമ്മറ്റിയുമായി കൂടിയാലോചിക്കുന്നതില്‍ എന്തായിരുന്നു ബുദ്ധിമുട്ട് ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് കേന്ദ്രവിജിലന്‍സ് കമ്മീഷനു വേണ്ടി ഹാജരായ തുഷാര്‍ മെഹ്തയോട് ചോദിച്ചത്.
എന്നാല്‍ ഡയറക്ടര്‍ അലോക് വര്‍മ്മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ ടീമിലുള്ളവരുടെ വീടുകള്‍ പരസ്പരം റെയ്ഡ് ചെയ്തിരുന്നു.
ഇതെല്ലം നടക്കുമ്പോള്‍ പാര്‍ലിമെന്റിനോടും പ്രസിഡന്റിനോടും ഉത്തരം പറയാന്‍ സിവിസിക്കു ഉത്തരവാദിത്വം ഉണ്ട്. ഇതുകൊണ്ടാണ് അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചതും സിവിസി അന്വേഷണം നടത്തിയതെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയുടെ വാദം.
അതേസമയം സര്‍ക്കാര്‍ നടപടിയില്‍ ന്യായം വേണമെന്നും സര്‍ക്കാര്‍ നടപടികളുടെ സത്ത മുഴുവന്‍ പാലിക്കപ്പെടണമെന്നും ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന് നിര്‍ദേശവും നല്‍കി.
അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും വാദങ്ങളെ പിന്താങ്ങി കൊണ്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ എസ് നരസിംഹ സിബിഐക്കു വേണ്ടി കോടതിയില്‍ ഹാജരായി.
ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ മാറ്റിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് കൂടി അംഗമായ ഉന്നതതല സമിതിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുകയാണെന്നു എന്‍ജിഒ സംഘടനയായ കോമണ്‍ കോസിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വാദിച്ചു.
ഐപിഎസ് ഉദ്യോഗസ്ഥന്‍ ആണെങ്കിലും പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാല്‍ നിയമിക്കപ്പെടുന്ന സിബിഐ ഡയറക്ക്ടര്‍ക്കു ആള്‍ ഇന്ത്യാ സര്‍വിസ് ചട്ടങ്ങള്‍ ബാധകം അല്ലെന്നു ദുഷ്യന്ത് ദാവെ ചൂണ്ടികാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here