കൊച്ചി: നടിയുടെ ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസ്
സംരക്ഷണം തേടി നടി ലീനാ മരിയാ പോള്‍ ഹൈക്കോടതിയെ സമീപിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്കും പൊലീസ്
മേധാവിക്കും പരാതി നല്‍കി.
അതേസമയം നടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന സംഘം പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.
ശനിയാഴ്ച ഉച്ചയോടെയാണ് നടിയുടെ ഉടമസ്ഥതയിലുള്ള കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലര്‍ നേരെ രണ്ടംഗസംഘം വെടിയുതിര്‍ത്തത്.
എന്നാല്‍ വ്യക്തമായ തെളിവ് ലഭിക്കാത്തതിനാല്‍ പൊലീസിന് ഇതുവരെയും അക്രമികളെ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തുനിന്ന് പുറത്തുനിന്ന് വധഭീഷണികളും ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ലീനാ മരിയാ പോള്‍ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. നടിയുടെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. അതേസമയം സംഭവസ്ഥലത്തുനിന്ന് ലഭിച്ച കുറിപ്പ് മലയാളികള്‍ എഴുതിയതാണോ എന്ന സംശയവും പൊലീസിനുണ്ട്.
ഹിന്ദി മാതൃഭാഷയായിട്ടുള്ളവര്‍ എഴുതുന്ന രീതിയിലല്ല കുറിപ്പിലെ ഹിന്ദി അക്ഷരങ്ങളുടെ ഘടന എന്ന സംശയം ശാസ്ത്രീയമായി പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. രവി പൂജാരിയുടെ പേരില്‍ നടിക്കു വന്ന ഫോണ്‍ കോളി നെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
തട്ടിപ്പ് കേസില്‍ ജയിലിലായ സുകഷ് ചന്ദ്രശേഖറുമായി നടിക്ക് അടുത്ത ബന്ധമാണുള്ളത്. ജയിലിനുള്ളില്‍ സുകാഷിനെ സഹായിക്കുന്നത് രവി പൂജാരിയുടെ സംഘത്തില്‍പ്പെട്ട ക്രിമിനലുകള്‍ ആണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇയാളുടെ പ്രധാന മേഖലയായ ഹവാല ഇടപാടുകള്‍ ഈ സൗഹൃദം ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച തര്‍ക്കങ്ങളുടെ സാധ്യതയും പോലീസ് പരിശോധിച്ചു വരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here