കോഴിക്കോട്: വീടുനഷ്ടപ്പെട്ട കുടുംബങ്ങൾക്കു വീടുവച്ചു നൽകുന്ന സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ജില്ലയിലെ നാൽപത്തിനാലു വീടുകളുടെ നിർമാണം മാർച്ചിനുള്ളിൽ പൂർത്തീകരിക്കുമെന്ന് തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു .
കെയർഹോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലേരി വടക്കുന്പാട്ട് കാപ്പുമ്മൽ ആയിഷയുടെ വീടിന് തറക്കല്ലിട്ടു കൊണ്ട് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളം വീടു നഷ്ടപ്പെട്ട 2000 കുടുംബങ്ങൾക്കാണ് വീടുനിർമിച്ചു നൽകുന്നത്.
ഓരോ വീടിനും നാലുലക്ഷം രൂപ വീതം സഹകരണ വകുപ്പും ഒരു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാരും നൽകും.സാംസ്കാരിക സംഘടനകളുടേയും കൂടി സാന്പത്തിക പിന്തുണയോടെയാണ് വീടുകൾ നിർമിക്കുന്നത്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നവകേരളസൃഷ്ടിയിലും സഹകരണപ്രസ്ഥാനം വലിയ പങ്കാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു.താമരശ്ശേരി-8,കൊയിലാണ്ടി-13,കോഴിക്കോട്-12,വടകര-11 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ താലൂക്കുകളിൽ കെയർ ഹോം പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളുടെ കണക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here