കിളിനക്കോട്ടെ സദാചാര പൊലീസിംഗ്; പെണ്‍കുട്ടികളുടെ പരാതിയില്‍ യൂത്ത് ലീഗ് നേതാവടക്കം ആറ് പേര്‍ക്കെതിരെ കേസ്

മലപ്പുറം: കിളിനക്കോട്ടെ സദാചാര പൊലീസിംഗിനെ ചോദ്യം ചെയ്ത പെണ്‍കുട്ടികളെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ യൂത്ത് ലീഗ് നേതാവടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പെണ്‍കുട്ടികള്‍ക്കെതിരെ അപവാദം പരത്തുന്ന രീതിയില്‍ സന്ദേശം പോസ്റ്റ് ചെയ്തെന്ന പരാതിയിലാണ് കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കണ്ണമംഗലം മേമാട്ടുപാറയിലെ പുള്ളാട്ട് ഷംസു, കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

തങ്ങള്‍ക്കെതിരെ ഇയാള്‍ മോശം പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരത്തിയതായി വിദ്യാര്‍ത്ഥിനികള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് വേങ്ങര എസ്‌ഐ പറഞ്ഞു.

കിളിനക്കോട്ടെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനികളെ യൂത്ത് ലീഗ് നേതാവും ഒരു സംഘവും സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് പെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ സൈബര്‍ ആക്രമണവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.

സഹപാഠിയുടെ വിവാഹത്തിനെത്തിയപ്പോള്‍ ചിലര്‍ ശല്യം ചെയ്തെന്നും പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. വാട്‌സ് ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here