കെഎസ്‌ആടിസിയിൽ താൽക്കാലിക ഒഴിവുകളിലേക്ക് എം പാനൽ കണ്ടക്‌ടർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി. നിയമം പാലിച്ചു മാത്രമെ നിയമനം നടത്താവൂ എന്നും കോടതി ഉത്തരവിട്ടു.
ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം. പിഎസ്‌സി വഴിയുള്ള നിയമനം പൂർത്തിയാകുന്നതുവരെ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി വരുന്നവരേയോ എം പാനൽ കാരേയോ കെഎസ്‌ആടിസിക്ക് താൽക്കാലികമായി നിയമിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
കെ എസ് ആര്‍ ടി സി നിലവില്‍ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. നിയമം അനുവദിക്കുന്ന സമയപരിധിവരെ മാത്രമായിരിക്കണം താല്‍ക്കാലിക നിയമനം നടത്തേണ്ടതെന്നും ജസ്‌റ്റിസ് വി ചിദംബരേഷും ജസ്‌റ്റിസ് ആർ നാരായണ പിഷാരടിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേ സമയം കേസിൽ കക്ഷിചേരാനുള്ള എം പാനൽ കണ്ടക്‌ടർമാരുടെ അപേക്ഷ കോടതി അംഗീകരിച്ചു.
പിഎസ്‌സിലിസ്റ്റില്‍ നിന്നുള്ളവര്‍ വന്നാലും ഒഴിവുകള്‍ ഉണ്ടാകുമെന്ന് എംപാനല്‍ കണ്ടക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
800 കണ്ടക്ടര്‍മാര്‍ ദീര്‍ഘകാല അവധിയിലുമാണ്. ഇത് ഒട്ടും ആശാസ്യമല്ല.ഈ ഒഴിവുകള്‍ നികത്താന്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുന്നവരെയും എംപാനലുകാരെയും നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി.
കെഎസ്‌ആര്‍ ടിസിയിലെ നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിട്ടിട്ടുള്ളതാണ്. അതുകൊണ്ട് മറ്റ് വിധത്തിലുള്ള നിയമനം അംഗീകരിയ്ക്കാനാവില്ല.
ഇക്കാര്യത്തില്‍ മാനേജ്മെന്‍റും യൂണിയനും തമ്മില്‍ ഉണ്ടാക്കുന്ന ഉഭയകക്ഷി കരാറിന് നിയമ പിന്‍ബലമില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌വഴി താല്‍ക്കാലികാടിസ്ഥാനത്തില്‍ വരുന്ന എംപാനലുകാരെ നിയമം അനുവദിയ്ക്കുന്ന സമയപരിധി കഴിഞ്ഞും തുടരുന്ന സ്ഥിതി വന്നു.ഇത് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here