ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്; നടി ലീനാ മരിയ പോള്‍ മൊഴി നല്‍കി

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പാര്‍ലര്‍ ഉടമ ലീനാ മരിയ പോള്‍ പോലീസിന് മുമ്പാകെ ഹാജരായി മൊഴി നല്‍കി.

ഇന്നലെ രാത്രി കൊച്ചിയിലെത്തിയ ലീന രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് പോലീസിന് മൊഴി കൊടുത്തത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണം എന്നുമാവശ്യപ്പെട്ട് ലീനാ മരിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി.

കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെപ്പുണ്ടായി രണ്ട് ദിവസത്തിനു ശേഷമാണ് പാര്‍ലര്‍ ഉടമ ലീനാ മരിയാ പോള്‍ പോലീസിന് മൊഴി നല്‍കിയത്.

സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ലീനയോട് ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും ലീന എത്തിയിരുന്നില്ല.

ഒടുവില്‍ മാധ്യമങ്ങളുടെയും മറ്റും കണ്ണുവെട്ടിച്ച് അതീവ രഹസ്യമായി കൊച്ചിയിലെത്തിയ ലീന രഹസ്യ കേന്ദ്രത്തില്‍ വെച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയായിരുന്നു.

മുംബൈ അധോലോക നായകന്‍ രവി പൂജാരയില്‍ നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ട് എന്ന് ലീന പോലീസിനെ അറിയിച്ചു.

ബൈക്കിലെത്തി വെടിയുതിര്‍ത്തത് ആരാണെന്ന് തനിയ്ക്കറിയില്ലെങ്കിലും രവി പൂജാരയുമായി ഇതിന് ബന്ധമുണ്ടൊ എന്ന് സംശയിക്കുന്നതായും ലീന മൊഴി നല്‍കി.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും തനിയ്ക്ക് സംരക്ഷണം നല്‍കണം എന്നുമാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായും ലീന പറഞ്ഞു. മൊഴി നല്‍കിയ ശേഷം ലീന മരിയ കൊച്ചിയില്‍ നിന്ന് മടങ്ങുകയും ചെയ്തു.

വെടിയുതിര്‍ത്ത സ്ഥലത്തു നിന്നും രവി പൂജാരയുടെ പേരെഴുതിയ കടലാസ് പോലീസ് കണ്ടെടുത്തിരുന്നെങ്കിലും സംഭവത്തിന് അധോലോക ബന്ധം സ്ഥിരീകരിക്കാന്‍ കഴിയുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നില്ല.

എന്നാല്‍ ലീനാ മരിയ മൊഴി നല്‍കിയതോടെ അന്വേഷണം മുംബൈ അധോലോകവുമായി ബന്ധപ്പെട്ട് നീങ്ങിയേക്കും.

അതേ സമയം ലീനാ മരിയയുടെ കൊച്ചിയിലെ സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇതിനിടെ വെടിയുതിര്‍ത്ത യുവാക്കളെ കണ്ടെത്താനുള്ള പോലീസിന്റെ തീവ്ര ശ്രമവും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News