1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്ക്കെതിരെയുള്ള അപ്പീലില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.
സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് തനിക്കെതിരേ ആരോപണമുണ്ടായതെന്ന സജ്ജന്‍കുമാറിന്റെ വാദത്തെ തുടര്‍ന്ന് 2013 മെയ് മാസത്തില്‍ കോടതി സജ്ജന്‍കുമാറിനെ വെറുതെ വിട്ടു. ഈ വിധിയ്ക്കെതിരെ സിബിഐ ദില്ലി ഹൈക്കോടതിയെ സമീപിക്കുകയും കഴിഞ്ഞ ഒക്ടോബര്‍ 29ന് വാദം പൂര്‍ത്തിയാവുകയും ചെയ്തു.
അതേസമയം കേസില്‍ സജ്ജന്‍ കുമാറിനൊപ്പം പ്രതി ചേര്‍ത്തിരുന്ന മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബല്‍വാന്‍ കൊക്കര്‍, കിഷന്‍ കൊക്കര്‍, മഹേന്ദര്‍ യാദവ്, ഗിര്‍ധാരി ലാല്‍, മുന്‍ നേവല്‍ ഓഫീസര്‍ ഭഗ്മാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
പ്രതികളായ മുന്‍ എംഎല്‍എ മഹേന്ദര്‍ യാദവ്, കിഷന്‍ കൊക്കര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും മറ്റുള്ള മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്.
രാജ് നഗറിലുള്ള ദില്ലി കന്റോണ്‍മെന്റ് ഹൗസിലെ ഒരു കുടുംബത്തിലെ അഞ്ചുപേരെ 1984 നവംബര്‍ ഒന്നിന് കൊലപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്്. കലാപസമയത്ത് പോലീസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സജ്ജന്‍ കുമാറിനെതിരെയുള്ള കേസ്.
ദില്ലിയിലെ സുല്‍ത്താന്‍ പുരിയില്‍ നടത്തിയ പ്രസംഗത്തില്‍ സജ്ജന്‍ കുമാര്‍ സിഖ്കാരാണ് ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് പറയുകയും അവരെ തിരിച്ച് ആക്രമിക്കാനും കൊലപ്പെടുത്താനും ആള്‍ക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തെന്ന് പ്രോസ്‌ക്യൂഷന്‍ ഹാജരാക്കിയ ചാം കൗര്‍ കോടതിയില്‍ മൊഴി കൊടുത്തിട്ടുണ്ട്.
ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് ദില്ലിലുണ്ടായ കലപാത്തില്‍ മൂവായിരത്തോളം സിക്ക് വംശജര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ പതിനായിരത്തിലധികം സിഖുകാര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കേസില്‍ സജ്ജന്‍ കുമാറിനെ പ്രതിയാക്കിയത്.
സജ്ജന്‍ കുമാറിനെ വെറുതെ വിട്ട വിധിയില്‍ പ്രതിഷേധിച്ച് വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ചെരിപ്പേറടക്കമുണ്ടായിരുന്നു. സജ്ജന്‍ കുമാറിനെതിരായ കേസ് തള്ളണമന്ന ഹര്‍ജി 2010ല്‍ സുപ്രീംകോടതി തള്ളിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here