അയ്യപ്പ ജ്യോതി വിജയിപ്പിക്കാനുള്ള ആഹ്വാനം; എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്: കോടിയേരി

ആര്‍.എസ്‌.എസ്സിന്റെ വര്‍ഗ്ഗീയ പരിപാടി വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി എന്‍.എസ്‌.എസ്സിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടുകയല്ലേയെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആരാഞ്ഞു.

എന്‍.എസ്‌.എസ്സിനെ ആര്‍.എസ്‌.എസ്സിന്റെ തൊഴുത്തില്‍ കെട്ടാന്‍ പോകുന്നില്ലെന്നും എന്‍.എസ്‌.എസ്സിനെ ആര്‍.എസ്‌.എസ്സ്‌ വിഴുങ്ങില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്‌താവിച്ചതായി കണ്ടു.

ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നത്‌ നല്ലതു തന്നെ. എന്നാല്‍ ജനുവരി 1 ന്‌ ഗവണ്‍മെന്റ്‌ പിന്തുണയോടെ മതേതര ജനാധിപത്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച വനിതാ മതിലില്‍ ആരും പങ്കെടുക്കരുതെന്നും പങ്കെടുക്കുന്നവര്‍ എന്‍.എസ്‌.എസ്സില്‍ ഉണ്ടാകില്ലെന്നും ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചു.

അതേ അവസരത്തില്‍ ഡിസംബര്‍ 26 ന്‌ ആര്‍.എസ്‌.എസ്‌ ആഭിമുഖ്യത്തിലുള്ള ശബരിമല കര്‍മ്മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്‌തു.

അയ്യപ്പജ്യോതി വിജയിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്‌. ആര്‍.എസ്‌ എസ്സിന്റെ ഭാഗമായുള്ള ഒരു സംഘപരിവാര്‍ സംഘടനയാണ്‌ ശബരിമല കര്‍മ്മ സമിതി. ആര്‍.എസ്‌.എസ്‌ അഭിമുഖ്യത്തിലുള്ള 50 ലേറെ സംഘടനകളാണ്‌ ഈ കര്‍മ്മ സമിതിയില്‍.

അതുകൊണ്ടു തന്നെ അയ്യപ്പജ്യോതി പരിപാടി ആര്‍.എസ്‌.എസ്സിന്റേതാണെന്ന്‌ പകല്‍ പോലെ വ്യക്തം. അതുകൊണ്ടാണ്‌ ഇതില്‍ പങ്കെടുക്കരുതെന്ന്‌ കോണ്‍ഗ്രസ്സും മറ്റും നിര്‍ദ്ദേശിച്ചിരിക്കുന്നത്‌, പക്ഷേ, എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറിയാകട്ടെ ഇത്‌ വിജയിപ്പിക്കാന്‍ ആഹ്വാനം മുഴക്കുകയും ചെയ്‌തിരിക്കുന്നു.

എന്‍.എസ്‌.എസ്സിനെ ആര്‍.എസ്‌.എസ്സിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനല്ലാതെ എന്തിനാണ്‌ ഇത്‌ സഹായിക്കുകയെന്ന്‌ പരിശോധിക്കണം.

എന്‍.എസ്‌.എസ്‌ ഒരിക്കലും വര്‍ഗ്ഗീയ സംഘടനയുടെ ഭാഗമാകാന്‍ പാടില്ലായെന്ന കാഴ്‌ച്ചപ്പാടാണ്‌ സമൂഹത്തിലെ വലിയൊരു വിഭാഗത്തിനുള്ളത്‌.

അവരുടെ വികാര-വിചാരമാണ്‌ ഞാന്‍ പ്രകടിപ്പിച്ചത്‌. കേരളത്തില്‍ മതനിരപേക്ഷ നവോത്ഥാന സമൂഹം പടുത്തുയര്‍ത്തുന്നതിന്‌ എന്‍.എസ്‌.എസ്‌ വലിയ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌.

ഇക്കാര്യത്തില്‍ മന്നത്ത്‌ പത്മനാഭന്റെ സേവനം മഹത്തരവുമാണ്‌. ആ പാരമ്പര്യം ഇന്നത്തെ എന്‍.എസ്‌.എസ്‌ നേതൃത്വം ഉയര്‍ത്തിപ്പിടിക്കണം.

മന്നത്തിന്റെ പൊതുജീവിതത്തില്‍ 1958-59 കാലയളവില്‍ വിമോചനസമരത്തില്‍ പങ്കാളിയായി നേതൃത്വം കൊടുത്തൂവെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌.

പക്ഷേ, ഈ ചെറിയ കാലയളവിലൊഴികെ പൊതുവില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ മുന്നോട്ടു പോകുകയാണ്‌ മന്നം ചെയ്‌തത്‌.

1959 ലെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വിമോചന സമരത്തിന്റെ രാഷ്‌ട്രീയത്തിലേക്ക്‌ എന്‍.എസ്‌.എസ്സിനെ കൊണ്ടെത്തി ക്കാനുള്ള നീക്കം വിപത്‌ക്കരമാണെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here